X

രാജ്യം കാക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ

ദേശ സ്‌നേഹത്തെക്കുറിച്ചുള്ള ഗീര്‍വാണങ്ങളുടെ കാലഘട്ടത്തു തന്നെയാണ് മൂന്ന് ഇന്ത്യന്‍ സൈനികരുടെ ഭാഗത്തു നിന്ന് മതിയായ ഭക്ഷണ-ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുകയും ആഭ്യന്തര ക്രമ സമാധാന ആവശ്യങ്ങള്‍ക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്ന സൈനിക-അര്‍ധ സൈനികര്‍ക്ക് മതിയായ ഭക്ഷണവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നത് പ്രതിരോധ മന്ത്രാലയത്തിനും ഭരണ കൂടത്തിനും നാടിനു തന്നെയും തീര്‍ത്തും ലജ്ജാകരമായിപ്പോയി. കശ്മീര്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫിലെ തേജ് ബഹദൂര്‍ യാദവും രാജസ്ഥാനിലെ മൗണ്ട് അബുവില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സി.ആര്‍.പി.എഫുകാരന്‍ ഉത്തര്‍പ്രദേശ് സ്വദേശി ജീത്ത്‌സിങും ഡെറാഡൂണില്‍ നിന്ന് യജ്ഞപ്രതാപ്‌സിങുമാണ് പരാതിക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് തേടിയെങ്കിലും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വേണ്ട നടപടി സ്വീകരിക്കുന്നതിനു പകരം സൈനികരെ പ്ലംബര്‍ പോലുള്ള താഴ്ന്ന തസ്തികകളിലേക്ക് സ്ഥലം മാറ്റാനും പരാതിക്കാരെ അവമതിക്കാനുമാണ് സൈന്യത്തിന്റെ മേലാളന്മാര്‍ തുനിഞ്ഞിരിക്കുന്നത്. സൈന്യത്തിനകത്തെ പരാതി പരിഹാര സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് കര സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നലെ നിര്‍ദേശിച്ചത്. സേനയില്‍ ആശയ വിനിമയം ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞത് സ്വാഗതാര്‍ഹമാണ്.
ജനുവരി ഒന്‍പതിന് കശ്മീര്‍ അതിര്‍ത്തിയിലെ ബി.എസ്.എഫ് സൈനികനാണ് കൊടും തണുപ്പും ഭീകരരുടെ ഭീഷണിയും സഹിച്ച് വിജനമായ പ്രദേശത്ത് കാവല്‍ നില്‍ക്കുന്ന തനിക്ക് കിട്ടിയ ഒരു പൊറോട്ടയും പരിപ്പുകറി എന്നുപേരുള്ള മഞ്ഞള്‍വെള്ളവും തന്റെ മൊബൈലിലൂടെ ഫെയ്‌സ്ബുക്കില്‍ വീഡിയോപോസ്റ്റ് ചെയ്തത്. സൈന്യത്തിലെ കടുകിട തെറ്റാത്ത അച്ചടക്കം നന്നായി അറിയാവുന്ന ഒരു സൈനികന്‍ എല്ലാവിധ ആഭ്യന്തരമായ പരാതി പരിഹാര സംവിധാനങ്ങളും പരാജയപ്പെട്ടപ്പോഴാണ് നവമാധ്യമത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്നു വേണം കരുതാന്‍.
അടുത്ത കാലത്തായി കശ്മീര്‍ അതിര്‍ത്തികളായ ഉറിയിലും നഗ്രോട്ടയിലും പത്താന്‍കോട്ടിലും പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറി നമ്മുടെ നിരവധി സൈനികരെ വധിച്ചതും ഈ അരപ്പട്ടിണിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് പിറ്റേന്നുതന്നെയാണ് സി.ആര്‍.പി.എഫിന്റെ ഒരു സൈനികന്‍ മറ്റൊരു വീഡിയോ പോസ്റ്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ഈ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ രാജ്യത്തിനകത്തെ അധ്യാപകര്‍ക്കും മറ്റും നല്‍കുന്ന വന്‍തോതിലുള്ള ശമ്പളത്തെയും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യത്തെയും കുറിച്ച് ചൂണ്ടിക്കാട്ടുന്നു. ഇരുപത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്യുന്ന തന്നെപ്പോലുള്ളവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തിയതായി സൈനികന്‍ പറയുന്നു. പരാതിപ്പെട്ടാല്‍ കോര്‍ട്ട് മാര്‍ഷ്യല്‍ അടക്കമുള്ള ശിക്ഷാനടപടികളാണ് നേരിടേണ്ടി വരുന്നതെന്നാണ് പ്രതാപ് സിങ്് പറഞ്ഞത്.
രാജ്യത്തിന്റെ ബജറ്റ് വിഹിതത്തിന്റെ പകുതിയിലധികവും നീക്കിവെക്കുന്നത് സൈന്യത്തിനാണെന്നിരിക്കെയാണ് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന പണി സൈന്യം ചെയ്തത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 2.3 ശതമാനമാണ് -ഏതാണ്ട് മൂന്നര ലക്ഷം കോടി രൂപ- സൈനികാവശ്യത്തിനായി ഇന്ത്യ ഓരോ വര്‍ഷവും നീക്കിവെക്കുന്നത്. ജപ്പാന്‍, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളേക്കാളൊക്കെ കൂടുതലാണിത്. ഇതില്‍ തന്നെ 2014-15 വര്‍ഷം 86 ശതമാനവും കഴിഞ്ഞ വര്‍ഷം 85 ശതമാനവും മാത്രമേ ചെലവഴിച്ചുള്ളൂ എന്ന യാഥാര്‍ത്ഥ്യം കൂടി അറിയണം. സൈന്യത്തിന് നീക്കിവെക്കുന്ന തുകയുടെ നല്ലൊരു പങ്കും ഉന്നത ഉദ്യോഗസ്ഥര്‍ അടിച്ചെടുക്കുകയാണെന്ന പരാതിക്ക് പഴക്കമേറെയുണ്ട്. പൊലീസടക്കമുള്ള സൈന്യത്തിനെതിരെ പോലും ഇത്തരം പരാതികള്‍ പതിവാണ്. കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തങ്ങള്‍ക്ക് സൈന്യത്തില്‍ നിന്ന് പകുതി വിലക്ക് ധാന്യങ്ങള്‍ ലഭിക്കാറുണ്ടെന്ന് പറയുമ്പോള്‍ സൈന്യത്തിനകത്ത് നടക്കുന്നത് രാജ്യ സേവനത്തിന്റെ പേരില്‍ ശുദ്ധ തട്ടിപ്പല്ലേ. നാലു തവണ ശിക്ഷക്ക് വിധേയമായ ആളാണ് സൈനികനെന്ന് പറയുന്ന അതിര്‍ത്തി രക്ഷാസേന, ഇയാള്‍ പതിവു മദ്യപാനിയാണെന്നും മാനസിക തകരാറുണ്ടെന്നും പറഞ്ഞതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. അങ്ങനെയുള്ള ഒരാളെ എന്തിനാണ് അതിര്‍ത്തിയിലേക്ക് തോക്കും കൊടുത്തുവിട്ടത് എന്ന ഭാര്യയുടെ ചോദ്യം സൈനിക മേലധ്യക്ഷന്മാരുടെ കരണത്തുള്ള അടിയാണ്.
രാജ്യത്തെ യുവാക്കളില്‍ നല്ലൊരു പങ്കും തങ്ങളുടെ യൗവന കാലത്ത് പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നത് സ്വപ്‌നം കാണുന്നവരാണ്. സാമ്പത്തികമായ താല്‍പര്യത്തേക്കാള്‍ ചോര തിളക്കുന്ന പ്രായം സാഹസികതക്കും രാജ്യ സേവനത്തിനും നീക്കിവെക്കണമെന്ന അദമ്യമായ ആഗ്രഹമാണ് അതിനു പിന്നില്‍. പന്ത്രണ്ടു ലക്ഷത്തോളം പേരാണ് നമ്മുടെ കരസേനയില്‍ സേവനമുഷ്ഠിക്കുന്നത്. മഴയും മഞ്ഞും കാറ്റും പ്രളയവും ഭൂകമ്പവുമെന്നുവേണ്ട അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെല്ലുവിളികളെയും ദേശസ്‌നേഹവും കായികബലവും കൊണ്ട് നേരിടുന്നവരാണവര്‍. ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച് തിരിച്ചുവരുമ്പോള്‍ ഇവരെ കാത്തിരിക്കുന്നത് ഏതെങ്കിലും സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിയും മിലിട്ടറി കാന്റീനിലെ അല്‍പം നികുതിയിളവുകളും. ബ്രിട്ടീഷ് കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യന്‍ സൈന്യമെങ്കിലും നല്ല താമസ സൗകര്യവും ഒന്നാംതരം ഭക്ഷണവും ഇന്നും ഉദ്യോഗസ്ഥര്‍ക്കുതന്നെ. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരം തന്നെ ജവാന്മാരുടെ ഭാഗത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നുവെന്നോര്‍ക്കണം. രാജ്യം സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടിനുശേഷമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വെള്ളം ചേര്‍ത്തെങ്കിലും നടപ്പാക്കിയത്.
സൈന്യത്തിലെ രാഷ്ട്രീയവും ഈയടുത്ത് ചര്‍ച്ചക്ക് വിധേയമായി. നിലവിലെ പട്ടാളത്തലന്‍ ബിപിന്റാവത്തിനെ നിയമിച്ചതുതന്നെ കേന്ദ്ര സര്‍ക്കാരിലെ ചിലരുടെ താല്‍പര്യമനുസരിച്ച് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ടുള്ളതാണ്. പശ്ചിമ കമാന്‍ഡ് മേധാവി പ്രവീണ്‍ ബക്ഷി, ദക്ഷിണ കമാന്‍ഡ് മേധാവി പി.എം ഹാരിസ് എന്നിവരെ മറികടന്നുകൊണ്ടുള്ള നിയമനം നടന്നപ്പോഴും തികഞ്ഞ അച്ചടക്കമാണ് സൈന്യത്തിലെ ഈ ബറ്റാലിയനുകളുടെ ഭാഗത്തുനിന്നുണ്ടായത്. ഏതായാലും പൂച്ചക്ക് മണി കെട്ടാന്‍ തയ്യാറായ ഈ സൈനികരെ ആദരിച്ചില്ലെങ്കിലും അവരുന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാവട്ടെ രാജ്യത്തിന്റെ ശ്രദ്ധ.

chandrika: