X

കുറ്റവാളികള്‍ക്ക് മാലയിടുന്ന കേന്ദ്ര മന്ത്രിമാര്‍

വര്‍ഗീയ കൊലക്കേസുകളില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് അഭിനന്ദിക്കുന്ന സംഭവം അത്യപൂര്‍വവും രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിരുദ്ധവുമാണ്. ബീഹാറിലെ നവാഡ ജയിലിലാണ് പ്രതികളെ കേന്ദ്രമന്ത്രി ഗിരിരാജ്‌സിങ് സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ബീഹാറില്‍ നടന്ന വര്‍ഗീയാക്രമണത്തില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ എടുത്ത കേസിലാണ് അവരുടെ സഖ്യക്ഷിയായ ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി തന്നെ പരസ്യമായി നിയമം ലംഘിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലിടുകയാണ് നിതീഷ് സര്‍ക്കാര്‍ എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ്‌സിങ് തുറന്നടിക്കുകയുണ്ടായി. പ്രതികളിലൊരാളുടെ വീട് സന്ദര്‍ശിക്കാനും മന്ത്രി മറന്നില്ല. നവാഡയില്‍ സംഘര്‍ഷം രൂപപ്പെട്ടപ്പോള്‍ സമാധാനം പുന: സ്ഥാപിക്കാന്‍ ഇടപെട്ടവരാണ് പ്രതികളെന്നാണ് ഗിരിരാജ് സിങ് മാധ്യമ പ്രവര്‍ത്തകരോട് ന്യായീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷ പരിപാടികള്‍ക്കിടയിലായിരുന്നു മുസ്‌ലിം സമുദായാംഗങ്ങള്‍ക്കെതിരെ പ്രതികള്‍ ആക്രമണം സംഘടിപ്പിച്ചത്. 2017 ജൂലൈ മൂന്നിനും നാലിനുമായാണ് വി.എച്ച്.പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തന്നെ ഝാര്‍ഖണ്ടില്‍ മുസ്‌ലിം യുവാവിനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്ന പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജയന്ത്‌സിങിന്റെ നടപടിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും മൗനമാണ് ഇക്കാര്യത്തില്‍ ഏറെ അര്‍ത്ഥഗര്‍ഭമായിട്ടുള്ളത്.
ഝാര്‍ഖണ്ട് സംഭവത്തില്‍ അഞ്ചു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതുടര്‍ന്നാണ് പ്രതികള്‍ക്കായി ബി.ജെ.പിയും ആര്‍.എസ്.എസ്സും ചേര്‍ന്ന് സ്വീകരണം സംഘടിപ്പിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് അതിവേഗ കോടതി കണ്ടെത്തിക്കഴിഞ്ഞതാണ്. ജാമ്യം ലഭിച്ചുവെന്നതുകൊണ്ട് പ്രതികളുടെമേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റം ഇല്ലാതാകുന്നില്ല. ഇക്കാര്യം അറിയാതെയാകില്ല കേന്ദ്രമന്ത്രി ഈ ചടങ്ങില്‍ പങ്കെടുത്തതും പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചതും. പ്രതികളെയെല്ലാം ചുവന്ന പൂമാല ഇട്ടാണ് ബി.ജെ.പിക്കാര്‍ സ്വീകരിച്ചത്. പശുവിന്റെ പേരിലും ഊഹാപോഹങ്ങളുടെ പേരിലും കഴിഞ്ഞ ഏതാനും ദിവസത്തിനകം രാജ്യത്ത് വിവിധയിടങ്ങളില്‍ നാല്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ധുലെയില്‍ ജൂലൈ ഒന്നിന് അഞ്ചു പേരെ കൊലപ്പെടുത്തിയത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു. കൊല്ലപ്പെട്ട ശേഷമാണ് നിരപരാധികളാണെന്ന് പൊലീസ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ടിലുമൊക്കെ ഭരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ബീഹാറില്‍ ബി.ജെ.പിയോട് സഖ്യം ചേര്‍ന്നുള്ള ഭരണമാണ് ജെ. ഡി.യു നടത്തുന്നതെങ്കിലും ബി.ജെ.പിയുടെ കടുത്ത വര്‍ഗീയനിലപാടുകളെ എതിര്‍ക്കുമെന്നാണ് ആ പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. നിതീഷ്‌കുമാറിന്റെ പാര്‍ട്ടി നേതാവ് കെ.സി ത്യാഗി തന്നെ കേന്ദ്രമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണെങ്കിലും കേന്ദ്രമന്ത്രിമാരുടെ ചെയ്തി ഒരുനിലക്കും പൊറുത്തുകൊടുക്കാനാവാത്തതാണ്.
ഝാര്‍ഖണ്ടില്‍ കേന്ദ്രമന്ത്രി ജയന്ത്‌സിങിന്റെ ഹസാരിബാഗ് ലോക്‌സഭാ മണ്ഡലത്തിലാണ് ആള്‍ക്കൂട്ടക്കൊല നടന്നത്. ഇതാണ് പ്രതികളെ പിന്തുണക്കാനുള്ള മന്ത്രിയുടെ ഇറങ്ങിപ്പുറപ്പെടലിന് കാരണം. എന്നാല്‍ താനിരിക്കുന്ന ഉന്നതമായ ഭരണഘടനാപദവിയുടെ മഹത്വം സ്വയം ഇല്ലാതാക്കുകയാണ് പ്രതികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് കുറ്റകൃത്യത്തെ ന്യായീകരിച്ചതുവഴി മന്ത്രി ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ചവരാണെന്നതുകൊണ്ട് ഒരു പ്രതിയും നിയമത്തിന്റെ ദണ്ഡില്‍നിന്ന് പൂര്‍ണമായി മുക്തമാക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഓര്‍ത്തില്ലെങ്കിലും പൊതുജനം ഓര്‍ക്കുമെന്നെങ്കിലും അദ്ദേഹത്തിന് അറിയണമായിരുന്നു. ഇദ്ദേഹമാണത്രെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ബി.ജെ.പിയിലെ സന്തതി. കുറ്റവാളികളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ശിക്ഷാര്‍ഹനാണ് മന്ത്രി. പശുവിന്റെ പേരിലുള്ള ഘാതകരോട് ‘തന്നെ വെടിവെക്കൂ’ എന്നു പറഞ്ഞ് പ്രധാനമന്ത്രിതന്നെ നല്ലപിള്ള ചമഞ്ഞിട്ടും അദ്ദേഹത്തിന ്കീഴിലെ മന്ത്രിമാര്‍ക്കെങ്ങനെ കുറ്റവാളികളുടെയും പ്രതികളുടെയും വീടുകളിലും സ്വീകരണ യോഗങ്ങളിലും ഇങ്ങനെ നിസ്സാരമായി കയറിയിറങ്ങാന്‍ കഴിയുന്നു. ഇതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ ശുദ്ധ ഇരട്ടത്താപ്പാണുള്ളതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ നിരവധി വിധികളിലൂടെ സര്‍ക്കാരുകളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട കോടതി വിധികള്‍ നിലവിലിരിക്കെ കണ്ണടച്ചിരുന്ന് ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് മോദിയും കൂട്ടരും എടുക്കുന്നത്. ഇപ്പോഴാകട്ടെ ഇതാ കുറ്റവാളികളെയും പ്രതികളെയും നേരില്‍ മാലയിട്ട് സ്വീകരിച്ചാനയിക്കാന്‍ പോലും കേന്ദ്ര മന്ത്രിമാര്‍ മല്‍സരിക്കുന്ന കാഴ്ച ഭീതിതം തന്നെ. ജമ്മുവില്‍ ഈവര്‍ഷം ആദ്യം എട്ടു വയസ്സുകാരി അതിഭീകരമായി ലൈംഗികാക്രമത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കുവേണ്ടി പരസ്യമായി റാലി നടത്തിയവരാണ് ജമ്മുകശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ എന്നതും മുസഫര്‍നഗറില്‍ നിരപരാധികളായ മുസ്‌ലിം പൗരന്മാരെ കൊന്നു തള്ളിയ പ്രതിക്ക് മൃതശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതും ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും തനിനിറം ആവോളം തുറന്നുകാട്ടുകയുണ്ടായി.
2012ല്‍ ടി.പി ചന്ദ്രശേഖരന്‍ എന്ന മുന്‍ സഹയാത്രികന്‍ പാര്‍ട്ടിയെ എതിര്‍ത്ത് പുറത്തുപോയപ്പോള്‍ അമ്പത്തൊന്നുവെട്ട് വെട്ടിക്കൊന്ന കശ്മലന്മാര്‍ക്കുവേണ്ടി ജയിലുകളില്‍ കയറിയിറങ്ങിയ എം.എല്‍.എമാരടക്കമുള്ള സി.പി.എമ്മുകാരെ അനുസ്മരിപ്പിക്കുകയാണ് ബി.ജെ.പി മന്ത്രിമാരുടെ ബീഹാര്‍-ഝാര്‍ഖണ്ട് മോഡല്‍ പാര്‍ട്ടി വിധേയത്വ പ്രകടനങ്ങള്‍. ഇവര്‍ എത്രകണ്ട് പുറംലോകത്ത് കൊല്ലപ്പെടുന്നവര്‍ക്കും ഇരകള്‍ക്കും വേണ്ടി അട്ടഹാസം മുഴക്കിയാലും തീരാത്തവിധം നിരപരാധികളെ കൊന്നുതള്ളുന്ന കാപാലിക രാഷ്ട്രീയം ഇക്കൂട്ടരുടെ അജണ്ടയിലുള്ളത് തന്നെയാണ്. ആസുരമായൊരു ഇന്ത്യയെയാണ് ഇക്കൂട്ടര്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പേരു പറഞ്ഞ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് നാടിന്റെ ഭാവിയെക്കുറിച്ച് സമാധാനകാംക്ഷികളെയാകെ ഉത്കണ്ഠപ്പെടുത്തുന്നത്.

chandrika: