X

റഷ്യ നല്‍കിയ പാഠങ്ങള്‍

 

ഒരു മാസം ദീര്‍ഘിച്ച ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടി താഴ്ന്നപ്പോള്‍ ജേതാക്കളായി ഫ്രാന്‍സ് നെഞ്ച് വിരിച്ച് നില്‍ക്കുന്നു. പോരാട്ടവീര്യത്തിന്റെ മകുടോദാഹരണമായി ക്രൊയേഷ്യ രണ്ടാം സ്ഥാനത്തും. ഏറ്റവും മികച്ച താരമായി ലുക്കാ മോദ്രിച്ചും യുവതാരമായി കൈലിയന്‍ എംബാപ്പേയും ഗോള്‍ക്കീപ്പറായി കോറിന്‍സും ടോപ് സ്‌ക്കോററായി ഹാരി കെയിനും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാല്‍പ്പന്ത് ലോകം ആഗ്രഹിച്ചതെല്ലാമാണ് റഷ്യ സമ്മാനിച്ചത്.
നിലവാരമുള്ള മല്‍സരങ്ങളും സുവര്‍ണ ഗോളുകളും സമ്മോഹന മുഹൂര്‍ത്തങ്ങളുമായിരുന്നു ഇരുപത്തിയൊന്നാമത് ഫിഫാ ലോകകപ്പിന്റെ സവിശേഷത, പരമ്പരാഗത ശക്തികളില്‍ പലരും തുടക്കത്തില്‍ തന്നെ പുറത്തായപ്പോള്‍ പുതിയ ശക്തികളുടെ വരവായിരുന്നു മൈതാനങ്ങളെ ത്രസിപ്പിച്ചത്. മല്‍സര നിലവാരം ഉന്നതിയിലായിരുന്നു എന്നതാണ് പ്രധാനം. ഫൈനല്‍ മല്‍സരത്തില്‍ പോലും ആറ് ഗോളുകള്‍ പിറന്നെങ്കില്‍ ചരിത്രത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ആവേശമായിരുന്നു കളിക്കളത്തില്‍. 66 ലെ ലോകകപ്പിന് ശേഷം ഫൈനലുകള്‍ പരിശോധിച്ചാല്‍ ഗോളുകളുടെ ക്ഷാമമാണ് കണ്ടതെങ്കില്‍ റഷ്യയില്‍ അവസാന പോരാട്ടത്തില്‍ പോലും ആക്രമണ ഫുട്‌ബോളിന്റെ ശക്തിയാണ് പ്രകടമായത്. നല്ല മല്‍സരങ്ങളായിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്. സാധാരണ ഗതിയല്‍ ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ ജനപ്രിയ ടീമുകളുടെ മല്‍സരങ്ങള്‍ മാത്രം കണ്ടിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ പാനമയുടെ മല്‍സരത്തിന് പോലും കയ്യടിച്ചുവെന്നത് മല്‍സരങ്ങളിലെ ആവേശം കൊണ്ടായിരുന്നു. 64 മല്‍സരങ്ങളാണ് റഷ്യയില്‍ നടന്നത്. ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിലെ പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടന്ന ലോകകപ്പിലെ ഒരു മല്‍സരത്തില്‍ പോലും ഗ്യാലറികളില്‍ സീറ്റ് ഒഴിഞ്ഞുകിടന്നില്ല. റഷ്യന്‍ ഭരണകൂടം ലോകത്തെ ആകര്‍ഷിക്കാനായി നടത്തിയ നയതന്ത്രപരമായ നീക്കങ്ങള്‍ പോലും ലോകകപ്പിന്റെ ജനപ്രീതി ഉയര്‍ത്തി. വിസ പ്രയാസങ്ങള്‍ അകറ്റാനായി ഫാന്‍ ഐഡി എന്ന സമ്പ്രദായം കൊണ്ടുവന്നപ്പോള്‍ വിദൂര ഇന്ത്യയില്‍ നിന്ന് പോലും ലോകകപ്പ് കാണാന്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4800 പേരെത്തി. ഉന്നതമായ നിലവാരത്തിലായിരുന്നു മിക്ക മല്‍സരങ്ങളും. ജപ്പാനും ബെല്‍ജിയവും നടന്ന പ്രി ക്വാര്‍ട്ടര്‍ പോരാട്ടം ആവേശത്തിന്റെ അത്യുജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചപ്പോള്‍ റഷ്യയും ക്രൊയേഷ്യയും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറ്റവും മികച്ച മല്‍സരങ്ങളിലൊന്നായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ബെല്‍ജിയത്തെ നേരിട്ടപ്പോഴും സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ എതിരിട്ടപ്പോഴും പിറന്നത് നിലവാരമുള്ള ഫുട്‌ബോള്‍. കലാശപ്പോരാട്ടവും ആ വഴിയേ വന്നപ്പോള്‍ സുന്ദരമായ ഗോളുകളും റഷ്യന്‍ കാഴ്ച്ചകളെ സമ്പന്നമാക്കി. ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ മധ്യനിരക്കാരന്‍ അലക്‌സി ചെര്‍ച്ചഷേവ് നേടിയ ഗോളായിരുന്നു ഏറ്റവും മനോഹരമായി വിശേഷിപ്പിക്കപ്പെട്ടത്. ഫൈനല്‍ മല്‍സരത്തില്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയുടെ ഗോള്‍, ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ചിന്റെ ഗോള്‍, നൈജീരിയക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസി നേടിയ ഗോള്‍, ജര്‍മനിയുടെ ടോണി ക്രൂസ് സ്വീഡനെതിരായ മല്‍സരത്തിന്റെ അവസാനത്തില്‍ നേടിയ ഫ്രീകിക്ക് ഗോള്‍, സ്‌പെയിനിനെതിരായ മല്‍സരത്തില്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫ്രീകിക്കിലുടെ തന്റെ ഹാട്രിക്ക് തികച്ച ഗോള്‍-അങ്ങനെ അസംഖ്യം മികച്ച ഗോളുകള്‍.
സംഘാടനത്തിലായിരുന്നു പിഴവുകളില്ലാത്ത അച്ചടക്കം പ്രകടമായത്. ആറ് വര്‍ഷത്തോളമായി റഷ്യ നടത്തുന്ന ഒരുക്കങ്ങള്‍ അതിന്റെ ഫലപ്രാപ്തിയില്‍ മാസ്മരികമായിരുന്നു. വലിയ രാജ്യം. ദീര്‍ഘ യാത്രകള്‍, വിത്യസ്ത കാലാവസ്ഥകള്‍-പക്ഷേ ആര്‍ക്കും പ്രയാസങ്ങള്‍ വരുത്താത്ത തരത്തിലായിരുന്നു സജ്ജീകരണങ്ങള്‍. മോസ്‌ക്കോ മെട്രോ എന്ന യാത്രാ സഹായി നല്‍കിയ സേവനങ്ങള്‍ മഹത്തരമായിരുന്നു. തിരക്കേറിയ ലോകകപ്പ് കാലമായിട്ടും എവിടെയും ഗതാഗത കുരുക്കോ പ്രയാസങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മല്‍സരങ്ങളെല്ലാം അതിന്റെ കൃത്യതയിലും നിയമപ്രകാരവും നടന്നു. പ്രസിഡണ്ട് വഌഡിമിര്‍ പുട്ടിന്റെ ഭരണകൂടം ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പില്‍ ഫിഫയുടെ വലം കയ്യായി പ്രവര്‍ത്തിച്ചു.
നല്ല ഫുട്‌ബോളുമായി ഫ്രാന്‍സ് ജേതാക്കളായപ്പോള്‍ ചാമ്പ്യന്‍ഷിപ്പിന് അത് ഏറ്റവും മികച്ച ഫിനിഷിംഗ് ടച്ചുമായി. തുടക്കം മുതല്‍ ആധികാരിക ഫുട്‌ബോളാണ് അവര്‍ കാഴ്ച്ചവെച്ചത്. ദീദിയര്‍ ദെഷാംപ്‌സ് എന്ന പരിശീലകനും ഹ്യുഗോ ലോറിസ് എന്ന നായകനും അനുഭവസമ്പന്നരായ ഒരു സംഘം താരങ്ങളുമായപ്പോള്‍ ഫ്രാന്‍സിന് അര്‍ഹിച്ച പട്ടമാണ് ഇരുപത് വര്‍ഷത്തെ ഇടവേളക്ക്് ശേഷം ലഭിച്ചത്. ക്രൊയേഷ്യ എല്ലാവരുടെയും മനം കവര്‍ന്ന ടീമായി. ആക്രമണ ഫുട്‌ബോളിന്റെ ചാരുതയിലായിരുന്നു അവരുടെ യാത്ര. എല്ലാ മല്‍സരങ്ങളും ജയിച്ച് ഫൈനല്‍ വരെയെത്തിയവര്‍ അവസാന മല്‍സരത്തിലും പോരാട്ടവീര്യവുമായി ഗ്യാലറികളുടെ പിന്തുണ നേടി. കേവലം 40 ലക്ഷം ജനസംഖ്യയുളള രാജ്യമാണ് ക്രൊയേഷ്യ എന്നോര്‍ക്കണം. അവിടെ നിന്നാണ് അവര്‍ ലോക ഫുട്‌ബോളിലെ രണ്ടാം ശക്തിയായി മാറിയത്. ബെല്‍ജിയം, ജപ്പാന്‍, ഇംഗ്ലണ്ട് എന്നിവരുടെ മികവും പ്രശംസനീയമായിരുന്നു. ചെറുപ്പക്കാരുടെ സംഘവുമായി ലോകകപ്പിന് വന്നാണ് ബെല്‍ജിയം സെമി വരെയെത്തിയത്. അവിടെ നിന്ന് മൂന്നാം സ്ഥാനവും അവര്‍ നേടി. ഏഷ്യയുടെ പ്രതിനിധികളെന്ന നിലയില്‍ ജപ്പാന്‍ നടത്തിയ വീരയാത്ര ചരിത്രമായിരുന്നു. നോക്കൗട്ടില്‍ അവര്‍ കീഴടങ്ങിയത് ബെല്‍ജിയത്തിന് കനത്ത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചായിരുന്നു.
പരമ്പരാഗത ഫുട്‌ബോള്‍ ശക്തികള്‍ക്കെല്ലാം റഷ്യ മരുപ്പറമ്പായിരുന്നു. അര്‍ജന്റീനയും ജര്‍മനിയും സ്‌പെയിനും അതിവേഗം മടങ്ങി. 2014 ല്‍ കപ്പുയര്‍ത്തിയ ജര്‍മനി മെക്‌സിക്കോയോട് തോറ്റാണ് തുടങ്ങിയത്. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കൊറിയക്കാരോടും തോറ്റാണ് നാണക്കേടുമായി അവര്‍ പുറത്തായെതങ്കില്‍ തട്ടിമുട്ടി നോക്കൗട്ടിലെത്തിയ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ ഫ്രാന്‍സ് തരിപ്പണമാക്കി. സ്‌പെയിനാവട്ടെ പതിവ് ടിക്ക-ടാക്ക ഫുട്‌ബോളില്‍ റഷ്യക്കാരോട് പരാജയം വാങ്ങിയപ്പോള്‍ പോര്‍ച്ചുഗലിനും അധികദൂരം സഞ്ചരിക്കാനായില്ല. ബ്രസീല്‍ ആധികാരികത പുലര്‍ത്തി കളിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനു മുന്നില്‍ വീണു. സൂപ്പര്‍ താരങ്ങളില്‍ മെസി വലിയ ദുരന്തമായപ്പോള്‍ ക്രിസ്റ്റിയാനോ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോളുകള്‍ സ്വന്തമാക്കി. നെയ്മറായിരുന്നു തമ്മില്‍ ഭേദം. ഇവര്‍ക്ക് പകരമായി പുതിയ താരങ്ങളാണ് വന്നത്. അന്റോണിയോ ഗ്രിസ്മാന്‍, ലുക്കാ മോദ്രിച്ച്, കൈലിയന്‍ എംബാപ്പേ, ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സുകിച്ച്, റഹീം സ്‌റ്റെര്‍ലിംഗ്, ഹാരി കെയിന്‍, അഹമ്മദ് മൂസ, പോള്‍ പോഗ്ബ തുടങ്ങിയവരെല്ലാം കളം നിറഞ്ഞ് നിന്നു.
ഇനി നാല് വര്‍ഷം കഴിഞ്ഞ് ലോകകപ്പ് ഫുട്‌ബോള്‍ ഏഷ്യയിലേക്ക് തിരിച്ചെത്തുകയാണ്. ഖത്തറാണ് വേദി. റഷ്യ നല്‍കിയ സുന്ദരചിത്രം ഖത്തറിന് മുന്നിലുണ്ട്. ഒരുക്കങ്ങളില്‍ ഇപ്പോള്‍ തന്നെ ബഹുദൂരം മുന്നിലുള്ള ഖത്തറില്‍ 2022 നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത് കാല്‍പ്പന്തിന്റെ ആഗോളീയതയില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യം ഇപ്പോഴും പിറകില്‍ തന്നെയാണ്. അടുത്ത വര്‍ഷം യു.എ.ഇയില്‍ നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ആ കരുത്തില്‍ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളെ സമ്പന്നമാക്കിയാല്‍ മുന്നോട്ട് പോവാന്‍ നമുക്കാവും. കൊച്ചു രാജ്യങ്ങളായ ഐസ്‌ലാന്‍ഡും പാനമയുമെല്ലാം ലോകകപ്പ് കളിക്കുമ്പോള്‍ നമ്മള്‍ കാഴ്ച്ചക്കാരായി മാറുന്നത് ദയനീയമാണ്. ഭരണകൂടങ്ങളും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നല്ല ഭാവിക്കായി രംഗത്തിറങ്ങിയാല്‍ ഫിഫയുടെ പിന്തുണയും ഫുട്‌ബോള്‍ പ്രേമികളുടെ നിര്‍ലോഭ മനസ്സും അവര്‍ക്കൊപ്പമുണ്ടാവും. അത്തരത്തിലുളള നല്ല ചിന്തകള്‍ക്ക് തുടക്കമായി മാറണം റഷ്യന്‍ ലോകകപ്പ്.

chandrika: