X

വിശ്വാസകാര്യത്തില്‍ മുതലെടുപ്പ് വേണ്ട

 

ശബരിമല ശ്രീഅയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് കുളംകലക്കി മീന്‍പിടിക്കാനുള്ള നിക്ഷിപ്ത തല്‍പരകകക്ഷികളുടെ ഗൂഢനീക്കമാണ് കേരളത്തിലിപ്പോള്‍ അരങ്ങുതകര്‍ത്താടുന്നത്. ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കാതിരിക്കുന്ന വകുപ്പിനെ തുല്യത എന്ന ഭരണഘടനാമൗലികാവകാശത്തിന്റെ ചുവടുപിടിച്ച് സെപ്തംബര്‍ 28ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നീക്കിയതുമുതല്‍ക്കിങ്ങോട്ട് ക്ഷേത്രത്തിലേക്ക് അയ്യപ്പവിശ്വാസിനികളുടെ കുത്തൊഴുക്കായിരിക്കുമെന്നായിരുന്നു ധാരണ. അതുണ്ടാകാത്തതിനാല്‍ അവിടെ തീരേണ്ടൊരു പ്രശ്‌നത്തെ രാഷ്ട്രീയ നേട്ടത്തിന്തീവ്രവര്‍ഗീയവാദികളും സങ്കുചിത ഇടതുപക്ഷക്കാരും കാണിച്ച നടപടികളാണ് പ്രശ്‌നത്തെ ഇത്രത്തോളം വഷളാക്കിയത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും നേതൃത്വത്തിലാണ് നിലക്കലിലും പരിസരത്തും ഒക്ടോബര്‍ 16നും 17നും വിവിധ അക്രമങ്ങളരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികംപേരെ ഇതിനകം അറസ്റ്റ്‌ചെയ്തു. ശബരിമല ദര്‍ശനത്തിനുചെന്ന പത്തനംതിട്ട പന്തളം സ്വദേശിയായ ശിവദാസന്റെ മൃതശരീരം കഴിഞ്ഞദിവസം വനത്തില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ പത്തനംതിട്ടയില്‍ ബി.ജെ. പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെയും ഇത്തരമൊരു ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം കാണാന്‍. ശിവദാസനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായെന്ന് പറയുന്ന ദിവസം അദ്ദേഹം ആ സ്ഥലത്തെങ്ങും ഉണ്ടായിരുന്നില്ലെന്നും മരണകാരണം മറ്റെന്തോ ആണെന്നുമാണ് പൊലീസ് പറയുന്നത്. ബന്ധുക്കള്‍ പരാതി നല്‍കിയത് 22നാണുതാനും. എന്നിട്ടും ഒരു ജില്ലയിലാകെ ഹര്‍ത്താല്‍ നടത്തി ജനജീവിതം സ്തംഭിപ്പിക്കാനും ലോലവൈകാരികത ഇളക്കിവിട്ട് അക്രമവും രാഷ്ട്രീയമുതലെടുപ്പും നടത്താനുമാണ് ബി.ജെ.പിയും സംഘ്പരിവാരവും പരിശ്രമിച്ചത്. ലാത്തിച്ചാര്‍ജ് നടത്തിയതിന് ഇക്കൂട്ടര്‍ സംസ്ഥാനഹര്‍ത്താല്‍ നടത്തിയത് ഏതാനുംദിവസം മുമ്പാണ്. പൊതുജനത്തിന്റെ മുതുകത്തുകയറി അക്രമികള്‍ക്ക് നിരങ്ങാന്‍ കഴിയുന്നത് ഇവിടെയൊരു ഭരണകൂടം ഇല്ലാത്തതുകൊണ്ടാണ്.
നിയമത്തിന്റെയും ഭരണഘടനയുടെയും പിന്‍ബലത്തോടെ കൈകാര്യം ചെയ്യേണ്ട ശബരിമല വിഷയത്തെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഉന്നത നേതാക്കള്‍ തന്നെയാണ് പരസ്പരചെളിവാരിയെറിയലിലൂടെ തെരുവിലേക്കിവിട്ടത്. വേണ്ടിവന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് മുഖ്യമന്ത്രി കൊടുത്ത മറുപടി ഷായുടെ ശരീരത്തില്‍ വെള്ളമാണെന്നാണ്. ഒരു കേന്ദ്ര ഭരണകക്ഷിയുടെ തലവനും മുഖ്യമന്ത്രിക്കും ചേര്‍ന്ന ഭാഷയായിരുന്നില്ല സത്യത്തില്‍ അവ. മന്ത്രി ജി.സുധാകരന്‍ ഒരുപടികൂടി കടന്ന് അമിത്ഷായെ ഗുണ്ടയെന്ന് വിളിച്ചു. തന്ത്രിമാര്‍ അടിവസ്ത്രമില്ലാതെയാണ് പൂജകള്‍ക്ക് വരുന്നതെന്നുകൂടി ഭരണഘടനയെതൊട്ട ്‌സത്യംചെയ്ത മന്ത്രി ലവലേശം ലജ്ജയില്ലാതെ തട്ടിവിട്ടു. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ കേട്ടാലറയ്ക്കുന്ന വാക്കുകളുമായാണ് സി.പി.എമ്മിനെയും സര്‍ക്കാരിനെയും തെരുവില്‍ നേരിടുന്നത്. അവിടെയും നില്‍ക്കാതെ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കുംവരെ കാര്യങ്ങള്‍ എത്തി. വിധിയെ അനുകൂലിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ തീവെപ്പ് നടത്തിയവര്‍ക്കെതിരെ ഇനിയും പൊലീസ് നടപടിയെടുത്തിട്ടില്ലാത്തത് പല സംശയങ്ങളും ഉയര്‍ത്തുന്നു. വ്യാഴാഴ്ച എന്‍.എസ്.എസ്സിന്റെ കരയോഗമന്ദിരം കല്ലെറിഞ്ഞ് തകര്‍ക്കാനും സാമൂഹ്യദ്രോഹികള്‍ക്ക് ധൈര്യം കിട്ടി. പട്ടാപ്പകലും ഇരുട്ടിന്റെ മറവിലും ഇതെല്ലാം ചെയ്തുകൂട്ടുന്ന അക്രമികളെ നിലക്കുനിര്‍ത്താന്‍ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്തിക്ക് കഴിയുന്നില്ല. പൊലീസ് അധികാരിയുടെ തലയിലും വെള്ളമാണോ. ഇങ്ങനെയാണോ കേരളം നേരിടുന്ന നീറുന്ന പ്രശ്‌നത്തെ ഭരണാധികാരികള്‍ കൈകാര്യം ചെയ്യേണ്ടത്. തെരഞ്ഞെടുത്തയച്ച പൊതുജനത്തിന്റെ സൈ്വര്യജീവിതത്തിന്റെയും മഹിതമായ സംസ്‌കാരിക പ്രബുദ്ധതയുടെയും നേര്‍ക്കാണിതെന്ന് ഇരുകൂട്ടരും ആലോചിക്കണം.
സുപ്രീംകോടതി വിധിയിലൊരിടത്തും ഇന്ന തീയതിമുതല്‍ യുവതികളെ ക്ഷേത്രത്തിലേക്ക് കയറ്റിവിട്ടോളണമെന്ന് നിര്‍ദേശിച്ചിട്ടില്ല. യുവതികള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന വിശ്വാസം നിലനില്‍ക്കുന്നു. എന്നാല്‍ ഒരു യുവതിയെയെങ്കിലും സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്ന വാശിയിലാണ് സര്‍ക്കാരും സി.പി.എമ്മും. നാല് സംസ്ഥാനങ്ങളില്‍നിന്നായി പ്രതിവര്‍ഷം നാല് കോടിയോളം ഭക്തരാണ് ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തുന്നതെങ്കിലും ഈ വിശ്വാസികളിലെ ഒരു ശതമാനംപോലും കോടതിവിധിയെ അനുകൂലിച്ചോ എതിര്‍ത്തോ ഇതുവരെയും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഭരണഘടനാപരമായി കോടതിവിധി നടപ്പാക്കാനുത്തരവാദപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അണികളും പൊലീസുമാണ് നേരിട്ടൊരു ഏറ്റുമുട്ടലിലേക്ക് കടന്നത്. കോടതിവിധിക്കെതിരെ നിയമനിര്‍മാണത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ നിലക്ക് പന്ത് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. അവരില്‍ മേനകാഗാന്ധിയെയും ഉമാഭാരതിയെയും പോലുള്ളവര്‍ വിധിയെ അനുകൂലിക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റും നാവനക്കുന്നില്ല. ഈ ചതി വിശ്വാസികള്‍ കാണാതിരുന്നുകൂടാ. അതേസമയം യുവതികളെ തങ്ങള്‍ മുന്‍കയ്യെടുത്ത് ക്ഷേത്രത്തിലേക്കയക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ ഭക്തകളെ മുന്‍നിര്‍ത്തി സമരത്തെ നേരിടുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വിടുവായിത്തംപറയുന്നതും മറ്റൊരു ഇരട്ടത്താപ്പാണ്.
വരുന്ന അഞ്ചിനും ആറിനും മണ്ഡല മകരവിളക്കുകാലത്തും നട തുറക്കുമ്പോള്‍ വലിയ സമരം നടത്തുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധത്തിനുണ്ട്. അയ്യായിരത്തോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. കല്ലും കുറുവടിയും ലാത്തിയും തോക്കുംകൊണ്ട് ശവപ്പറമ്പാക്കാനുള്ളതല്ല പരിപാവനമായ ശബരിമല ക്ഷേത്രാങ്കണവും ഇതര ആരാധനാലയങ്ങളും. അമ്പലത്തിലെ തീപ്പൊരിമതി സര്‍വം ചാമ്പലാകാന്‍. അത് കാത്തിരിക്കുന്ന ചെന്നായ്ക്കളിവിടെയുണ്ടെന്ന് സര്‍വരും കരുതിയിരിക്കണം. അയ്യപ്പ വിശ്വാസികളുടെ പേരില്‍ കയ്യൂക്കുകാട്ടുന്നവരും ഭരണഘടനയുടെ ചുമലിലാണ് തങ്ങളിരിക്കുന്നതെന്ന് അവരുടെ വോട്ടുവാങ്ങി വന്നവരും മറക്കരുത്. സുപ്രീംകോടതി പുന:പരിശോധനാഹര്‍ജികള്‍ പരിഗണനക്കെടുക്കുന്ന 13 വരെ കാത്തിരിക്കാനോ പകരം നിയമം നിര്‍മിക്കാനോ ആണ് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടത്. ഇതിന് വേണ്ടത് ഇരുകൂട്ടരും ഒരുമേശക്ക് ചുറ്റുമിരിക്കലാണ്. അതിനുതകുന്ന വാക്ചാതുരിയും ശരീരഭാഷയുമാണ് അധികാരികളില്‍നിന്നുണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. തീയും രക്തവും കബന്ധങ്ങളും ഒന്നിനും പരിഹാരവുമല്ല. രക്തമിറ്റിച്ച് അമ്പലം പൂട്ടിക്കുമെന്നും രാജ്യത്തിന് എന്തു സംഭവിച്ചാലും ക്ഷേത്രം പണിയുമെന്നും ആണയിടുന്നവരുടെ ഉള്ളിലിരിപ്പ് യഥാര്‍ത്ഥ വിശ്വാസികള്‍ തുറന്നുകാണണം.

chandrika: