X

കമല്‍നാഥിനെ കണ്ടുപഠിക്കട്ടെ


പൊതുസ്ഥലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അടച്ചുപൂട്ടുമെന്നും ഗോവധത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നുമുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ധീരമായ നിലപാടുകള്‍ മതേതര പ്രതിരോധത്തിന് പ്രതീക്ഷ പകരുന്നതാണ്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിങ് നടക്കുന്ന മധ്യപ്രദേശില്‍ തന്നെ ആര്‍.എസ്.എസിനു പൂട്ടുവീഴുന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ഏഴു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ വീര്യം കൂട്ടുമെന്ന കാര്യം തീര്‍ച്ച. മോദി സര്‍ക്കാറിനെതിരെ ശക്തമായ അടിയൊഴുക്ക് പ്രകടമായ ആറു ഘട്ടത്തിലും അതിജീവനത്തിന് പ്രയാസപ്പെട്ട എന്‍.ഡി.എക്ക് കമല്‍നാഥിന്റെ ഇരുട്ടടിയോടെ മധ്യപ്രദേശിലെ നിലയും പരുങ്ങലിലാകും. 19ന് നടക്കുന്ന ഏഴാമത്തെയും അവസാനത്തേതുമായ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മധ്യപ്രദേശിനുപുറമെ യു.പിയും പഞ്ചാബും പശ്ചിമബംഗാളും ബിഹാറും ഹിമാചല്‍ പ്രദേശും ഝാര്‍ഖണ്ഡും ഛണ്ഡിസ്ഗഡുമാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണ യു.പിയിലും മധ്യപ്രദേശിലും സ്വപ്‌നവിജയം സാധ്യമായ ബി.ജെ.പിക്ക് ഇത്തവണ ഇവിടങ്ങളില്‍ നിലംപൊത്തേണ്ട അവസ്ഥയാണുള്ളത്. യു.പിയില്‍ ബി. എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യവും മധ്യപ്രദേശില്‍ കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആര്‍.എസ്.എസിനോടും ഗോവധത്തോടും നിലപാട് കടുപ്പിച്ച കമല്‍നാഥിന്റെ നടപടി കോണ്‍ഗ്രസ് പെട്ടിയില്‍ മതേതര വോട്ടുകള്‍ കുന്നുകൂടാനിടയാക്കും.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന് യുവാക്കളുടെ പേരില്‍ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തുവെന്ന വിവാദത്തില്‍ കുത്തിപ്പിടിച്ച് എതിരാളികള്‍ മതേതര വോട്ടുകള്‍ ഛിദ്രമാക്കാതിരിക്കാനാണ് കമല്‍നാഥ് അവസരോചിത പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ എന്‍.എസ്.എ (നാഷണല്‍ സെക്യൂരിറ്റി ആക്ട്) പ്രകാരം അഞ്ചു കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന പ്രചാരണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുതിര്‍ന്ന നേതാവ് പി. ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ കമല്‍നാഥ് സര്‍ക്കാറിന് തലവേദനയാവുകയും ചെയ്തിരുന്നു. അനധികൃതമായി പശുക്കളെ കടത്തിയതിന്റെ പേരില്‍ രണ്ടു പേര്‍ക്കെതിരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയും കേസെടുത്തതായിരുന്നു മധ്യപ്രദേശ് സര്‍ക്കാറിന് വിനയായത്. മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീംഖാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നതും മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പശു സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രചാരണം ഫലം കണ്ടുവെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടായിരുന്നു എന്‍.എസ്.എ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കമല്‍നാഥ് സര്‍ക്കാറിനെ നയിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്തി കോണ്‍ഗ്രസിനെയും മതേതര വോട്ടുകളെയും ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കം മുന്നില്‍ കണ്ടുകൊണ്ടാണ് കമല്‍നാഥ് അതിപ്രധാന തീരുമാനത്തിലെത്തിയത്. മധ്യപ്രദേശ് ജനത ആഗ്രഹിക്കുന്നതിനപ്പുറം ഭരണകൂടത്തിന് നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലെന്ന വ്യക്തമായ സൂചനയും കമല്‍നാഥിന്റെ തീരുമാനത്തെ ബലപ്പെടുത്തുന്നുണ്ട്.
ചൂണ്ടുവിരലിലെ മഷിയുണങ്ങും മുമ്പാണ് മധ്യപ്രദേശില്‍ വീണ്ടും വിധിയെഴുത്ത് എത്തുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും കാവി പുതച്ചിരുന്നു. 29ല്‍ 27 സീറ്റും ബി.ജെ.പിയാണ് നേടിയത്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഒന്നര പതിറ്റാണ്ടു കാലത്തെ ബി.ജെ.പി തേരോട്ടം കൊണ്ട് ഉഴുതുമറിച്ച മധ്യപ്രദേശിന്റെ മണ്ണില്‍ വിത്ത് മുളപ്പിക്കാന്‍ സംഘ്പരിവാറിന് വല്ലാതെ വിയര്‍പ്പൊഴുക്കേണ്ടി വന്നില്ലെന്നര്‍ത്ഥം. വര്‍ഗീയമായി വേര്‍തിരിക്കപ്പെട്ട ഭരണസംവിധാനങ്ങളില്‍ ‘മോദി പ്രഭാവം’ വിജയം വരിക്കുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ മതേതര കക്ഷികള്‍ക്ക് ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ വിളംബരം മുഴക്കിയത്. രത്‌ളാം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത അട്ടിമറിയായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് അന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഹിന്ദി ഹൃദയഭൂവില്‍ കോണ്‍ഗ്രസിന് അനുകൂലമായി കാറും കോളും കടന്നുവരുന്നതിന്റെ കാഹളമായിരുന്നു അത്.
കഴിഞ്ഞ നവംബറില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശിന്റെ അധികാരം തിരിച്ചുപിടിച്ചു. ഒന്നര പതിറ്റാണ്ടുകാലം അധികാര ദുര്‍വിനിയോഗം നടത്തിയ ബി.ജെ.പിയെ പാഠം പഠിപ്പിക്കുകയായിരുന്നു മധ്യപ്രദേശിലെ പൊതുജനങ്ങള്‍. ചെറുപാര്‍ട്ടികളും കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തതോടെ കമല്‍നാഥ് സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞു. അധികാരത്തിലെത്തിയാല്‍ പത്തു ദിവസംകൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വലിയ വാഗ്ദാനത്തെ വ്യക്തമായും നടപ്പിലാക്കി കൊണ്ടാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ യു.പി.എ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ടു ചോദിച്ചത്. ഒരു മാസംകൊണ്ട് പരിപൂര്‍ണമായും പ്രയോഗവത്കരിച്ച കടാശ്വാസം പദ്ധതി കോണ്‍ഗ്രസിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്‍തൂവലാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണംകൂടി ലഭിച്ചതോടെ കോണ്‍ഗ്രസ് പതിവു കരുത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണ രംഗത്ത് ബി. ജെ.പിയെ പിറകോട്ടു വലിക്കാനും മോദിക്ക് വായടപ്പന്‍ മറുപടി നല്‍കാനും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മിടുക്ക് കാട്ടിയിട്ടുണ്ട്. അസ്വാരസ്യങ്ങളൊന്നുമില്ലാതെ സംഘടനാ സംവിധാനങ്ങള്‍ ശക്തമാക്കി നിലനിര്‍ത്തുന്ന കമല്‍നാഥിന് അതുകൊണ്ടുതന്നെ ആര്‍.എസ്.എസിനെതിരെ ആഞ്ഞടിക്കാന്‍ ആവതുണ്ടാവുകയും ചെയ്തു. വോട്ട് ശതമാനത്തില്‍ മുന്നിലുള്ള എന്‍.ഡി.എയെ നേരിടാന്‍ തന്ത്രപരമായ നയങ്ങള്‍ സ്വീകരിച്ച കമല്‍നാഥിന്റെ നടപടിക്ക് ജനാംഗീകാരം ലഭിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണ് ആര്‍.എസ്.എസിനെ നിരോധിച്ചുള്ള ആ ധീരമായ പ്രഖ്യാപനം. മതേതരത്വത്തിന്റെ വിജയത്തിന് അത് തിളക്കം കൂട്ടട്ടെ എന്നു പ്രത്യാശിക്കാം.

chandrika: