X

ഹസ്സനും പിന്നെ ആ നരാധമനും


കടുത്ത ഹൃദ്രോഗ ബാധയുള്ള ഇരുപതുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞുമായി തിരക്കേറിയ പാതയിലൂടെയുള്ള 450 കിലോമീറ്റര്‍ യാത്ര. അതും ആംബുലന്‍സില്‍ പ്രാണന്‍ രക്ഷിക്കാനായുള്ള ചീറിപ്പാച്ചിലായി. ഊഹിക്കാന്‍ കഴിയാവുന്നതിലപ്പുറമാണ് ഡ്രൈവര്‍ 34കാരനായ കാസര്‍കോട് മുക്കുന്നോത്ത് ഹസ്സന്‍ ദേളിയുടെ ധീരവും സ്ഥൈര്യവുമാര്‍ന്ന ചൊവ്വാഴ്ചത്തെ ആ സദ്കൃത്യം. അതിനൊപ്പം കേരളമൊട്ടാകെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു; പിഞ്ചുകുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തണേ എന്ന് നാഥനോട് കേണപേക്ഷിച്ച്. കാസര്‍കോട് മുതല്‍ കൊച്ചി വരെയുള്ള ദേശീയപാത 213ന് ഇരുവശവും ആ കാഴ്ചകാണാന്‍ തിങ്ങിക്കൂടിയ മനസ്സുകളേക്കാള്‍ എത്രയോ അധികമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഓരോ മലയാളിയും നടത്തിയ വഴിയൊരുക്കങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും പിന്നിലെ നന്മ. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും നേരത്തെ പിഞ്ചുകുഞ്ഞിന്റെ തുടിക്കാന്‍ മടിക്കുന്ന കുഞ്ഞു ഹൃദയവുമായി ഹസ്സന്‍ കൊച്ചിയിലെ അമൃത ആസ്പത്രിയിലെത്തിയപ്പോള്‍ ഒരു ജനത മുഴുവന്‍ എണീറ്റുനിന്ന് കൈകൂപ്പി. 2017ലും തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്ക് ഇതുപോലെ രോഗിയെ ആംബുലന്‍സുമായി ഹസ്സന്‍ എത്തിച്ചിട്ടുണ്ട്. കെ.എല്‍ 60 ജെ. 7739 നമ്പരും അതിന്റെ ഡ്രൈവറും ഡോക്ടര്‍മാരേക്കാള്‍ പ്രശംസയര്‍ഹിക്കുന്നു. ഉദുമയിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സമിതിയുടേതാണ് ആംബുലന്‍സ്. കാസര്‍കോട് സ്വദേശികളായ മിത്താഹ്-സാനിയ ദമ്പതികളുടെ കുഞ്ഞിനെ മംഗലാപുരത്തുനിന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പുറപ്പെട്ടത് വലിയ പ്രതീക്ഷകളോടെയായിരുന്നു. നീണ്ട പകല്‍ മുഴുവന്‍ കഷ്ടപ്പെട്ടാണെങ്കിലും ആറ്റുനോറ്റു പിറന്ന കുഞ്ഞിനെ രക്ഷിക്കണമെന്ന ചിന്തയായിരുന്നു മാതാപിതാക്കള്‍ക്ക്. അവര്‍ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ചികില്‍സ തുടരാനായി പുറപ്പെട്ടതിനുപിന്നില്‍ ചികില്‍സാചെലവ് അവിടെ കുറവാണെന്ന ധാരണയിലായിരുന്നു. സാധാരണഗതിയില്‍ പത്തു മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ് അഞ്ചര മണിക്കൂര്‍ കൊണ്ട് ആംബുലന്‍സില്‍ കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്ത് എത്തിക്കുമ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളാവുമോ എന്ന ഭയമായിരുന്നു എല്ലാവരുടെയും മനംനിറയെ. എന്നാല്‍ വഴിയിലെ ഓരോതടസ്സവും നീക്കാന്‍ മുന്‍കൂട്ടി പൊലീസ് സൗകര്യമൊരുക്കി. ആംബുലന്‍സ് കോഴിക്കോട്ട് എത്തുമ്പോഴേക്കുംതന്നെ കേരളം മുഴുവന്‍ സംഭവം ഏറ്റെടുത്തുകഴിഞ്ഞു. സമൂഹ മാധ്യമമായിരുന്നു അതിന് സഹായിച്ചത്. പ്രളയകാലത്തെന്നപോലെ കേരള ജനത ഒരു പിഞ്ചുകുഞ്ഞിന്റെയും കുടുംബത്തിന്റെയും ഉത്കണ്ഠയിലും വേദനയിലും പങ്കുചേര്‍ന്നതിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പക്ഷേ ഇതുമാത്രമാണോ യഥാര്‍ത്ഥ ചിത്രം?
പിഞ്ചുകുഞ്ഞിന്റെ ആയുസ്സിനെയും ആരോഗ്യത്തെയും കുറിച്ച് ചിന്തിച്ച് പ്രാര്‍ത്ഥനയോടെ കഴിയുന്ന ജനത നിമിഷങ്ങള്‍ തള്ളിനീക്കുമ്പോഴാണ് പായസത്തില്‍ ചേര്‍ത്ത പാഷാണം കണക്കെ ഒരു നരാധമന്‍ കുഞ്ഞിനുവേണ്ടി ഒരുക്കിയ സൗകര്യങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒരു മനുഷ്യജീവിക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രവൃത്തിയാണ് ഇതിലൂടെ ഉണ്ടായതെന്ന ്പറയേണ്ടതില്ല. സംഘ്പരിവാറുകാരനാണ് ഈ അഭിപ്രായം സമൂഹമാധ്യമത്തിലൂടെ പുറംലോകത്തേക്കിട്ടതെന്നാണ് പറയപ്പെടുന്നത്. ഇയാളുടെ വികാര വിചാരങ്ങള്‍ എന്തുതന്നെയായാലും അന്വേഷിക്കേണ്ടതുതന്നെയാണെങ്കിലും ഇത്തരമൊരു മാനസികനില എന്തുകൊണ്ട് ഒരു മലയാളി യുവാവിന് വന്നുപെട്ടുവെന്നുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. അടുത്തകാലത്തായി പശുവിന്റെ പേരിലും മറ്റും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്്‌ലിംകളാദി മനുഷ്യരെ മതത്തിന്റെയും ജാതീയതയുടെയും പേരില്‍ തല്ലിക്കൊല്ലുകയും മര്‍ദിച്ചവശരാക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ടെങ്കിലും കേരളം അതില്‍നിന്നെല്ലാം ഭിന്നമാണെന്നാണ് കരുതിയിരുന്നതും അഭിമാനിച്ചിരുന്നതും. എന്നാല്‍ ഈ മതേതരത്വ സുരഭില ഭൂമിയിലേക്കുകൂടി കറപുരണ്ട വര്‍ഗീയപാഷാണങ്ങള്‍ പതുക്കെപ്പതുക്കെയായി തിരയടിച്ചെത്തുന്നുവെന്നാണ് നടേ പറഞ്ഞ മാനസിക വൈകൃതം വിളിച്ചുപറയുന്നത്.
മനുഷ്യരോ മൃഗമോ ആയി പിറന്നവര്‍ക്കുപോലും നിനക്കാനാവാത്ത കൃത്യങ്ങളാണ് അടുത്തകാലത്തായി പിഞ്ചുകുഞ്ഞുങ്ങളെപോലും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന സംഭവങ്ങളിലൂടെ നാം കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്. പിതാവിന്റെ മരണത്തോടെ അനാഥരായ രണ്ടു ബാലന്മാരിലൊരാളെ അമ്മയുടെ കാമുകന്‍ പിച്ചിച്ചീന്തി കൊന്നത് അടുത്തകാലത്താണ്. ഇത്രയൊക്കെ സാക്ഷരതയും വിദ്യാഭ്യാസവും ജീവിത നിലവാരവും അവകാശപ്പെടുമ്പോഴും മലയാളി അസംസ്‌കൃതമായ മാനസിക വ്യാപാരങ്ങള്‍ക്ക് അടിമയാണെന്നാണ് ഇതെല്ലാം വിളിച്ചോതുന്നത്. ഇത്തരക്കാരെ പിടിച്ചുകെട്ടാന്‍ നാം മടിച്ചാല്‍ അത് മൊത്തം സമൂഹത്തിലേക്ക് പടരുന്ന വൈറസായി മാറും. കുഞ്ഞിനെ ആക്ഷേപിച്ച വ്യക്തിക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഈ നിമിഷവും ഇത്തരം ചിന്താഗതിക്കാര്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെ തിരിച്ചറിയേണ്ടതുണ്ട്. പുരോഗമന കേരളത്തിന്റെ രണ്ടുതരം മനസ്സാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതിലൊന്ന് ജീവനും ശരീരവും തൃണവല്‍ഗണിച്ചുകൊണ്ട് ജീവനുവേണ്ടി തുടിക്കുന്ന പിഞ്ചുശരീരവുമായി ചീറിപ്പാഞ്ഞ ഹസ്സന്റേതാണ്. മറ്റേത് ജിവനുവേണ്ടി കേഴുന്ന കുഞ്ഞിനെതിരെ പോസ്റ്റിട്ട മാനസിക വൈകൃതവും. ഇതിലേതാണ് കേരളത്തിനും മനുഷ്യ സമൂഹത്തിനും വേണ്ടതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെങ്കിലും രണ്ടാമത്തെ അവസ്ഥയിലേക്ക് കേരളത്തെയും പിടിച്ചുകെട്ടി കൊണ്ടുപോകാനുള്ള ഗൂഢ ശ്രമങ്ങള്‍ പലവിധത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നത് കണ്ടില്ലെന്ന് നടിക്കരുത്.
ഇതോടൊപ്പം ആരോഗ്യവകുപ്പുമന്ത്രി ദമ്പതികളുമായി ഇടപെട്ട് കൊച്ചിയില്‍ ചികില്‍സാസൗകര്യം ഒരുക്കാന്‍ തയ്യാറായതും ഇത്തരുണത്തില്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ മറക്കാതിരിക്കേണ്ട മറ്റൊന്ന് എന്തുകൊണ്ട് മംഗലാപുരത്തിനും തിരുവനന്തപുരത്തിനുമിടയില്‍ അത്യാധുനിക സൗകര്യമുള്ള ചെലവു കുറഞ്ഞ ചികില്‍സ നമുക്ക് ഇല്ലാതെപോയി എന്നതിനെക്കുറിച്ചാണ്. കേരളത്തിന് ഇത്തരം ഘട്ടങ്ങളില്‍ എന്തുകൊണ്ട് ഒരു എയര്‍ ആംബുലന്‍സ് ഉണ്ടായിക്കൂടാ. ലക്ഷങ്ങളുടെ വിദേശ ആഢംബര കാറുകള്‍ മന്ത്രിമാര്‍ക്കുവേണ്ടി വാങ്ങാന്‍ ചെലവഴിക്കുന്ന തുകയുടെ ഒരംശമുണ്ടെങ്കില്‍ ആകാശ ആംബുലന്‍സ് പ്രാപ്തമാക്കാവുന്നതാണ്. ഹൃദ്യം പദ്ധതിയെക്കുറിച്ച് മാത്രം കൊട്ടിഘോഷിക്കാതെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ നടപടികള്‍ ഇനിയെങ്കിലും സ്വീകരിക്കണം.

web desk 1: