X

ആ കാരുണ്യ വഴിയും അടഞ്ഞു


രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന് കഴിഞ്ഞ ദിവസത്തോടെ സര്‍ക്കാര്‍ പൂട്ടിട്ടിരിക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി കൊണ്ടു വന്ന പദ്ധതിയായിരുന്നു ഇത്. കാരുണ്യ എന്ന പേരില്‍ ലോട്ടറി ആരംഭിക്കുകയും അതിന്റെ വരുമാനം പാവപ്പെട്ടവരുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരണക്കിടക്കയില്‍ വെച്ച് പോലും ഈ പദ്ധതി അവസാനിപ്പിക്കരുതെന്ന് കെ.എം മാണി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിഹാസ തുല്യമായ പൊതുജീവിതത്തില്‍ തനിക്കേറ്റവും സംതൃപ്തി നല്‍കിയ പദ്ധതിയെന്ന് പലവട്ടം അദ്ദേഹം ആവര്‍ത്തിച്ച പദ്ധതിയെയാണ് അദ്ദേഹത്തോടൊപ്പം സര്‍ക്കാര്‍ ഓര്‍മയിലാക്കിയിരിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ പോലും പ്രതിച്ഛായ വര്‍ധിപ്പിച്ച പദ്ധതിയില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി നിരാലംബരായ രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ചികിത്സാ സഹായം ലഭ്യമായിരുന്നു. ചികിത്സാ ആനുകൂല്യങ്ങള്‍ മുഴുവന്‍ ഇനി മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ മാത്രം മതി എന്ന തീരുമാനത്തിന്റെ ഭാഗമായാണ് കാരുണ്യക്ക് പൂട്ടു വീഴുന്നത്. ഇതോടെ പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നലത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ്.
കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കപ്പെടുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം മൂന്നു ലക്ഷം വരെയുള്ള എ.പി.എല്ലുകാര്‍ക്കുമായിരുന്നു ഇതിന്റെ ആനുകൂല്യം. സര്‍ക്കാരിനു ഒരു ബാധ്യതയും വരാതെ ലോട്ടറിയില്‍ നിന്നുള്ള ലാഭം മാത്രമായിരുന്നു ഇതിനു വേണ്ടി ഉപയോഗിച്ചിരുന്നത്. ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങളിലെ ലാളിത്യമായിരുന്നു ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാതല സമിതിയുടെ ശുപാര്‍ശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്തെ കാര്യണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്കയച്ചാല്‍ തുക ബന്ധപ്പെട്ട ആശുപത്രിയുടെ എക്കൗണ്ടിലേക്കെത്തുന്ന അത്രയും സുധാര്യവും ലളിതവുമായിരുന്നു കാരുണ്യയുടെ കാരുണ്യം ജനങ്ങള്‍ അനുഭവിച്ചുപോന്നത്.
എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി എന്ന ഒറ്റ കാരണത്താല്‍ ആയിരങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നപദ്ധതിയോട് ചിറ്റമ്മനയമായിരുന്നു തുടക്കത്തില്‍ തന്നെ സ്വീകരിച്ചുപോന്നത്. വളരെ സുഗമമായ രീതിയില്‍ കാര്യങ്ങള്‍ നടന്നു പോന്ന സാഹചര്യം അവസാന ഘട്ടമായപ്പോഴേക്കും അട്ടിമറിക്കപ്പെടുകയുണ്ടായി. പദ്ധതി പ്രകാരം ചികിത്സാ ചെലവ് മുന്‍കൂറായി ലഭിച്ചിരുന്ന സാഹചര്യങ്ങളൊക്കെ മാറി ഒടുവില്‍ ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും തുക ലഭിക്കാതിരിക്കുകയും ആശുപത്രികള്‍ പോലും ചികിത്സ ഏറ്റെടുക്കാത്ത സാഹചര്യം വരെ സംജാതമാവുകയും ചെയ്യുകയുണ്ടായി. കാര്യങ്ങള്‍ തകിടം മറിഞ്ഞപ്പോള്‍ പാവപ്പെട്ട പലരോഗികളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിച്ചതിന്റെ ഫലമായാണ് മാണി സര്‍ക്കാര്‍ പിണറായി സര്‍ക്കാറിനോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള ദയാദാക്ഷിണ്യവും കൂടാതെ പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമായി കാരുണ്യയെ മാറ്റുന്നതോടെ ആ പദ്ധതിയുടെ എല്ലാ സവിശേഷതകളും ഇല്ലാതാക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിച്ചിരുന്ന അവസ്ഥ ഇനി സ്വപനം മാത്രമായി അവശേഷിക്കാന്‍ പോവുകയാണ്. മാത്രവുമല്ല ലൈഫ് ഭവന പദ്ധതി വഴി ഭവന സംബന്ധമായ മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും പെരുവഴിയിലായതു പോലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലും സംഭവിക്കാന്‍ പോവുകയാണ്. മാരക രോഗത്തിനടിമപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭ്യമാക്കി അവരുടെ ചികിത്സ വേഗത്തിലാക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കപ്പെടും.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനായി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്ത് കൊടുക്കുക എന്നതായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ജില്ലകള്‍ തോറുമുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ രൂപം കൊണ്ടത്. സര്‍ക്കാറിനു കീഴിലുള്ള എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് നൂറുക്കണക്കിന് ഫയലുകളില്‍ കുടുങ്ങിക്കിടന്ന ആയിരക്കണക്കായ ജീവിതങ്ങളെയാണ് അത് വഴി മോചിപ്പിച്ചെടുത്തത്. 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള സംവിധാനങ്ങളും ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് അതിന്റെ നേര്‍ വിപരീതങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. ഓരോ ഫയലുകളിലുമുള്ളത് ഓരോ ജീവിതങ്ങളാണെന്ന് മുഖ്യമന്ത്രി നാഴികക്ക് നാല്‍പ്പത് വട്ടം വിളിച്ചു പറയുന്നുണ്ടെങ്കിലും ആ ജീവിതങ്ങളെല്ലാം ചുവപ്പു നാടകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ ഊരാക്കുടുക്കില്‍ നിന്ന് ഇനിയൊരു മോചനമില്ലെന്ന തിരിച്ചറിവില്‍ നിന്ന് ജീവിതം പോലും അവനാനിപ്പിക്കേണ്ട സാഹചര്യമാണ് നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. യു.ഡി.എഫ് നടപ്പാക്കി എന്നതിന്റെ പേരില്‍ മാത്രം ജനോപകാരപ്രദമായ പല പദ്ധതികളും ഈ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പക്ഷെ അതുവഴി സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത് പാവപ്പെട്ട ജനങ്ങളെയാണ് എന്നതാണ് വാസ്തവം.

web desk 1: