X

നവഫാസിസത്തിന്റെ ക്രിമിനല്‍ വാഴ്ച


ലോകാസമസ്താ സുഖിനോ ഭവന്തു: ഉദ്‌ഘോഷിക്കുന്നവരുടെ രാഷ്രീയവക്താക്കള്‍ ഭരിക്കുമ്പോള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് പേക്കൂത്ത് നടത്താനുള്ള ഇടമായി മാറുകയാണോ ഇന്ത്യാരാജ്യം. രാജ്യത്ത് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ നിരയിലെ ഒടുവിലത്തേതാണ് ഇന്നലെ ബീഹാറില്‍ അരങ്ങേറിയത്. പ്രമുഖ ഹിന്ദിപത്രത്തിലെ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അവരുടെ വീട്ടില്‍കയറി അക്രമി നിറയൊഴിച്ച് കൊലപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. സഹരണ്‍പൂരിലെ വീടിനടുത്ത് പശുവിനെ കൂട്ടമായി അഴിച്ചുവിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അയല്‍വാസി ദൈനിക്ജാഗരണ്‍ പത്രത്തിന്റെ ലേഖകന്‍ ആശിഷ്, സഹോദരന്‍ അസുതോഷ് എന്നിവരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ആദ്യവിവരമെങ്കിലും കൂടുതല്‍ അന്വേഷണത്തിലേക്കെത്തുമ്പോള്‍ സംഭവത്തിനുപിന്നില്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മഹിപാല്‍ എന്നയാളാണ് പ്രതി. പ്രതിയെ നിതീഷ്‌സര്‍ക്കാരിന്റെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാളുടെ ഉടമസ്ഥതയിലുള്ള കോട്‌വാളിലെ പാല്‍സംഭരണകേന്ദ്രത്തിനരികെ ആണ് പശുക്കളുടെ കൂട്ടം. എന്നാല്‍ ദൈനിക്ജാഗരണില്‍ മഹിപാലിനെതിരെ ആശിഷ് എഴുതിയ വാര്‍ത്തകളാണ് കൊലപാതകത്തിന് കാരണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആസാം, രാജസ്ഥാന്‍, തെലുങ്കാന, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി കഴിഞ്ഞവര്‍ഷംമാത്രം പതിനാറോളം മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെനടന്ന ഇരട്ട അരുംകൊലകള്‍. മാധ്യമപ്രവര്‍ത്തനം പേടിസ്വപ്‌നമാകുന്ന നിലയിലേക്ക് മോദിഭരണകൂടം രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണിപ്പോള്‍.
ഭരണക്കാര്‍ ഒത്താശചെയ്യുന്ന കൊലപാതകപരമ്പരകള്‍ വടക്കേ ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ നിത്യസംഭവമായിരിക്കവെ, ഈ സംഭവത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നതിനെ തള്ളിക്കളയാനാവില്ല. ഇതേ ബീഹാറില്‍തന്നെയാണ് ബൈക്കിലെത്തിയ അക്രമികള്‍ കഴിഞ്ഞമാസം ഇതേപത്രത്തിലെ മറ്റൊരുമാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നത്. മധുബനി ജില്ലയില്‍ ജൂലൈ 29ന്‌നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരവെയാണ് ഇന്നലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഏതാണ്ട് അതേരീതിയില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. മുപ്പത്താറുകാരനായ പ്രദീപ് മണ്ഡലാണ് അന്ന് കൊല്ലപ്പെട്ടത്. ദൈനിക് ജാഗരന്റെ മധുബനിയിലെ പ്രാദേശികലേഖനായിരുന്നു പ്രദീപ്. തികഞ്ഞ ഗൂഢാലോചനയാണ് അവിടെ നടന്നതെന്നാണ് വ്യക്തമായിരുന്നത്. വീണ്ടും അതേപത്രത്തിന്റെതന്നെ ലേഖകനെയും സഹോദരനെയും കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് പ്രചോദനമായത് സര്‍ക്കാരിന്റെ തലപ്പത്തുള്ളവരിലെ സ്വാധീനമോ പണമോ ആകാം.
2017 ഒക്ടോബറിലും ദൈനിക്ജാഗരണിന്റെ തന്നെ ഒരുമാധ്യമപ്രവര്‍ത്തകന്‍ അക്രമികളാല്‍ കൊലചെയ്യപ്പെടുകയുണ്ടായി. രാജേഷ്മിശ്ര എന്നയാളാണ് അന്ന് കൊലചെയ്യപ്പെട്ടത്. ഇവിടെയും സര്‍ക്കാരിന്റെ അനാസ്ഥയാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. ബംഗളൂരുവില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീടിനടത്തുവെച്ച് വെടിവെച്ചുകൊന്നതിലെ പ്രതികളെതേടിയുള്ള അന്വേഷണം മൂന്ന് സ്വതന്ത്രചിന്തകരുടെയും എഴുത്തുകാരുടെയും കൊലപാതകത്തിലേക്കാണ്. നടന്‍ കമല്‍ഹാസന്‍ പറഞ്ഞതുപോലെ ,ഹൈന്ദവഭീകരതയാണ് ഇതിനുപിന്നിലെന്ന് ഇതിനകം തെളിഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടശേഷം പ്രതിയെ രക്ഷിക്കാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ വെപ്രാളവും നാം നേരില്‍കണ്ടതാണ്.
കഴിഞ്ഞമാസം 29നാണ് ഉത്തര്‍പ്രദേശില്‍ ടോറസ്‌ലോറി ഇടിച്ച് ഉന്നാവ് ലെംഗികാതിക്രമക്കേസിലെ വാദിയുടെ രണ്ട് അമ്മായിമാര്‍ക്ക് ജീവന്‍നഷ്ടപ്പെടുകയും ഇരക്കും അഭിഭാഷകനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബി.ജെ.പി എം.എല്‍.എ സെന്‍ഗര്‍ ആണ് ഇതിലെ പ്രതി. ആദ്യം കൈമലര്‍ത്തിയ പൊലീസും യോഗി സര്‍ക്കാരും ശക്തമായ തെളിവുകള്‍ പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് സന്നദ്ധമായത്. 2017ല്‍ ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സെന്‍ഗര്‍ ഇരയുടെ പിതാവിനെതിരെ കള്ളക്കേസെടുത്ത് പിടികൂടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവും അന്വേഷണത്തിലാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറിയതിനുശേഷം കഴിഞ്ഞ രണ്ടൂമൂന്നു വര്‍ഷമായി അരങ്ങേറുന്ന കൊലപാതകങ്ങള്‍കൊണ്ട് സര്‍ക്കാര്‍രേഖകളില്‍ രാജ്യത്തെ ഏറ്റവുംകൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായിരിക്കുകയാണ് ഈ സംസ്ഥാനം. തൊട്ടുതാഴെതന്നെയാണ് ബീഹാറും. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമൊന്നും രക്ഷയില്ലാത്ത അവസ്ഥ വന്നിട്ട് കുറച്ചുനാളായി. കൊലപാതകങ്ങള്‍ നടത്തിയാല്‍ സംരക്ഷിക്കാനാളുണ്ടെന്ന ഉറച്ചവിശ്വാസമാണ് അക്രമികള്‍ക്ക് കിട്ടുന്ന ലൈസന്‍സ്. ദാദ്രി കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ യു.പിയിലെ ബുലന്ദ്ഷഹറില്‍ കൃത്രിമമായി കലാപമുണ്ടാക്കി അതിനിടയില്‍ വെടിവെച്ചുകൊന്നതും അധികകാലമായിട്ടില്ല. ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരുടെ പിന്തുണയാണ് ഇതിനെല്ലാം കാരണമെന്ന് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല.
അടുത്തിടെയായി ബി.ജെ.പിക്കാരും സംഘപരിവാരുകാരും പ്രതികളായിട്ടുള്ള കേസുകളില്‍ അതിസുന്ദരമായി അവര്‍ തലയൂരിപ്പോരുന്ന സംഭവങ്ങള്‍ നാം കണ്ടും കേട്ടും അമ്പരന്നിരിക്കുകയാണ്. 2017ല്‍ ഹരിയാനയിലെ കാലിവ്യാപാരി പഹ്‌ലുഖാനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി ഭരിക്കുന്നകാലത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രതികള്‍ക്കു വേണ്ടിയാണെന്നാണ് കഴിഞ്ഞയാഴ്ച വന്ന കോടതിവിധി നമ്മോട് വിളിച്ചുപറഞ്ഞത്. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവായി ഹാജരാക്കിയത്. ഇതിന്മേല്‍ ആറുപ്രതികളെയും വെറുതെ വിടുകയായിരുന്നു. സംഝോത എക്പ്രസ്, മക്കമസ്ജിദ്, മാലേഗാവ് എന്നീ സ്‌ഫോടനങ്ങള്‍ തുടങ്ങി സംഘപരിവാറുകാര്‍ പ്രതികളായ രാജ്യത്തെ പ്രമാദമായ ഭീകരപ്രവര്‍ത്തനക്കേസുകളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് നാം കണ്ടുകൊണ്ടേയിരിക്കുന്നു. മാലേഗാവ് കേസിലെ പ്രതിയായ പ്രജ്ഞസിംഗ് താക്കൂറിന് കഴിഞ്ഞ മേയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരിപ്പോള്‍ ഭോപ്പാലില്‍നിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗവും. കൊലക്കേസില്‍ ജയിലില്‍ കിടന്നയാള്‍ രാജ്യത്തിന്റെ ക്രമസമാധാനചക്രം തിരിക്കുമ്പോള്‍ ഇതിലപ്പുറം നടക്കുമെന്ന് കരുതുന്നവരെന്തുപിഴച്ചു!

web desk 1: