X

പൊളിഞ്ഞുവീഴുന്ന പുകമറപ്പാലം

എറണാകുളം പാലാരിവട്ടത്ത് ദേശീയപാതയില്‍ രണ്ടുസര്‍ക്കാരുകളുടെ കാലത്തായി നിര്‍മിച്ച പാലത്തിന് സംഭവിച്ച തകരാര്‍ സംബന്ധിച്ച് ഏതാനും ദിവസങ്ങളായി കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് പുകമറയുടെ വിവാദക്കോട്ട കെട്ടിയിരിക്കുകയാണ് ഇടതുമുന്നണിയും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും. പാലത്തിന്റെ മുകള്‍ ഭാഗത്തെ മൂന്നു സ്പാനുകള്‍ക്ക് വിള്ളല്‍ സംഭവിച്ചുവെന്ന് ആദ്യംതന്നെ സര്‍ക്കാരിനെ അറിയിച്ചത് പാലം നിര്‍മാണത്തിന്റെ കരാറുകാര്‍ തന്നെയാണ്. ഇക്കാര്യം മറച്ചുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇടതുമുന്നണി നടത്തിയ കരുനീക്കങ്ങള്‍ ഒന്നടങ്കം തകര്‍ന്നുവീണിരിക്കുന്ന കാഴ്ചയാണിപ്പോള്‍. പാലത്തിന് കാര്യമായ ബലക്ഷയമില്ലെന്ന് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധ സംഘം കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പാലത്തിന്റെ മുകള്‍ഭാഗത്തെ ചിലയിടത്ത് മാത്രമേ തകരാര്‍ സംഭവിച്ചിട്ടുള്ളൂവെന്നും അടിത്തറക്ക് ബലക്ഷയമില്ലെന്നും അതിനാല്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്നും ഉപദേശിച്ചത് രാജ്യംകണ്ട ഏറ്റവും വലിയ എഞ്ചിനീയറിംഗ് വിദഗ്ധന്‍ ഡോ. ഇ. ശ്രീധരനാണ്. കൊങ്കണ്‍ റെയില്‍വെയുടെയും ഡല്‍ഹി, കൊച്ചി മെട്രോകളുടെയും ശില്‍പി കൂടിയാണ് ഇ.ശ്രീധരന്‍. രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും പാലാതെരഞ്ഞെടുപ്പിനും അഞ്ചു നിയമസഭാഉപതെരഞ്ഞെടുപ്പിനും മുന്നോടിയായി സര്‍ക്കാര്‍ 18 കോടി രൂപ ചെലവഴിച്ച് പാലം പൊളിച്ചു പണിയുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ളതാണെന്ന് വ്യക്തം.ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തകര്‍ന്ന പ്രതിച്ഛായ തിരിച്ചുപിടിക്കാനും ജനരോഷം മറയ്ക്കാനും കഴിഞ്ഞേക്കുമെന്ന മോഹന സ്വപ്‌നത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്.
പാലം പുനര്‍നിര്‍മിക്കുന്നതിനെതിരെ ചിലര്‍ നല്‍കിയ ഹര്‍ജിയില്‍ ഒക്ടോബര്‍ പത്തുവരെ പൊളിക്കല്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി നല്‍കിയ വാക്കാലുത്തരവ് സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കുമുള്ള കരണത്തടിയായി. ആഴ്ചകളായി കെട്ടിപ്പൊക്കിയ നുണക്കോട്ടകളാണ് ഇതോടെ തകര്‍ന്നടിഞ്ഞുവീണിരിക്കുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ അബ്ദുറഹീം, ജസ്റ്റിസ് ആര്‍. നാരായണപ്പിഷാരടി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നല്‍കിയ ഉത്തരവുപ്രകാരം പ്രചരിപ്പിക്കുന്ന രീതിയിലുള്ള ബലക്ഷയം പാലത്തിനില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. പൊളിക്കുന്നതിന് മുമ്പ് മതിയായ തെളിവുകള്‍ ശേഖരിക്കണമെന്ന് കോടതി അര്‍ത്ഥശങ്കയില്ലാത്തവിധമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാലംപൂര്‍ണമായി പുതുക്കിപ്പണിയേണ്ട ആവശ്യമില്ലെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയിട്ടും യു.ഡി.എഫിനെയും മുസ്്‌ലിംലീഗിനെയും അടച്ചാക്ഷേപിക്കാനുള്ള ആയുധമായി പാലാരിവട്ടം പാലത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നു ഇടതുമുന്നണിയെന്ന് ഇതോടെ സുവ്യക്തം. ഭാരം താങ്ങാനുള്ള പാലത്തിന്റെ ശേഷീപരിശോധന നടത്താന്‍പോലും സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല എന്നതുതന്നെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതക്കുറവിന് തെളിവാണ്. ഇപ്പോള്‍ തകരാര്‍ കണ്ടുപിടിക്കപ്പെട്ട ഭാഗത്തിന്റെ പണി നടന്നത് പിണറായി സര്‍ക്കാര്‍ കാലത്തും. പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ മുതല്‍മുടക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചെയ്തത്. അതിലൂടെ ജനരോഷം യു.ഡി.എഫിനെതിരെ തിരിച്ചുവിടാമെന്ന് അവര്‍ തെറ്റിദ്ധരിച്ചു. കരാര്‍ പ്രകാരം നിര്‍മാണക്കമ്പനിതന്നെയാണ് നിര്‍മാണത്തിനുശേഷമുള്ള മൂന്നുവര്‍ഷം പാലത്തിന് സംഭവിക്കുന്ന ഏതൊരുതകരാറിനും ഉത്തരവാദിത്തം എന്നത് മറച്ചുവെച്ചായിരുന്നു ഈ ദുഷ്പ്രചാരണം. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്തുസെക്രട്ടറി ടി.ഒ സൂരജിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നാടകത്തിനാണ് സര്‍ക്കാരും സി.പി.എമ്മും വിദഗ്ധമായി കരുക്കള്‍ നീക്കിയത്. എന്നാല്‍ വിജിലന്‍സ്-അഴിമതി വിരുദ്ധ ബ്യൂറോ വെളിപ്പെടുത്തിയിരിക്കുന്നത് സൂരജിന്റെ ആരോപങ്ങളില്‍ പലതും കളവാണെന്നാണ്. മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞാണ് മുന്‍കൂര്‍ തുകയായ 8.25കോടി പലിശയില്ലാതെ കരാറുകാരന് നല്‍കാന്‍ നിര്‍ദേശിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മൊഴി. മന്ത്രി അങ്ങനെ നിര്‍ദേശിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍തന്ന പേപ്പറുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ മറച്ചുവെച്ചുള്ള കാടടച്ചവെടിയാണ് സി.പി.എമ്മും സര്‍ക്കാരും ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്.
ചരിത്രത്തിലുണ്ടാകാത്ത വിധത്തില്‍ സംസ്ഥാനത്തിന്റെ മുക്കും മൂലകളിലുമുള്ള സകല പൊതുമരാമത്തുപാതകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും കണിശവും പ്രയോജനാത്മകവുമായ നേതൃത്വം വഹിച്ചയാളാണ് മുസ്്‌ലിംലീഗ് നേതാവുകൂടിയായ മുന്‍ പൊതുമരാമത്തുവകുപ്പുമന്ത്രി ഇബ്രാഹിംകുഞ്ഞ്. അദ്ദേഹത്തിന്റെ സേവനങ്ങളെ കഴിഞ്ഞ ഭരണകാലത്തും അടുത്തിടെവരെയും പരസ്യമായി പ്രശംസിച്ചവരാണ് ഇടതുമുന്നണി നേതാക്കളും കേന്ദ്ര സര്‍ക്കാരിലെ മന്ത്രിമാരും പൊതുജനവും. സംസ്ഥാനത്ത് റെയില്‍വേയുടേതടക്കം അഞ്ഞൂറോളം പാലങ്ങളും പതിനായിരത്തിലധികം കിലോമീറ്റര്‍ പാതയുമാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പണിപൂര്‍ത്തിയാക്കിയത്. പാലാരിവട്ടംപാലം ദേശീയപാതയിലായിട്ടും സംസ്ഥാനത്തെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനെകൊണ്ട് പണിയേറ്റെടുപ്പിച്ച് എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെയും മന്ത്രിയുടെയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും കൊണ്ടായിരുന്നു. അന്നൊന്നും ആരോപിക്കാത്ത രീതിയില്‍ ആരോപണപ്പുകമറ സൃഷ്ടിച്ച് ഇപ്പോള്‍ ഇടതുമുന്നണി രംഗത്തുവന്നിരിക്കുന്നത് സംസ്ഥാനത്താകെ ഗതാഗതത്തിനുപോയിട്ട് വഴിനടക്കാന്‍പോലും കഴിയാതെ കിടക്കുന്ന പാതകളുടെ ദുരവസ്ഥയും കിഫ്ബിയിലെയും കിയാലിലെയും ലാവ്‌ലിനിലെയും അഴിമതികളും മറച്ചുപിടിക്കാന്‍വേണ്ടിയാണ്. ഇടതുമന്ത്രിമാരുടെ കാലത്ത് മാത്രമാണ് പൊതുമരാമത്തുറോഡുകള്‍ക്ക് മന്ത്രിമാരുടെ പേരുചേര്‍ത്ത് ‘കുണ്ട്’ എന്ന് ജനം പരിഹസിച്ചിരുന്നത്. സത്യം തിരിച്ചറിയാനിടയായ ജനങ്ങള്‍ വിദഗ്ധരുടെയും ഹൈക്കോടതിയുടെയും വാക്കുകള്‍ ശ്രവിക്കാന്‍ തയ്യാറായത് സി.പി.എമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഏതായാലും ജനങ്ങളെയും കോടതിയെയും ഒരേസമയം കബളിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതിന് തെളിവാണ് പൊളിക്കുന്നത് നിര്‍ത്തിവെക്കാനുള്ള കോടതിയുടെ ഉത്തരവ്. ജനകീയ കോടതിയില്‍നിന്ന് തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളില്‍നിന്ന് രക്ഷപ്പെടാനുള്ള ഉപായമായി പാലാരിവട്ടം പാലത്തിന്റെ തകരാറിനെ മാറ്റാനുള്ള കുതന്ത്രമാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്.

web desk 1: