Connect with us

Video Stories

പൊളിഞ്ഞുവീഴുന്ന പുകമറപ്പാലം

Published

on

എറണാകുളം പാലാരിവട്ടത്ത് ദേശീയപാതയില്‍ രണ്ടുസര്‍ക്കാരുകളുടെ കാലത്തായി നിര്‍മിച്ച പാലത്തിന് സംഭവിച്ച തകരാര്‍ സംബന്ധിച്ച് ഏതാനും ദിവസങ്ങളായി കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് പുകമറയുടെ വിവാദക്കോട്ട കെട്ടിയിരിക്കുകയാണ് ഇടതുമുന്നണിയും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും. പാലത്തിന്റെ മുകള്‍ ഭാഗത്തെ മൂന്നു സ്പാനുകള്‍ക്ക് വിള്ളല്‍ സംഭവിച്ചുവെന്ന് ആദ്യംതന്നെ സര്‍ക്കാരിനെ അറിയിച്ചത് പാലം നിര്‍മാണത്തിന്റെ കരാറുകാര്‍ തന്നെയാണ്. ഇക്കാര്യം മറച്ചുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇടതുമുന്നണി നടത്തിയ കരുനീക്കങ്ങള്‍ ഒന്നടങ്കം തകര്‍ന്നുവീണിരിക്കുന്ന കാഴ്ചയാണിപ്പോള്‍. പാലത്തിന് കാര്യമായ ബലക്ഷയമില്ലെന്ന് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധ സംഘം കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പാലത്തിന്റെ മുകള്‍ഭാഗത്തെ ചിലയിടത്ത് മാത്രമേ തകരാര്‍ സംഭവിച്ചിട്ടുള്ളൂവെന്നും അടിത്തറക്ക് ബലക്ഷയമില്ലെന്നും അതിനാല്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്നും ഉപദേശിച്ചത് രാജ്യംകണ്ട ഏറ്റവും വലിയ എഞ്ചിനീയറിംഗ് വിദഗ്ധന്‍ ഡോ. ഇ. ശ്രീധരനാണ്. കൊങ്കണ്‍ റെയില്‍വെയുടെയും ഡല്‍ഹി, കൊച്ചി മെട്രോകളുടെയും ശില്‍പി കൂടിയാണ് ഇ.ശ്രീധരന്‍. രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും പാലാതെരഞ്ഞെടുപ്പിനും അഞ്ചു നിയമസഭാഉപതെരഞ്ഞെടുപ്പിനും മുന്നോടിയായി സര്‍ക്കാര്‍ 18 കോടി രൂപ ചെലവഴിച്ച് പാലം പൊളിച്ചു പണിയുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ളതാണെന്ന് വ്യക്തം.ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തകര്‍ന്ന പ്രതിച്ഛായ തിരിച്ചുപിടിക്കാനും ജനരോഷം മറയ്ക്കാനും കഴിഞ്ഞേക്കുമെന്ന മോഹന സ്വപ്‌നത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്.
പാലം പുനര്‍നിര്‍മിക്കുന്നതിനെതിരെ ചിലര്‍ നല്‍കിയ ഹര്‍ജിയില്‍ ഒക്ടോബര്‍ പത്തുവരെ പൊളിക്കല്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി നല്‍കിയ വാക്കാലുത്തരവ് സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കുമുള്ള കരണത്തടിയായി. ആഴ്ചകളായി കെട്ടിപ്പൊക്കിയ നുണക്കോട്ടകളാണ് ഇതോടെ തകര്‍ന്നടിഞ്ഞുവീണിരിക്കുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ അബ്ദുറഹീം, ജസ്റ്റിസ് ആര്‍. നാരായണപ്പിഷാരടി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നല്‍കിയ ഉത്തരവുപ്രകാരം പ്രചരിപ്പിക്കുന്ന രീതിയിലുള്ള ബലക്ഷയം പാലത്തിനില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. പൊളിക്കുന്നതിന് മുമ്പ് മതിയായ തെളിവുകള്‍ ശേഖരിക്കണമെന്ന് കോടതി അര്‍ത്ഥശങ്കയില്ലാത്തവിധമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാലംപൂര്‍ണമായി പുതുക്കിപ്പണിയേണ്ട ആവശ്യമില്ലെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയിട്ടും യു.ഡി.എഫിനെയും മുസ്്‌ലിംലീഗിനെയും അടച്ചാക്ഷേപിക്കാനുള്ള ആയുധമായി പാലാരിവട്ടം പാലത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നു ഇടതുമുന്നണിയെന്ന് ഇതോടെ സുവ്യക്തം. ഭാരം താങ്ങാനുള്ള പാലത്തിന്റെ ശേഷീപരിശോധന നടത്താന്‍പോലും സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല എന്നതുതന്നെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതക്കുറവിന് തെളിവാണ്. ഇപ്പോള്‍ തകരാര്‍ കണ്ടുപിടിക്കപ്പെട്ട ഭാഗത്തിന്റെ പണി നടന്നത് പിണറായി സര്‍ക്കാര്‍ കാലത്തും. പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ മുതല്‍മുടക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചെയ്തത്. അതിലൂടെ ജനരോഷം യു.ഡി.എഫിനെതിരെ തിരിച്ചുവിടാമെന്ന് അവര്‍ തെറ്റിദ്ധരിച്ചു. കരാര്‍ പ്രകാരം നിര്‍മാണക്കമ്പനിതന്നെയാണ് നിര്‍മാണത്തിനുശേഷമുള്ള മൂന്നുവര്‍ഷം പാലത്തിന് സംഭവിക്കുന്ന ഏതൊരുതകരാറിനും ഉത്തരവാദിത്തം എന്നത് മറച്ചുവെച്ചായിരുന്നു ഈ ദുഷ്പ്രചാരണം. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്തുസെക്രട്ടറി ടി.ഒ സൂരജിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നാടകത്തിനാണ് സര്‍ക്കാരും സി.പി.എമ്മും വിദഗ്ധമായി കരുക്കള്‍ നീക്കിയത്. എന്നാല്‍ വിജിലന്‍സ്-അഴിമതി വിരുദ്ധ ബ്യൂറോ വെളിപ്പെടുത്തിയിരിക്കുന്നത് സൂരജിന്റെ ആരോപങ്ങളില്‍ പലതും കളവാണെന്നാണ്. മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞാണ് മുന്‍കൂര്‍ തുകയായ 8.25കോടി പലിശയില്ലാതെ കരാറുകാരന് നല്‍കാന്‍ നിര്‍ദേശിച്ചതെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മൊഴി. മന്ത്രി അങ്ങനെ നിര്‍ദേശിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍തന്ന പേപ്പറുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ മറച്ചുവെച്ചുള്ള കാടടച്ചവെടിയാണ് സി.പി.എമ്മും സര്‍ക്കാരും ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്.
ചരിത്രത്തിലുണ്ടാകാത്ത വിധത്തില്‍ സംസ്ഥാനത്തിന്റെ മുക്കും മൂലകളിലുമുള്ള സകല പൊതുമരാമത്തുപാതകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും കണിശവും പ്രയോജനാത്മകവുമായ നേതൃത്വം വഹിച്ചയാളാണ് മുസ്്‌ലിംലീഗ് നേതാവുകൂടിയായ മുന്‍ പൊതുമരാമത്തുവകുപ്പുമന്ത്രി ഇബ്രാഹിംകുഞ്ഞ്. അദ്ദേഹത്തിന്റെ സേവനങ്ങളെ കഴിഞ്ഞ ഭരണകാലത്തും അടുത്തിടെവരെയും പരസ്യമായി പ്രശംസിച്ചവരാണ് ഇടതുമുന്നണി നേതാക്കളും കേന്ദ്ര സര്‍ക്കാരിലെ മന്ത്രിമാരും പൊതുജനവും. സംസ്ഥാനത്ത് റെയില്‍വേയുടേതടക്കം അഞ്ഞൂറോളം പാലങ്ങളും പതിനായിരത്തിലധികം കിലോമീറ്റര്‍ പാതയുമാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പണിപൂര്‍ത്തിയാക്കിയത്. പാലാരിവട്ടംപാലം ദേശീയപാതയിലായിട്ടും സംസ്ഥാനത്തെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനെകൊണ്ട് പണിയേറ്റെടുപ്പിച്ച് എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെയും മന്ത്രിയുടെയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും കൊണ്ടായിരുന്നു. അന്നൊന്നും ആരോപിക്കാത്ത രീതിയില്‍ ആരോപണപ്പുകമറ സൃഷ്ടിച്ച് ഇപ്പോള്‍ ഇടതുമുന്നണി രംഗത്തുവന്നിരിക്കുന്നത് സംസ്ഥാനത്താകെ ഗതാഗതത്തിനുപോയിട്ട് വഴിനടക്കാന്‍പോലും കഴിയാതെ കിടക്കുന്ന പാതകളുടെ ദുരവസ്ഥയും കിഫ്ബിയിലെയും കിയാലിലെയും ലാവ്‌ലിനിലെയും അഴിമതികളും മറച്ചുപിടിക്കാന്‍വേണ്ടിയാണ്. ഇടതുമന്ത്രിമാരുടെ കാലത്ത് മാത്രമാണ് പൊതുമരാമത്തുറോഡുകള്‍ക്ക് മന്ത്രിമാരുടെ പേരുചേര്‍ത്ത് ‘കുണ്ട്’ എന്ന് ജനം പരിഹസിച്ചിരുന്നത്. സത്യം തിരിച്ചറിയാനിടയായ ജനങ്ങള്‍ വിദഗ്ധരുടെയും ഹൈക്കോടതിയുടെയും വാക്കുകള്‍ ശ്രവിക്കാന്‍ തയ്യാറായത് സി.പി.എമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഏതായാലും ജനങ്ങളെയും കോടതിയെയും ഒരേസമയം കബളിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതിന് തെളിവാണ് പൊളിക്കുന്നത് നിര്‍ത്തിവെക്കാനുള്ള കോടതിയുടെ ഉത്തരവ്. ജനകീയ കോടതിയില്‍നിന്ന് തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളില്‍നിന്ന് രക്ഷപ്പെടാനുള്ള ഉപായമായി പാലാരിവട്ടം പാലത്തിന്റെ തകരാറിനെ മാറ്റാനുള്ള കുതന്ത്രമാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending