X

തോമസ്ചാണ്ടിയെ ഇനിയും ചുമക്കുന്നതെന്തിന്

സംസ്ഥാന ഗതാഗതവകുപ്പുമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വ്യവസായി തോമസ്ചാണ്ടി കുട്ടനാട്ടെ സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന് വെളിപ്പെടുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും കാട്ടുന്ന വിധേയത്വ മനോഭാവം ഭരണഘടനാതത്വങ്ങള്‍ക്കും നിയമത്തിനും സാമാന്യ നൈതികതക്കും ധാര്‍മികതക്കും കേരളത്തിന്റെ മഹിത രാഷ്ട്രീയ പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന തോന്നലാണ് പൊതു ജനങ്ങളില്‍ ഉയര്‍ത്തിവിട്ടിട്ടുള്ളത്. കോടീശ്വരനും പ്രവാസിവ്യവസായിയുമായ തോമസ്ചാണ്ടിയുടെ ആലപ്പുഴയിലെ ആഢംബര റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഒട്ടനവധി പരാതികളാണ് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടുള്ളത്. മാധ്യമങ്ങളുടെ സത്യാന്വേഷണത്വരയും പ്രതിപക്ഷത്തിന്റെയും പൊതുപ്രവര്‍ത്തകരുടെയും നിതാന്ത ജാഗ്രതയും കൊണ്ട് ഈ സര്‍ക്കാര്‍ മേല്‍വിലാസംകൊള്ള കണ്ണടച്ചാലും മായാത്തവണ്ണം തുറന്നുകാട്ടപ്പെട്ടിട്ട് മാസങ്ങളായെങ്കിലും ഇക്കാര്യത്തില്‍ താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന പിടിവാശിയിലാണ് ഭരണകൂടവും ഭരണരാഷ്ട്രീയ നേതൃത്വവും. പിണറായി സര്‍ക്കാരിന്റെ കീശയില്‍ കനമുണ്ടെന്ന സന്ദേഹമാണ് ഇതുയര്‍ത്തിവിട്ടിരിക്കുന്നത്.
ആലപ്പുഴ വേമ്പനാട് കായലിന്റെ ഭാഗമായ മാര്‍ത്താണ്ഡം കായലില്‍ വടംകെട്ടിത്തിരിച്ച് പ്ലാസ്റ്റിക് ബോയുകള്‍ സ്ഥാപിച്ച് തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് സ്ഥലമൊരുക്കിയിരിക്കുന്ന മന്ത്രിയുടെ ചെയ്തി പൊതുസ്ഥലം കയ്യേറ്റത്തിന്റെ ഗണത്തില്‍വരുമെന്ന് ഏതുകൊച്ചുകുട്ടിക്കും ഒറ്റക്ഷണത്തില്‍തന്നെ ബോധ്യമാകുന്നതാണ്. ഇതിനുപുറമെയാണ് കായലിനോട് ചേര്‍ന്നുള്ള പൊതുഭൂമി റിസോര്‍ട്ടിലേക്കുള്ള പാതയ്ക്കായി കയ്യേറിയതിന് മാധ്യമങ്ങള്‍ പുറത്തുവിട്ട സചിത്രതെളിവുകള്‍. ആലപ്പുഴ നഗരസഭയിലും സര്‍ക്കാരിന്റെ റവന്യൂരേഖകളിലും ഇതുസംബന്ധിച്ച പരാതികളുടെയും തട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും രേഖാമൂലമുള്ള തെളിവുകളുണ്ടായിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനു പിന്നിലെന്തായിരിക്കും? ഇരുപത്തഞ്ചോളം ഫയലുകള്‍ അടുത്തിടെ കാണാതായെന്ന വാര്‍ത്ത വന്നത് ആരോപണങ്ങള്‍ക്ക് വാസ്തവികത ഉണ്ടെന്ന് സ്ഥാപിക്കലാണ്. പതിനെട്ട് ഫയലുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഇതില്‍ റവന്യൂ സംബന്ധിച്ച ഫയലുകള്‍ വീണ്ടും അപ്രത്യക്ഷമായിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍.
ലേക് പാലസ് റിസോര്‍ട്ട് നിര്‍മിച്ച ഭൂമിതന്നെ തൊണ്ണൂറ് ശതമാനവും കൃഷി നിലമായിരുന്നുവെന്നത് നേരത്തെയുണ്ടായിരുന്ന ആരോപണമാണ്. ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ ഫയലുകളില്‍ അഴിമതിയെ കണ്ണി ചേര്‍ക്കുന്ന വിലപ്പെട്ട റവന്യൂ രേഖകളാണ് തിരിച്ചുവരാതിരിക്കുന്നത്. കെട്ടിടാനുമതിയുമായി ബന്ധപ്പെട്ട ഫയലുകളാണ് തിരിച്ചെത്തിയിട്ടുള്ളത്. ഇടതുപക്ഷം നഗരസഭ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ പതിനെട്ട് കെട്ടിടങ്ങള്‍ക്കായി പതിനൊന്നു ലക്ഷം രൂപ നികുതിയിളവ് അനുവദിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. തഹസില്‍ദാറുടെ റിപ്പോര്‍ട്ടും ജില്ലാ കലക്ടറേറ്റില്‍ നിന്ന് കാണാതായി. കൈനകരി വില്ലേജ് അധികതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന ഭൂമി കയ്യേറ്റങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ഇത് മന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന വിതണ്ഡവാദങ്ങള്‍ രേഖകള്‍ പുറത്തുവരില്ലെന്ന ഉറപ്പിലാണെന്നതിന്റെ സ്ഥാപിക്കലാണ്. നിയമസഭയില്‍ മന്ത്രി ചാണ്ടിയും മുഖ്യമന്ത്രിയും ആരോപണങ്ങളെല്ലാം തള്ളുകയും തെളിയിച്ചാല്‍ രാജിവെക്കുമെന്ന് മന്ത്രി വീരവാദം മുഴക്കുകയും ചെയ്തിട്ടും ഈ തെളിവുകളൊന്നും പോരെന്ന തോന്നലുണ്ടാകുന്നത് സ്വയം കുറ്റംസമ്മതിക്കുന്നതിന് തുല്യമാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പറയുന്നതാണ് അഴിമതിക്കെതിരെ പോരാട്ടം നടത്തുമെന്ന്. എന്തുകൊണ്ടോ ഇത് പാലിക്കാന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തയ്യാറാകുന്നില്ല. മന്ത്രിസഭയുടെ ആറുമാസത്തിനകം സ്വജനപക്ഷപാതത്തിന് തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുകൂടിയായ ഇ.പി ജയരാജന്‍ മന്ത്രിയെയും ഒരു വര്‍ഷം തികയുമ്പോഴേക്കും ലൈംഗികാരോപണക്കുറ്റത്തിന് ഗതാഗതമന്ത്രി ശശീന്ദ്രനെയും രായ്ക്കുരാമാനം പുറത്തുതള്ളിയ പിണറായി വിജയന് ഇക്കാര്യത്തില്‍ മാത്രം എന്തു മനോവൈക്ലബ്യമാണ് വന്നുചേര്‍ന്നിട്ടുള്ളതെന്നത് ദുരൂഹമായി നിലനില്‍ക്കുകയാണ്. അഴിമതി നിരോധന നിയമത്തിലെ പതിമൂന്നാം വകുപ്പുപ്രകാരം മന്ത്രി തോമസ് ചാണ്ടി ചെയ്ത കുറ്റത്തെക്കുറിച്ച് അന്വേഷിച്ച് നിയമ നടപടിയെടുക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന വിജിലന്‍സ് വകുപ്പ് മേധാവിക്ക് കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ആരോപണവിധേയനായ മന്ത്രിയെ താങ്ങിനിര്‍ത്തിയിരിക്കുന്നത് അവരുടെ തന്നെ മുഖത്തേക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ്. മുമ്പെങ്ങോ നടന്ന അഴിമതിയാണ് ഇപ്പോള്‍ ഗൂഢോദ്ദേശ്യത്തോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വയം പരിഹാസ്യമായ ഏറ്റുപറച്ചില്‍. കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരെ സ്വയം നടപടിയെടുത്തിട്ടും സി.പി.എം ചാണ്ടിയുടെ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന തോന്നലിലാണോ.
സര്‍ക്കാരിന്റെ തലപ്പത്തിരുന്നുകൊണ്ട് ജനവിധിയുണ്ടെന്ന് പറഞ്ഞ് ഈ കൊള്ളക്ക് കുട പിടിച്ചുകൊടുക്കുന്നത് ഏത് ഉന്നതനായാലും അക്ഷന്തവ്യമായ അപരാധമായേ കാണാനാകൂ. അഴിമതി തൊട്ടുതീണ്ടാത്ത നേതൃത്വമാണ് തങ്ങള്‍ക്കെന്ന ്‌പെരുമ്പറ മുഴക്കുമ്പോഴും മൂന്നാറിലുള്‍പ്പെടെ ഏക്കര്‍ കണക്കിന് പൊതുഭൂമി കയ്യേറിയ കോടീശ്വര പ്രഭുക്കളുടെ പിന്നാലെ ചെങ്കൊടിയേന്തി നടക്കുകയാണ് ഈ തൊഴിലാളി പാര്‍ട്ടിയുടെ നേതൃസരണി. അണികളെ തെറ്റിദ്ധരിപ്പിച്ചും മദ്യമൊഴുക്കി ബോധം നശിപ്പിച്ചും വോട്ട് നേടി അധികാരം പിടിച്ചെടുക്കാമെന്ന ധാര്‍ഷ്ട്യമാണ് ഈ പകല്‍കൊള്ളകള്‍ക്കൊക്കെ സി.പി.എം നേതൃത്വത്തെ വീര്യപ്പെടുത്തുന്നത്. ഭൂമി കയ്യേറ്റത്തിനെതിരെ വീരസ്യം പറയുന്ന സി.പി.ഐയുടെ നാവ് കോടീശ്വര മന്ത്രിയുടെ കാര്യം വന്നപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിപ്പോയോ. നിലമ്പൂരിലെ ഭരണമുന്നണി എം.എല്‍.എയുടെ കാര്യത്തിലും ഇതേ നയം തന്നെയാണ് സര്‍ക്കാരിനും ഈ മുന്നണിക്കുമുള്ളത്. അഴിമതിക്കേസില്‍ സ്വന്തം നേതാവ് ജയിലിലാക്കിയ മുന്‍മന്ത്രിക്ക് കാബിനറ്റ് റാങ്കിന്റെ താലം നല്‍കി കൂടെക്കൂട്ടിയവരെക്കുറിച്ച് എന്തിനധികം പറയാന്‍. പൊതുമുതലിന്റെ കാര്യത്തില്‍ സര്‍ക്കാരിനും ഭരണമുന്നണിക്കും ലവലേശമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ മന്ത്രി തോമസ്ചാണ്ടിയെ തത്്സ്ഥാനത്തുനിന്ന് പുറത്തിടുകയും നിയമദണ്ഡിന് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. നികൃഷ്ടമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ പേറിയാല്‍ നാറിയവനെ പേറുന്നവന്റെ ഗന്ധം സ്വയംസഹിക്കേണ്ടതായിവരും. ആ ദുര്‍ഗന്ധം ഇന്ന് കേരളീയ രാഷ്ട്രീയസമൂഹത്തിലൂടെ അലയടിക്കുന്നത് മണത്തറിയാന്‍ അധികാര ഹുങ്കിനാല്‍ സാമൂഹികഘ്രാണശേഷി നഷ്ടപ്പെട്ടവരെ സംബന്ധിച്ച് എന്തുപറയാനാണ്.

chandrika: