Connect with us

Video Stories

തോമസ്ചാണ്ടിയെ ഇനിയും ചുമക്കുന്നതെന്തിന്

Published

on

സംസ്ഥാന ഗതാഗതവകുപ്പുമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വ്യവസായി തോമസ്ചാണ്ടി കുട്ടനാട്ടെ സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന് വെളിപ്പെടുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും കാട്ടുന്ന വിധേയത്വ മനോഭാവം ഭരണഘടനാതത്വങ്ങള്‍ക്കും നിയമത്തിനും സാമാന്യ നൈതികതക്കും ധാര്‍മികതക്കും കേരളത്തിന്റെ മഹിത രാഷ്ട്രീയ പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന തോന്നലാണ് പൊതു ജനങ്ങളില്‍ ഉയര്‍ത്തിവിട്ടിട്ടുള്ളത്. കോടീശ്വരനും പ്രവാസിവ്യവസായിയുമായ തോമസ്ചാണ്ടിയുടെ ആലപ്പുഴയിലെ ആഢംബര റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഒട്ടനവധി പരാതികളാണ് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടുള്ളത്. മാധ്യമങ്ങളുടെ സത്യാന്വേഷണത്വരയും പ്രതിപക്ഷത്തിന്റെയും പൊതുപ്രവര്‍ത്തകരുടെയും നിതാന്ത ജാഗ്രതയും കൊണ്ട് ഈ സര്‍ക്കാര്‍ മേല്‍വിലാസംകൊള്ള കണ്ണടച്ചാലും മായാത്തവണ്ണം തുറന്നുകാട്ടപ്പെട്ടിട്ട് മാസങ്ങളായെങ്കിലും ഇക്കാര്യത്തില്‍ താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന പിടിവാശിയിലാണ് ഭരണകൂടവും ഭരണരാഷ്ട്രീയ നേതൃത്വവും. പിണറായി സര്‍ക്കാരിന്റെ കീശയില്‍ കനമുണ്ടെന്ന സന്ദേഹമാണ് ഇതുയര്‍ത്തിവിട്ടിരിക്കുന്നത്.
ആലപ്പുഴ വേമ്പനാട് കായലിന്റെ ഭാഗമായ മാര്‍ത്താണ്ഡം കായലില്‍ വടംകെട്ടിത്തിരിച്ച് പ്ലാസ്റ്റിക് ബോയുകള്‍ സ്ഥാപിച്ച് തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് സ്ഥലമൊരുക്കിയിരിക്കുന്ന മന്ത്രിയുടെ ചെയ്തി പൊതുസ്ഥലം കയ്യേറ്റത്തിന്റെ ഗണത്തില്‍വരുമെന്ന് ഏതുകൊച്ചുകുട്ടിക്കും ഒറ്റക്ഷണത്തില്‍തന്നെ ബോധ്യമാകുന്നതാണ്. ഇതിനുപുറമെയാണ് കായലിനോട് ചേര്‍ന്നുള്ള പൊതുഭൂമി റിസോര്‍ട്ടിലേക്കുള്ള പാതയ്ക്കായി കയ്യേറിയതിന് മാധ്യമങ്ങള്‍ പുറത്തുവിട്ട സചിത്രതെളിവുകള്‍. ആലപ്പുഴ നഗരസഭയിലും സര്‍ക്കാരിന്റെ റവന്യൂരേഖകളിലും ഇതുസംബന്ധിച്ച പരാതികളുടെയും തട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും രേഖാമൂലമുള്ള തെളിവുകളുണ്ടായിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനു പിന്നിലെന്തായിരിക്കും? ഇരുപത്തഞ്ചോളം ഫയലുകള്‍ അടുത്തിടെ കാണാതായെന്ന വാര്‍ത്ത വന്നത് ആരോപണങ്ങള്‍ക്ക് വാസ്തവികത ഉണ്ടെന്ന് സ്ഥാപിക്കലാണ്. പതിനെട്ട് ഫയലുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഇതില്‍ റവന്യൂ സംബന്ധിച്ച ഫയലുകള്‍ വീണ്ടും അപ്രത്യക്ഷമായിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍.
ലേക് പാലസ് റിസോര്‍ട്ട് നിര്‍മിച്ച ഭൂമിതന്നെ തൊണ്ണൂറ് ശതമാനവും കൃഷി നിലമായിരുന്നുവെന്നത് നേരത്തെയുണ്ടായിരുന്ന ആരോപണമാണ്. ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ ഫയലുകളില്‍ അഴിമതിയെ കണ്ണി ചേര്‍ക്കുന്ന വിലപ്പെട്ട റവന്യൂ രേഖകളാണ് തിരിച്ചുവരാതിരിക്കുന്നത്. കെട്ടിടാനുമതിയുമായി ബന്ധപ്പെട്ട ഫയലുകളാണ് തിരിച്ചെത്തിയിട്ടുള്ളത്. ഇടതുപക്ഷം നഗരസഭ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ പതിനെട്ട് കെട്ടിടങ്ങള്‍ക്കായി പതിനൊന്നു ലക്ഷം രൂപ നികുതിയിളവ് അനുവദിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. തഹസില്‍ദാറുടെ റിപ്പോര്‍ട്ടും ജില്ലാ കലക്ടറേറ്റില്‍ നിന്ന് കാണാതായി. കൈനകരി വില്ലേജ് അധികതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന ഭൂമി കയ്യേറ്റങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ഇത് മന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന വിതണ്ഡവാദങ്ങള്‍ രേഖകള്‍ പുറത്തുവരില്ലെന്ന ഉറപ്പിലാണെന്നതിന്റെ സ്ഥാപിക്കലാണ്. നിയമസഭയില്‍ മന്ത്രി ചാണ്ടിയും മുഖ്യമന്ത്രിയും ആരോപണങ്ങളെല്ലാം തള്ളുകയും തെളിയിച്ചാല്‍ രാജിവെക്കുമെന്ന് മന്ത്രി വീരവാദം മുഴക്കുകയും ചെയ്തിട്ടും ഈ തെളിവുകളൊന്നും പോരെന്ന തോന്നലുണ്ടാകുന്നത് സ്വയം കുറ്റംസമ്മതിക്കുന്നതിന് തുല്യമാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പറയുന്നതാണ് അഴിമതിക്കെതിരെ പോരാട്ടം നടത്തുമെന്ന്. എന്തുകൊണ്ടോ ഇത് പാലിക്കാന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തയ്യാറാകുന്നില്ല. മന്ത്രിസഭയുടെ ആറുമാസത്തിനകം സ്വജനപക്ഷപാതത്തിന് തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുകൂടിയായ ഇ.പി ജയരാജന്‍ മന്ത്രിയെയും ഒരു വര്‍ഷം തികയുമ്പോഴേക്കും ലൈംഗികാരോപണക്കുറ്റത്തിന് ഗതാഗതമന്ത്രി ശശീന്ദ്രനെയും രായ്ക്കുരാമാനം പുറത്തുതള്ളിയ പിണറായി വിജയന് ഇക്കാര്യത്തില്‍ മാത്രം എന്തു മനോവൈക്ലബ്യമാണ് വന്നുചേര്‍ന്നിട്ടുള്ളതെന്നത് ദുരൂഹമായി നിലനില്‍ക്കുകയാണ്. അഴിമതി നിരോധന നിയമത്തിലെ പതിമൂന്നാം വകുപ്പുപ്രകാരം മന്ത്രി തോമസ് ചാണ്ടി ചെയ്ത കുറ്റത്തെക്കുറിച്ച് അന്വേഷിച്ച് നിയമ നടപടിയെടുക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന വിജിലന്‍സ് വകുപ്പ് മേധാവിക്ക് കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ആരോപണവിധേയനായ മന്ത്രിയെ താങ്ങിനിര്‍ത്തിയിരിക്കുന്നത് അവരുടെ തന്നെ മുഖത്തേക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ്. മുമ്പെങ്ങോ നടന്ന അഴിമതിയാണ് ഇപ്പോള്‍ ഗൂഢോദ്ദേശ്യത്തോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വയം പരിഹാസ്യമായ ഏറ്റുപറച്ചില്‍. കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരെ സ്വയം നടപടിയെടുത്തിട്ടും സി.പി.എം ചാണ്ടിയുടെ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന തോന്നലിലാണോ.
സര്‍ക്കാരിന്റെ തലപ്പത്തിരുന്നുകൊണ്ട് ജനവിധിയുണ്ടെന്ന് പറഞ്ഞ് ഈ കൊള്ളക്ക് കുട പിടിച്ചുകൊടുക്കുന്നത് ഏത് ഉന്നതനായാലും അക്ഷന്തവ്യമായ അപരാധമായേ കാണാനാകൂ. അഴിമതി തൊട്ടുതീണ്ടാത്ത നേതൃത്വമാണ് തങ്ങള്‍ക്കെന്ന ്‌പെരുമ്പറ മുഴക്കുമ്പോഴും മൂന്നാറിലുള്‍പ്പെടെ ഏക്കര്‍ കണക്കിന് പൊതുഭൂമി കയ്യേറിയ കോടീശ്വര പ്രഭുക്കളുടെ പിന്നാലെ ചെങ്കൊടിയേന്തി നടക്കുകയാണ് ഈ തൊഴിലാളി പാര്‍ട്ടിയുടെ നേതൃസരണി. അണികളെ തെറ്റിദ്ധരിപ്പിച്ചും മദ്യമൊഴുക്കി ബോധം നശിപ്പിച്ചും വോട്ട് നേടി അധികാരം പിടിച്ചെടുക്കാമെന്ന ധാര്‍ഷ്ട്യമാണ് ഈ പകല്‍കൊള്ളകള്‍ക്കൊക്കെ സി.പി.എം നേതൃത്വത്തെ വീര്യപ്പെടുത്തുന്നത്. ഭൂമി കയ്യേറ്റത്തിനെതിരെ വീരസ്യം പറയുന്ന സി.പി.ഐയുടെ നാവ് കോടീശ്വര മന്ത്രിയുടെ കാര്യം വന്നപ്പോള്‍ തൊണ്ടയില്‍ കുടുങ്ങിപ്പോയോ. നിലമ്പൂരിലെ ഭരണമുന്നണി എം.എല്‍.എയുടെ കാര്യത്തിലും ഇതേ നയം തന്നെയാണ് സര്‍ക്കാരിനും ഈ മുന്നണിക്കുമുള്ളത്. അഴിമതിക്കേസില്‍ സ്വന്തം നേതാവ് ജയിലിലാക്കിയ മുന്‍മന്ത്രിക്ക് കാബിനറ്റ് റാങ്കിന്റെ താലം നല്‍കി കൂടെക്കൂട്ടിയവരെക്കുറിച്ച് എന്തിനധികം പറയാന്‍. പൊതുമുതലിന്റെ കാര്യത്തില്‍ സര്‍ക്കാരിനും ഭരണമുന്നണിക്കും ലവലേശമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ മന്ത്രി തോമസ്ചാണ്ടിയെ തത്്സ്ഥാനത്തുനിന്ന് പുറത്തിടുകയും നിയമദണ്ഡിന് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. നികൃഷ്ടമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ പേറിയാല്‍ നാറിയവനെ പേറുന്നവന്റെ ഗന്ധം സ്വയംസഹിക്കേണ്ടതായിവരും. ആ ദുര്‍ഗന്ധം ഇന്ന് കേരളീയ രാഷ്ട്രീയസമൂഹത്തിലൂടെ അലയടിക്കുന്നത് മണത്തറിയാന്‍ അധികാര ഹുങ്കിനാല്‍ സാമൂഹികഘ്രാണശേഷി നഷ്ടപ്പെട്ടവരെ സംബന്ധിച്ച് എന്തുപറയാനാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending