X

ദയവായി ഇനിയും ചിരിപ്പിക്കരുത്

രാഷട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്കിടെ ബുധനാഴ്ച രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ ഒരു കമന്റുകേട്ട് പൊട്ടിച്ചിരിച്ച കോണ്‍ഗ്രസ്അംഗം രേണുകചൗധരിയെ അടച്ചധിക്ഷേപിക്കുന്ന രീതിയില്‍ നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ നാലു വര്‍ഷമായി രാജ്യം കണ്ടു പഴകിയ രാഷ്ട്ര നേതാവിന്റെ തനിനിറം ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുന്നതായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുതന്നെ ആധാര്‍ കാര്‍ഡിനെക്കുറിച്ച് ബി.ജെ.പി ആലോചിച്ചിരുന്നുവെന്ന നരേന്ദ്രമോദിയുടെ അവകാശാദം കേട്ടപ്പോഴായിരുന്നു രാജ്യസഭയില്‍ രേണുകചൗധരി ചിരിച്ചുപോയത്. യു.പി.എ സര്‍ക്കാരാണ് ആധാര്‍ നടപ്പാക്കിയതെന്നും അന്ന് അതിനെതിരെ കൈമെയ് മറന്ന് പ്രതിഷേധിച്ചയാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും ഓര്‍മിക്കുന്നയാളുകള്‍ മോദിയുടെ വാചകം കേട്ട് ചിരിക്കാതിരിക്കില്ല, മനസ്സുകൊണ്ടെങ്കിലും. കേന്ദ്ര-സംസ്ഥാന ഭരണകക്ഷിക്ക് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്ത്ഏജന്റിന്റെ പോലും വോട്ടുകിട്ടിയില്ലെന്നതാണ് അതിലും വലിയ ഹാസ്യാത്മകത.
രേണുകയുടെ ചിരികണ്ട് അധ്യക്ഷക്കസേരയിലിരുന്നിരുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണ് വിഷയം പ്രഥമദൃഷ്ട്യാ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. മോദി ഭക്തിയാല്‍ അവരോട് ചിരി നിര്‍ത്താനാവശ്യപ്പെട്ട സഭാധ്യക്ഷന്‍ ‘താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണണ’മെന്ന് ഉപദേശിക്കുക കൂടി ചെയ്തു. അതിനും കൂട്ടച്ചിരിയായിരുന്നു ഭരണപക്ഷ ബെഞ്ചുകളില്‍നിന്ന് ഉയര്‍ന്നത്. ബഹളത്തിനിടെ തന്റെ അനുയായികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: ‘ചെയര്‍മാന്‍ സാര്‍, രേണുകയോട് നിങ്ങളൊന്നും പറയരുത്. രാമായണ സീരിയലിനുശേഷം ഇത്തരമൊരു ചിരി ആദ്യമായാണ് നമുക്ക് കാണാന്‍ ഭാഗ്യം ലഭിച്ചത്.’ രാമായണ കാവ്യത്തിലെ രാക്ഷസ വനിതയായി വിശേഷിപ്പിക്കപ്പെട്ട ശൂര്‍പ്പണഖയുടെ ചിരിയെയാണ് മോദി പരാമര്‍ശിച്ചതെന്നതിനാല്‍ ഇത് വീണ്ടും കൂട്ടച്ചിരിക്ക് രാജ്യസഭാ ഹാളിനെ വേദിയാക്കി. കേന്ദ്രമന്ത്രി കിരണ്‍റിജിജു തന്നെ ഇതൊക്കെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചു. ഇതേ പ്രധാനമന്ത്രിയാണ് സ്ത്രീകളുടെ ഉന്നമനത്തിനും അഭിമാനസംരക്ഷണത്തിനും മുത്തലാഖ് മുതലായ നിയമനിര്‍മാണങ്ങള്‍ക്ക് മുതിര്‍ന്നത് എന്നത് വിരോധാഭാസമായി തോന്നാം. പുരുഷ കേന്ദ്രീകൃത വ്യവസ്ഥ ഇന്നും ഹിന്ദുത്വ രാഷ്ട്രീയത്തിലും പൊതുവേദികളിലും എത്രകണ്ട് സജീവമായി നിലകൊള്ളുന്നുവെന്ന ചോദ്യവും ഈയവസരത്തില്‍ ഉയര്‍ന്നുവരുന്നു. യഥാര്‍ത്ഥത്തില്‍ മോദി വിശേഷിപ്പിച്ച ശൂര്‍പ്പണഖയല്ല, ആദര്‍ശധീരയായ ദ്രൗപദിയാണ് രേണുക. മോദിയും കൂട്ടരും ആധുനികകൗരവന്മാരും.
ഇതേ പ്രധാനമന്ത്രിയുടെ ഓരോ പരാമര്‍ശങ്ങളും പ്രസംഗങ്ങളും പരിഹാസ്യവും വിവാദപരവും വിമര്‍ശനവിധേയവുമായിട്ടുണ്ട് പലതവണ. ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പു കാലത്താണ് മുന്‍ പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിനെയും പറ്റി പാകിസ്താനുമായി കൂട്ടിയിണക്കി മോദി നടത്തിയ തിരഞ്ഞെടുപ്പു പ്രസംഗം. ഗുജറാത്തില്‍ ഒരു മുസ്‌ലിമിനെ മുഖ്യമന്ത്രിയാക്കാന്‍ പാകിസ്താന്‍ പരിശ്രമിക്കുന്നുവെന്നും അതില്‍ ഡോ. മന്‍മോഹന്‍ സിങിനെപോലുള്ളവര്‍ ഗൂഢാലോചന നടത്തുന്നുവെന്നുമായിരുന്നു മോദിയുടെ തട്ടിവിടല്‍. ദിവങ്ങളോളം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിഷേധങ്ങളില്‍ മുഴുകി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ മുന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ് കൈകഴുകുകയായിരുന്നു.
നാള്‍ക്കുനാള്‍ രാജ്യം ആള്‍ക്കൂട്ടക്കൊലകളുടെയും അശാസ്ത്രീയമായ വിതണ്ഡവാദങ്ങളുടെയും ഭരണഘടനപോലും പൊളിച്ചെഴുതപ്പെടണമെന്ന് തീട്ടുരമിറക്കുന്നവരുടെയും കൈകളില്‍ അമര്‍ന്നുകൊണ്ടിരിക്കവെ രേണുകയെ പോലുള്ളവരുടെ ചിരി ശരിക്കും പ്രതീക്ഷിക്കാന്‍ വയ്യാത്തതുതന്നെ. രാക്ഷസച്ചിരി സത്യത്തില്‍ ആരുടേതാണ്? രാജ്യത്തെ ഇന്നിന്റെ പതിതാവസ്ഥ മനസ്സിലാക്കുമ്പോള്‍ സത്യത്തില്‍ ഓരോ രാജ്യസ്‌നേഹിയുടെയും മനസ്സുകളില്‍ രാഷ്ട്രഭാവിയെയും കൊല്ലപ്പെടുന്നതും ദരിദ്രരാക്കപ്പെടുന്നതുമായ ലക്ഷക്കണക്കിന് മനുഷ്യരുടെയും വേപഥുവിലുള്ള തീരാനൊമ്പരമാണ്. അപ്പോഴാണ് പ്രധാനമന്ത്രിയെ പോലുള്ളൊരു ഉന്നത വ്യക്തിത്വത്തില്‍ നിന്ന് മേല്‍വാചോടാപങ്ങള്‍ നാം നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്. അഹമ്മദ് പട്ടേലിനെ ‘അഹമ്മദ് മിയാന്‍’ എന്നും സോണിയാഗാന്ധിയെ ‘ജഴ്‌സിപ്പശു’വെന്നും കോണ്‍ഗ്രസ് അധ്യക്ഷനെ ‘പപ്പു’ വെന്നുമൊക്കെ വിളിക്കുന്നൊരു പ്രധാനമന്ത്രി വെറുമൊരു കോമാളിയായിപ്പോയതില്‍ അല്‍ഭുതപ്പെടാനില്ല. മുസ്‌ലിംകളെല്ലാം പാകിസ്താനിലേക്ക് പോകണമെന്ന് വിനയ് കത്യാര്‍മാര്‍ അട്ടഹസിക്കുമ്പോള്‍ ഈ ട്വിറ്റര്‍വീരന്മാരുടെ അക്കൗണ്ടുകള്‍ ശബ്ദരഹിതമാണ്. മുസ്‌ലിം വനിതകളെ അമ്പതു പെറുന്നവര്‍ എന്നുവിളിച്ചതും നെഹ്‌റുവിന്റെ കസേരയിലിരിക്കുന്നയാള്‍ തന്നെ.
സ്വാതന്ത്ര്യ സമരത്തെ മുന്‍നിരയില്‍നിന്ന് തടവറകളില്‍ കിടന്നും ജീവന്‍ തൃണവല്‍ഗണിച്ചും നയിച്ചൊരു കുടുംബാംഗവും നേതാവുമായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. രാജ്യത്തെ ഇന്നത്തെ നിലയില്‍ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി രൂപാന്തരപ്പെടുത്താനും എണ്‍പതു ശതമാനമാളുകളും ദരിദ്രരായിരുന്നൊരു നാട്ടില്‍ വന്‍കിട വ്യവസായങ്ങള്‍ കൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനും നിതാന്തപരിശ്രമം നടത്തി വിജയിച്ച പണ്ഡിറ്റ്‌നെഹ്‌റുവിനുനേര്‍ക്കാണ് അധികാര സുഖശീതളിമയിലിരുന്നുകൊണ്ട് സംഘ്പരിവാറിനുവേണ്ടി മോദി ആക്ഷേപവര്‍ഷം ചൊരിഞ്ഞത്. അപ്പോഴെല്ലാം മോദിയുടെ മുന്‍മുറക്കാര്‍ രാജ്യത്തെ ഒറ്റുകൊടുക്കുകയായിരുന്നു. സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീര്‍ വിഭജിക്കപ്പെടില്ലായിരുന്നുവെന്നുള്ള പ്രധാനമന്ത്രിയുടെ വങ്കത്തരം മുമ്പുള്ള 15 പ്രധാനമന്ത്രിമാരും കാട്ടിയിട്ടില്ലെന്നോര്‍ക്കണം. ജനവിരുദ്ധ നടപടികള്‍ കാരണം പുറത്തിറങ്ങി നടക്കാനോ ജനങ്ങളെയോ മാധ്യമങ്ങളെയോ അടുത്തുചെന്ന് അഭിസംബോധന ചെയ്യുന്നതിനോ കഴിയുന്നില്ലെന്നത് സഹിക്കാം. എന്നാല്‍ നാള്‍ക്കുനാള്‍ വിളമ്പിത്തരുന്ന വിഡ്ഢിത്തങ്ങള്‍ ചെളിക്കുണ്ടിന്റെ നിലവാരത്തിലേക്ക് താഴ്ന്നുപോകുമ്പോള്‍ മഹത്തായ ഒരു സംസ്‌കാരത്തിന്റെ പിന്മുറക്കാരെന്ന നിലക്ക് നമുക്കെല്ലാവര്‍ക്കും സ്വയം അവമതിപ്പ് തോന്നുക സ്വാഭാവികം. സാമാന്യ മര്യാദയും ബുദ്ധിയും പണംകൊടുത്ത് വാങ്ങാവുന്നതല്ലല്ലോ.

chandrika: