X
    Categories: Video Stories

കര്‍ഷകക്കണ്ണീരിനെ പരിഹസിക്കരുത്

കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ ഒന്നരയിരട്ടി വില ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം നടത്തുക, യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഭൂവുടമസ്ഥാവകാശം അനുവദിക്കുക, അയ്യായിരംരൂപ പ്രതിമാസം ധനസഹായം നല്‍കുക, വനാവകാശനിയമം നടപ്പിലാക്കുക. 2018 ആഗസ്റ്റ് അഞ്ചിന് ഡല്‍ഹിയില്‍ ചേര്‍ന്ന സി. പി.എം പൊളിറ്റ്ബ്യൂറോ യോഗം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള രാജ്യത്തെ വിവിധ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ കീഴിലുള്ള അഖിലേന്ത്യാകിസാന്‍ സഭയുടെ കീഴില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കഴിഞ്ഞവര്‍ഷം കടുത്ത രീതിയിലുള്ള പ്രക്ഷോഭമാണ് നടത്തിയത്. മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബി. ജെ. പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിന് ഈ പ്രക്ഷോഭം കാരണമായെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ഉള്‍പെടെയുള്ള കക്ഷികളുടെ സമ്മര്‍ദംമൂലം രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ പത്തോളം സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയുമുണ്ടായി. എന്നാല്‍ സി .പി .എം ഭരിക്കുന്ന ഏക സംസ്ഥാനത്ത് ഇതുവരെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, നാള്‍തോറും കര്‍ഷകജനത ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോഴും മേല്‍പറഞ്ഞ ഒരൊറ്റആവശ്യവും നിറവേറ്റാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുന്നുമില്ല.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനുശേഷം ഇന്നലെവരെ കേരളത്തില്‍ നാല്‍പതിലധികം കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. രണ്ടുമാസത്തെ കണക്കെടുത്താല്‍ മാത്രം വിളനാശവും കടക്കെണിയുംമൂലം ഇരുപതിലധികം കര്‍ഷകര്‍ ആത്മഹത്യകളില്‍ അഭയംതേടി. ഇടുക്കി, വയനാട്, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായിരുന്നു കര്‍ഷക മരണങ്ങള്‍ കൂടുതലും. ഇതില്‍ അനങ്ങാപ്പാറാനയം സ്വീകരിച്ചിരുന്ന സംസ്ഥാനസര്‍ക്കാര്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കര്‍ഷകരുടെയും ജനങ്ങളുടെയും കണ്ണില്‍പൊടിയിടാനുള്ള ചില ലൊടുക്കുവിദ്യകള്‍ പുറത്തെടുത്തിരിക്കുകയാണ്. പ്രളയത്തെതുടര്‍ന്ന ്പ്രഖ്യാപിച്ചിരുന്ന കാര്‍ഷികകടങ്ങളുടെ മൊറട്ടോറിയം ഒക്ടോബര്‍ വരെയുണ്ടായിരുന്നത് രണ്ടുമാസത്തേക്ക് കൂടി ,ഡിസംബര്‍ 31 വരെ നീട്ടിയതായാണ് വാര്‍ത്ത. ജപ്തിനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാനും മന്ത്രിസഭ തയ്യാറായിട്ടുണ്ട്. പിന്നെയുള്ളത് കടക്കെണിയില്‍പെട്ടവരുടെ രണ്ടുലക്ഷം വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്നതാണ്. ഇതെല്ലാംകൊണ്ട് കര്‍ഷകന് യാതൊരുവിധ ഉപകാരവും ലഭിക്കാന്‍ പോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രണ്ടുമാസത്തേക്കുകൂടി കടം തിരിച്ചുപിടിക്കുന്നത് നിര്‍ത്തിവെക്കുന്നതുകൊണ്ട് സത്യത്തില്‍ കര്‍ഷകരുടെ ബാധ്യത കൂടുകയല്ലാതെ കുറയാന്‍ പോകുന്നില്ല. പലിശ വര്‍ധിച്ച് 2020 ജനുവരിയില്‍ കൂടുതല്‍ ബാധ്യതയോടെ എരിതീയില്‍ ജീവിക്കേണ്ട അവസ്ഥയാണ് വരാന്‍പോകുന്നത്.
കേരളത്തിലെ നല്ലൊരു ശതമാനം പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും സി. പി.എമ്മിന് കീഴിലായിരിക്കെ സ്വന്തം പാര്‍ട്ടിക്കാരെയും അനുഭാവികളെയുംകൊണ്ട് കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനോ അവര്‍ക്ക് ആശ്വാസം നല്‍കുന്നതിനോ തയ്യാറാകാത്ത പാര്‍ട്ടി പൊതുമേഖലാ ബാങ്കുകളോട് മൊറട്ടോറിയത്തെക്കുറിച്ചും ജപ്തി നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ട് ആരുകേള്‍ക്കാനാണ്. ഇതുവരെയുള്ള അനുഭവം വാണിജ്യ ബാങ്കുകള്‍ സര്‍ക്കാരുകളുടെ തീരുമാനം അംഗീകരിച്ചിട്ടില്ല എന്നതാണ്. യഥാര്‍ത്ഥത്തില്‍ വിളകള്‍ക്ക് മതിയായ വില ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് സ്വന്തം പാര്‍ട്ടിയുടെ ഉന്നതതല തീരുമാനം മാത്രം നടപ്പാക്കിയാല്‍ മതിയാകുമെന്നിരിക്കെ, ഇതരസംസ്ഥാനങ്ങളില്‍ അഹോരാത്രം പ്രക്ഷോഭം നടത്തുകയും സ്വന്തം ഉത്തരവാദിത്തം കണ്ടില്ലെന്ന് നടിക്കുകയുമാണ് സി .പി .എം ചെയ്യുന്നത്.
ഇടതുമുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മലയോര മേഖലയിലെ കര്‍ഷക ജനത നിന്നുകൊടുക്കില്ലെന്നതാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതിരിക്കാനുള്ള മുഖ്യകാരണം. പുതിയ തീരുമാനങ്ങള്‍ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നേ പറയാനൊക്കൂ. കര്‍ഷകര്‍ക്ക് മാസം 500 രൂപ കൊടുക്കുമെന്ന് പറയുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അതേ ചെപ്പടിവിദ്യാണ് ഇവിടെ സി. പി. എമ്മും പയറ്റുന്നത്. കാര്‍ഷികടാശ്വാസ പദ്ധതി പതിറ്റാണ്ടായി നിലവിലുണ്ടെങ്കിലും അതിന്റെ ഗുണം ഒരുകര്‍ഷകനും കിട്ടുന്നില്ല. ബാങ്കുകള്‍ക്ക് കര്‍ഷകരേക്കാള്‍ ഇഷ്ടം ശമ്പളവരുമാനക്കാരോടാണ്. കാര്‍ഷിക വായ്പകള്‍ നാലുശതമാനം പലിശക്ക് നല്‍കണമെന്ന നിയമംപോലും മിക്ക പൊതുമേഖലാ ബാങ്കുകളും പാലിക്കുന്നില്ലെന്ന് മാത്രമല്ല, കടക്കെണിയിലായ കര്‍ഷകരെ അവരുടെ പ്രളയാനന്തര നഷ്ടം മനസ്സിലാക്കിയിട്ടും വീടുകളില്‍ ജപ്തി നോട്ടീസുമായി ചെല്ലുന്നത് ഉദ്യോഗസ്ഥരുടെയും ബാങ്ക് ജീവനക്കാരുടെയും മനുഷ്യത്വരാഹിത്യമായേ വിശേഷിപ്പിക്കേണ്ടൂ.
കഴിഞ്ഞ പത്തു വര്‍ഷത്തിനകം രാജ്യത്തെ പത്തു സംസ്ഥാനങ്ങള്‍ 18,4800 കോടിരൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയതെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രതിമാസ സമ്മാനമായി നല്‍കാന്‍ പോകുന്നത് വെറും 7500 കോടി രൂപമാത്രമാണ്. ബാങ്കുകളുടെ കിട്ടാക്കടത്തില്‍ വ്യാവസായിക വായ്പകള്‍ 25 ശതമാനം ഉള്ളപ്പോള്‍ കാര്‍ഷിക വായ്പകളുടേത് വെറും അഞ്ചുശതമാനം മാത്രം. 316 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയതെങ്കില്‍ ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷകരുടെ വായ്പ ലക്ഷങ്ങള്‍ മാത്രമാണ്. ഇവരെയാണ് സി .പി .എമ്മും ബി. .ജെ.പിയും കര്‍ഷകരല്ലെന്നും അവരുടേത് വ്യക്തിഗതവായ്പകളാണെന്നുമൊക്കെ പറഞ്ഞ് പരിഹസിക്കുന്നത്. പട്ടയം കിട്ടാത്തതും പാട്ടകൃഷി നടത്തുന്നതുമായ കര്‍ഷകരെ കര്‍ഷകരായി കണക്കാക്കില്ലെന്ന വാശി കൃഷിവകുപ്പും കേന്ദ്രവും ഉപേക്ഷിക്കണം. കൃഷിഭൂമി മണ്ണില്‍പണിയെടുക്കുന്നവന് എന്നുപറഞ്ഞവരുടെ പുതുതലമുറ രാഷ്ട്രീയക്കാര്‍ കോര്‍പറേറ്റുകളുടെയും ഇറക്കുമതിക്കാരുടെയും പിന്നാലെ പോകുന്നത് ലജ്ജാകരമാണ്. കുട്ടനാട്ടില്‍ കീടനാശിനി ശ്വസിച്ച് രണ്ടുതൊഴിലാളികള്‍ മരിക്കാനിടയായത് വലിയ പ്രശ്‌നമായി കണ്ടവര്‍ കര്‍ഷകര്‍ ദിനവും കയറില്‍ അഭയം തേടുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഭൂഷണമല്ല. കര്‍ഷക പ്രശ്‌നങ്ങളോടും കര്‍ഷകരോടും കുടുംബങ്ങളോടും യഥാര്‍ത്ഥ ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെങ്കില്‍ സി. പി. എം ഉടനടി അഞ്ചുലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് തയ്യാറാകേണ്ടത്. ഇതുസംബന്ധിച്ച് ഉപവാസത്തിലൂടെ പ്രതിപക്ഷനേതാവും പ്രതിപക്ഷ കക്ഷികളും കര്‍ഷക സംഘടനകളും മറ്റും നല്‍കിയിരിക്കുന്ന നിവേദനങ്ങള്‍ തുറന്നുനോക്കാനെങ്കിലും പിണറായി സര്‍ക്കാര്‍ തയ്യാറാകണം. ഒരുഭാഗത്ത് ആളെ വെട്ടിക്കൊല്ലുകയും മറുഭാഗത്ത് കര്‍ഷകരും തൊഴിലാളികളും സ്വയംഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്നത് ഒരുനിലക്കും ഗുണകരമല്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: