X
    Categories: Video Stories

പരാജയ രാജന്‍

‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും, കണ്ണൂരിന്റെ താരകമല്ലേ, ജയജയരാജന്‍, ധീര സഖാവ്.’ ജയിക്കാനായ് ജനിച്ച രാജാവാണ് ജയരാജന്‍. അതുപക്ഷേ പേരില്‍മാത്രം. തോല്‍വികളുടെ തീയില്‍ മുളച്ചവരാണ് ഈ ജയരാജന്മാര്‍. മുന്നില്‍ പി, ഇ, എം, വി എന്നീ ആംഗലേയാക്ഷരങ്ങളുടെ വ്യത്യാസങ്ങളേ ഉള്ളൂ. ജി.ബി (ജോര്‍ജ് ബെര്‍ണാഡ്) ഷായില്‍ പോലും ഉണ്ടായിരുന്നു ഒരു ഷാ. എ.കെ.ജിക്കും ഇ.എം.എസ്സിനും മാത്രമേ മുമ്പ് ഇനീഷ്യലിലൂടെ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ. പിന്നെ വയലാറിന്റെ പി. കൃഷ്ണപിള്ളക്കും. എന്നാല്‍ ജീവിച്ചിരിക്കെ സ്വന്തമായി ജയനാമകീര്‍ത്തനം പാടിപ്പുകഴ്ത്തപ്പെടാന്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭാഗ്യം കിട്ടിയത് ആധുനിക കണ്ണൂരിന്റെ ഈ പി.ക്ക് മാത്രമാണ്. ചെഞ്ചോരയില്‍ മുത്തമിട്ടവന്‍. പാര്‍ട്ടിക്കാര്യത്തില്‍ സ്റ്റാലിനിസ്റ്റാണെന്ന് തെളിയിച്ച കയ്യറപ്പില്ലാത്ത സഖാവ്. കണ്ണൂരിലെ ഇലയനക്കങ്ങള്‍ നിശ്ചയിക്കുന്നത് താനാണെന്ന് സ്വയം ധരിച്ചുവശായവന്‍. പത്താം ക്ലാസും ഗുസ്തിയും ട്രേഡ്‌യൂണിയനിസവുമാണെങ്കിലും ഈ അറുപത്താറിലും വായനയുണ്ട്. ഭാര്യ യമുനയും രണ്ടാണ്‍മക്കളും. പാര്‍ട്ടിക്കുവേണ്ടി ഏത് ശ്രീകൃഷ്ണനാട്ടത്തിനും റെഡി. പക്ഷേ വായനയും ഭാവനയും കാടുകയറിക്കയറി ചെന്നുനിന്നത് പാട്ടിലെ വരികള്‍പോലെ ചെഞ്ചോരപ്പൊന്‍ കതിരായാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ പോലെയാണ് കണ്ണൂരും സി.പി.എമ്മും പി.ജയരാജനും തമ്മിലെ കിടപ്പുവശം.
എം.എസ്.എഫിന്റെ പച്ചച്ചോര തിളക്കുന്ന ഇരുപത്തൊന്നുകാരന്‍ അരിയില്‍ ഷുക്കൂറിനെ ഏഴു കൊല്ലം മുമ്പ് നടുപ്പാടത്തിട്ട് വെട്ടിക്കൊന്ന സി.പി.എമ്മുകാര്‍ക്ക് അതിന് ഓര്‍ഡര്‍ കൊടുത്തത് ഈ സഖാവാണെന്നാണ് കഴിഞ്ഞയാഴ്ച സി.ബി.ഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. ജയരാജന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊല നടക്കുമ്പോള്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ 315 ാം നമ്പര്‍ മുറിയില്‍ ജയരാജന്‍ ചികില്‍സയുടെ തിരക്കിലായിരുന്നു. ഷുക്കൂറിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടൊന്നുമായിരുന്നില്ല; കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിക്കുവേണ്ടിയൊരു ആസ്പത്രിച്ചീട്ടുണ്ടാക്കണം. അത്രേയുള്ളൂ. പാര്‍ട്ടിസഖാക്കള്‍ ചേര്‍ന്ന് വിചാരണ നടത്തി ഷുക്കൂറിനെ പച്ചക്ക് അരിഞ്ഞുവീഴ്ത്തുമ്പോള്‍ ആസ്പത്രി മുറിയില്‍ ആരാച്ചാന്മാരിലൊരാള്‍ മാനസിക സുഖചികില്‍സയിലായിരുന്നു, സാഡിസത്തിന്. ഷുക്കൂര്‍ കേസില്‍ മുമ്പ് കേരള പൊലീസ് പിടികൂടിയപ്പോഴും ഇതുപോലൊരു ചികില്‍സ ജയരാജന്‍ സഖാവിന് ആവശ്യമായി വന്നു. കടുത്ത ഹൃദ്രോഗിയായ തന്നെ പീഡിപ്പിക്കുന്നേ എന്ന് കോടതിയോട് വിളിച്ചുപറയാന്‍. ആംബുലന്‍സില്‍നിന്നിറങ്ങി സ്‌ട്രെച്ചറില്‍ അകത്തുപോയ ജയരാജന്‍ ജാമ്യം കിട്ടിയ ഉടന്‍ തിരിച്ചുവന്നത് പക്ഷേ സ്വന്തം കാലില്‍ നടന്ന് ചിരിച്ചുകൊണ്ട്. ഇതെന്താ മറിമായം എന്നൊന്നും ചോദിച്ചേക്കരുത്. അതാണ് ജയരാജന്‍.
പല രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ജീവന്‍ ഉള്ളംകയ്യിലിട്ട് കൈകാര്യം ചെയ്തിട്ടുള്ള സഖാവിന് വേണ്ടി ഒരുപാട്ട് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഉണ്ടാക്കിപ്പാടിയാലെന്താണ് തെറ്റ്. അങ്ങനെയല്ലേ ലോകത്ത് കമ്യൂണിസം മൂന്നാറിലെപോലെ ഇങ്ങനെ പച്ച, അല്ല, ചുവപ്പുപിടിച്ചുകിടക്കുന്നത്. ഇടക്കൊക്കെ അത് മറ്റുള്ളവര്‍ കയ്യേറിക്കയ്യേറിക്കൊണ്ടിരിക്കുന്നു എന്ന വ്യത്യാസം മാത്രം. പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് ഇന്ത്യാമഹാരാജ്യത്ത് ആ ചുകപ്പന്‍ സാധനം പണ്ടുണ്ടായിരുന്നത്. ബംഗാളില്‍ കര്‍ഷകരെ കൊന്നുതള്ളി ബൂര്‍ഷ്വാ കുത്തക മുതലാളിക്ക് വേണ്ടി കാര്‍ ഫാക്ടറി ഉണ്ടാക്കാന്‍ തിയറിയും പ്രാക്ടിക്കലും ഉണ്ടാക്കിയതോടെ അവിടെയിപ്പോള്‍ കണികാണാന്‍ കിട്ടാതായി. ത്രിപുരയിലെ സഖാക്കളെ കാവി ബിപ്ലവ്‌ദേവിന്റെ വര്‍ഗീയവാദികളും കൊണ്ടുപോയി. ബാക്കിയുള്ളത് മധുര മനോജ്ഞകേരളമല്ലേ. ഇവിടെ കണ്ണൂരും ജയരാജന്മാരും നാട്ടില്‍ ചുക്കും ഉള്ളിടത്തോളം ഈ പാര്‍ട്ടി നിലനില്‍ക്കും. കോടതിയിലും ആസ്പത്രിയിലുമാണെന്ന വ്യത്യാസമേയുള്ളൂ. എന്നാണ് കേരള ആപ്പീസും പൂട്ടുക എന്നേ അറിയാനുള്ളൂ.
2017 നവംബര്‍ 13ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജയരാജന്റെ പോക്കിന് സുല്ലിട്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലാണ് സഖാവ്. വേണമെങ്കില്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ ആകാന്‍ യോഗ്യന്‍. പക്ഷേ അതുക്കും മേലെയല്ലേ കണ്ണൂരിലെ സെക്രട്ടറി സ്ഥാനം. സംസ്ഥാന സെക്രട്ടറിയേക്കാള്‍ ഗാംഭീര്യമുണ്ടതിന്. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേര എന്നതുപോലെ കണ്ണൂരില്‍ നില്‍ക്കണമെങ്കില്‍ അല്‍പം വെട്ടും തടയും (ആ വെട്ടല്ല കേട്ടോ) പഠിച്ചിരിക്കണമെന്ന് മാത്രം. അതേ ചെയ്യുന്നുള്ളൂ. ഇതിനാണ് കൈക്ക് ശേഷിയില്ലാത്ത പാവം സഖാവിനെ ഈ ബൂര്‍ഷ്വാപത്രക്കാര്‍ ചേര്‍ന്ന് ആരാച്ചാരെന്നൊക്കെ വിളിച്ചാക്ഷേപിക്കുന്നത്. 1999ല്‍ ആര്‍.എസ്. എസ്സുകാര്‍ വെട്ടി കൈ പോയതിന്റെ കലിപ്പ് തീരാന്‍ ഇനിയും കുറെയെണ്ണത്തെകൂടി കിടുക്കാനുണ്ട്. പിന്നെ സ്വന്തം പാര്‍ട്ടിക്കാരുണ്ടാക്കുന്ന അരിയുണ്ടയൊക്കെ ഭക്ഷിച്ച് ശിഷ്ടകാല വിശ്രമം. പറ്റിയാല്‍ ടി.പി കേസിലെ കുഞ്ഞനന്തനെപോലെ ആജീവനാന്ത പരോളും. അഞ്ചാറ് ബൈപാസ് കഴിഞ്ഞതാണ്, സൂക്ഷിക്കണ്ടേ!

ചന്ദ്രിക വെബ് ഡെസ്‌ക്‌: