X

കുവൈത്ത് അത്ര ദൂരെയല്ല

കേരളത്തിലെ എം.എല്‍.എ.മാരില്‍ ഏറ്റവും സമ്പന്നനായ ആള്‍ ഇടതുമന്ത്രിസഭയില്‍ അംഗമാകുന്നുവെന്ന സവിശേഷത കൂടിയാണ് ആനവണ്ടി മുതലാളിയായി തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടിയെത്തുമ്പോള്‍ സംഭവിക്കുന്നത്. കെ.കരുണാകരനാണ് 2006ല്‍ ഈ കുവൈത്തി ബിസിനസുകാരനെ കുട്ടനാട്ടില്‍ അവതരിപ്പിക്കുന്നത്. അന്ന് പാര്‍ട്ടി ഡി.ഐ.സി. (കെ) ആയിരുന്നു. യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച കെ. മുരളീധരനടക്കം ഡി.ഐ.സി.യുടെ എല്ലാരും തോറ്റപ്പോള്‍ കാല്‍ കൊല്ലം കുട്ടനാടിനെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്ത ഡോ.കെ.സി. ജോസഫിനെ മലര്‍ത്തിയടിച്ച് ചാണ്ടി എം.എല്‍.എ.യായി. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഡി.ഐ.സി. ലയിച്ചതോടെയാണ് ശരത്പവാറടക്കമുള്ള ദേശീയ നേതാക്കളുമായി ബന്ധം വെക്കുന്നത്.
കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ കുവൈത്തിലായിരുന്ന ചാണ്ടി എന്‍.സി.പി.യില്‍ ബാക്കിയായി. 2011ലും 2016ലും വിജയിക്കാനുമായി. ഏതു മുന്നണിയായാലും ചാണ്ടി ചാണ്ടി തന്നെ എന്ന് അദ്ദേഹം തെളിയിച്ചു. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ തോമസ് ചാണ്ടി പറഞ്ഞതാണ്, എല്‍.ഡി.എഫിന് ഭരണം, ഞാന്‍ മന്ത്രി, വകുപ്പ് ജലവിഭവം എന്ന്. ഇനി എനിക്ക് വിദേശ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ മന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍തന്നെ എന്റെ താളത്തിന് തുള്ളുന്നയാളാവും മന്ത്രിയെന്നും പറഞ്ഞു. ഇടതു വന്നു. പക്ഷെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ക്ക് മന്ത്രി സ്ഥാനം എന്ന പതിവ് തെറ്റിച്ച് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കി. വകുപ്പാകട്ടെ ഗതാഗതവും. അന്നു തന്നെ ഒരു അശരീരി പരന്നതാണ്- രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ശശീന്ദ്രന്‍ ഒഴിയുമെന്നും ചാണ്ടി മന്ത്രിയാകുമെന്നും. രണ്ടര കൊല്ലത്തേക്കൊന്നും കാത്തു നില്‍ക്കേണ്ടിവന്നില്ല. എല്ലാം മംഗളം. മന്ത്രിയാവാന്‍ ഒരുങ്ങിയിട്ടില്ലെന്ന് മറ്റൊരിക്കല്‍ വ്യക്തമാക്കിയ തോമസ് ചാണ്ടി അതിനുള്ള തടസ്സവും വിശദീകരിച്ചു: മാസത്തില്‍ പത്തു ദിവസമെങ്കിലും ബിസിനസിനായി കുവൈത്തില്‍ കഴിയേണ്ടതിനാല്‍ മന്ത്രി പദവി ബുദ്ധിമുട്ടാകും. മന്ത്രിക്ക് വിദേശത്തു പോകണമെങ്കില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.
മംഗളം എന്തു തന്നെ അപരാധം ചെയ്താലും തീയില്ലാതെ പുകയില്ലെന്ന ന്യായം ശശീന്ദ്രനെ രക്ഷിക്കുകയില്ല. ഒരു കാര്യം നീട്ടിക്കൊണ്ടുപോകാന്‍ ഏറ്റവും നല്ല വഴി ജുഡീഷ്യല്‍ അന്വേഷണമാവുമെന്ന് മനസ്സിലാക്കിയ പിണറായി അതു തന്നെ ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവിമുക്തനായാല്‍ ആ നിമിഷം മന്ത്രിസ്ഥാനം ശശീന്ദ്രന് തിരിച്ചുനല്‍കുമെന്ന് ചാണ്ടി കട്ടായം പറയുന്നത് കേട്ടാല്‍ മനസ്സിലാക്കണം, എല്ലാ ജുഡീഷ്യല്‍ അന്വേഷണത്തിന്റെയും വഴിക്കാണ് ഇതിന്റെയും പോക്കെന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമാണ് തോമസ് ചാണ്ടി ജനിച്ചത്. പത്താംതരം കഴിഞ്ഞ തോമസ് ചാണ്ടി മദിരാശിയിലെ ഐ.ഇ.ടി. എന്ന സ്ഥാപനത്തില്‍ നിന്ന് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടി. പഠിക്കുന്ന കാലത്ത് കെ.എസ്.യു.വിലും പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ഇദ്ദേഹം അധികം വൈകാതെ കുവൈത്തിലേക്ക് പറന്നു. ” ഒരു പെട്ടിയും തൂക്കി വിമാനം കയറിയ ഞാന്‍ വിദേശത്ത് മൂന്നാല് സ്‌കൂളുകള്‍ സ്ഥാപിച്ചു നടത്തുന്നില്ലേ. അതു കൊണ്ടു തന്നെ ഇവിടത്തെ ട്രാന്‍സ്‌പോര്‍ട്ടൊന്നും ഒരു വിഷയമാവില്ല. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് 92.37 കോടിയുടെ ആസ്തിയുള്ളയാള്‍ മന്ത്രിയാകുന്നത് എന്തുകൊണ്ടും നന്നാകും. 2006ല്‍ ആദ്യം ഇദ്ദേഹം മത്സരിക്കാന്‍ കുട്ടനാട്ടെത്തുമ്പോള്‍ 16.29 കോടിയായിരുന്നു ആസ്തി. 2011ല്‍ ഇത് 45.59 കോടിയായി ഉയര്‍ന്നു- ഇരട്ടിയിലധികം. 2016ലെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ പറയുന്നത് 92.37 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ്.
യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ ചാണ്ടി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കുവൈത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ ഈയിടെ ഒരു സ്‌കൂള്‍ തുടങ്ങി. പുന്നമടക്കായലിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ട് സ്വദേശത്തും വിദേശത്തും പ്രസിദ്ധമാണ്. ശരത്പവാറടക്കം പ്രമുഖ നേതാക്കള്‍ക്ക് ചാണ്ടിയോടുള്ള പിരിശത്തിന് കാരണം ഈ റിസോര്‍ട്ട് കൂടിയാണ്. 25 വര്‍ഷമായി കുട്ടനാട്ടില്‍ നിന്ന് ജയിക്കുന്ന ഡോ.കെ.സി.ജോസഫ് (കേരള കോണ്‍. ജോസഫ്) ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ ആദ്യം കാര്യമാക്കിയില്ല. പ്രവാസിയായ ഒരു സമ്പന്നന്‍ തന്റെ ജനപ്രീതിക്ക് മുന്നില്‍ ഒന്നുമല്ലെന്നും കരുതി. പോരാത്തതിന് കുവൈത്തിലെ ഒരു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പ്രചാരണം മതി, തോമസ് ചാണ്ടിയുടെ പാര്‍ലിമെന്ററി വ്യാമോഹത്തിന് തടയിടാനെന്ന് ജോസഫ് വിലയിരുത്തിയതും തെറ്റി. ഒരു സ്‌കൂളുമായി ബന്ധപ്പട്ട പണ തട്ടിപ്പ് കേസില്‍ കുവൈത്തിലെ കോടതി എട്ടു വര്‍ഷത്തെ തടവും 500 കുവൈത്തി ദിനാര്‍ പിഴയുമാണ് വിധിച്ചത്. ഏഷ്യാനെറ്റിലെ കെ.പി.മോഹനന്‍, മാത്യു ഫിലിപ്പ്, തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടി എന്നിവര്‍ക്കെതിരെയായിരുന്നു വിധി. തോമസ് ചാണ്ടി ഉടന്‍ തന്നെ 8500 കുവൈത്ത് ദിനാര്‍ പിഴയൊടുക്കി രക്ഷപ്പെട്ടപ്പോള്‍ മാത്യുഫിലിപ്പിന് ജയിലില്‍ കഴിയേണ്ടിവന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ചാണ്ടി വിശദീകരിച്ചതിങ്ങനെ. വായ്പ വാങ്ങിയത് തിരിച്ചു നല്‍കാത്തതായിരുന്നു കേസെന്നും പണം ഒടുക്കിയതോടെ കേസ് ഇല്ലാതായെന്നും ചാണ്ടി പറഞ്ഞിരുന്നു. സ്വന്തം കാശ് ഇറക്കി കുടിവെള്ളവും റോഡും തയ്യാറാക്കുന്ന തോമസ് ചാണ്ടിക്ക് കെ.എസ്.ആര്‍.ടി.സി. കരതലാമലകം പോലെ ലളിതമാകാതിരിക്കില്ല.

chandrika: