X

ഇന്ത്യന്‍ നഭസ്സിലെ തിങ്കള്‍ തിളക്കം

ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ ഇതിഹാസ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കുകയാണ് 2019 ജൂലൈ 22. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ കാലത്ത് ശാസ്ത്രലോകത്ത് അത്രയൊന്നും ഗണിക്കപ്പെടാതിരുന്ന ദരിദ്ര കോടികളുടെ ഇന്ത്യ അതിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ അവിടേക്ക് രണ്ടാം ഗവേഷണപേടകത്തെ സ്വന്തമായി വിക്ഷേപിച്ചിരിക്കുന്നു. മൂന്നു ലോകവന്‍ ശക്തികള്‍മാത്രം കൈവരിച്ച നേട്ടത്തിലേക്ക് ലോകത്തിന്റെ നാലാം ശൂന്യാകാശക്കുതിപ്പ്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ രാജ്യം ചന്ദ്രനിലേക്ക് രണ്ടാം യാനത്തെ വിട്ടയച്ചിരിക്കുന്നു- ചന്ദ്രയാന്‍-2. അതിസമ്പന്നര്‍ മുതല്‍ ദരിദ്രനാരായണന്മാര്‍വരെ അടങ്ങിയ 130 കോടിയിലധികം ജനതയുടെ കീശയിലെ ആയിരം കോടിയോളം രൂപയുപയോഗിച്ച് രാജ്യം നേടിയത് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രസാക്ഷ്യം. അഭിമാനിക്കാം ഓരോഭാരതീയനും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.43ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് കുതിച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ പേടകം 15 മിനിറ്റിനകം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനാ ( ഐ.എസ്.ആര്‍.ഒ) തലവന്‍ കെ.ശിവന്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രക്കുതിപ്പാണിതെന്ന് പറഞ്ഞ അദ്ദേഹം, ഇതിനുപിന്നില്‍ സ്വന്തം താല്‍പര്യങ്ങളെല്ലാം ത്യജിച്ച് അഹോരാത്രം പ്രവര്‍ത്തിച്ച ചന്ദ്രയാന്‍-2 സംഘത്തിനും ശാസ്ത്രസാങ്കേതിക വ്യാവസായിക ലോകത്തിനും നന്ദി അറിയിച്ചിരിക്കുന്നു. തീര്‍ച്ചയായും ഈ ദൗത്യ വിജയത്തിന് ഓരോ ഇന്ത്യക്കാരനും കെ. ശിവനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും അപരിമേയമായ നന്ദിയും അഭിനന്ദനവും തിരിച്ചുംപകരാം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശാസ്ത്രചിന്തയും ഗവേഷണത്തിനായി വന്‍തുക നീക്കിവെച്ചതും ഈ അവസരത്തില്‍ സ്മരിക്കാം.
ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ സവിശേഷത അതിന്റെ ഒന്നാംഘട്ടത്തിലെ വിജയംകൂടി പരിഗണിച്ചുള്ളതാണ്. 2008 ഒക്ടോബറില്‍ നാമയച്ച ചന്ദ്രയാന്‍-1 ചന്ദ്രോപരിതലത്തിലെ പല പ്രത്യേകതകളും ശാസ്ത്രലോകത്തിന് എത്തിച്ചുതരികയുണ്ടായി. അവിടെ ജലാംശത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നതായിരുന്നു അതിലൊന്ന്. ആ ഗവേഷണ പേടകം ഒരുവര്‍ഷത്തിനകം ചന്ദ്രോപരിതലത്തില്‍നിന്ന് കാണാതാവുകയായിരുന്നു. പിന്നീടാണ് രണ്ടാം ദൗത്യത്തെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കുന്നതും അതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതും. 2108ല്‍ രണ്ടാം ദൗത്യം വിക്ഷേപിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെങ്കിലും പല കാരണങ്ങളാല്‍ അതസാധ്യമായി. പിന്നീട് ഇക്കഴിഞ്ഞ ജൂലൈ 15ന് പുലര്‍ച്ചെ 2.15ന് ചന്ദ്രയാന്‍ -2 വിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇതിനായി അര്‍ധരാത്രിവരെ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും അവസാനനിമിഷം വിക്ഷേപണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. ക്രയോജനിക് എഞ്ചിനിലേക്കുള്ള ഹീലിയം വാതകം ചോര്‍ന്നതായിരുന്നു കാരണം. രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് പോലും സ്ഥലത്തെത്തിയശേഷമായിരുന്നു പിന്‍വാങ്ങല്‍. എന്നാല്‍ ഇന്നലത്തെ വിക്ഷേപണത്തിന്റെ തീയതി 18നുതന്നെ നിശ്ചയിക്കാന്‍ അവര്‍ക്കായി. അതനുസരിച്ച് വിദഗ്ധരും സാങ്കേതിക പ്രവര്‍ത്തകരും ശാസ്ത്രകുതുകികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇന്നലെ ശ്രീഹരിക്കോട്ടയിലെത്തിയതും അവരെ ശാസ്ത്രലോകം സര്‍വാത്മനാ സ്വാഗതം ചെയ്തതും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതികരംഗം എത്രകണ്ട് ജനകീയമാണെന്നതിനുള്ള ദൃഷ്ടാന്തമാണ്.
മിനിറ്റുകള്‍ക്കകംതന്നെ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ ‘ബാഹുബലി’ എന്നു പേരുള്ള ഗവേഷണ പേടകം ഭൂമിയെ വലംവെച്ചുതുടങ്ങുകയും വൈകാതെ ഐ.എസ്.ആര്‍.ഒയുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് സിഗ്നലുകള്‍ എത്തിച്ചുതുടങ്ങുകയും ചെയ്തിരിക്കയാണ്. ഇതിലുള്ള ആഹ്ലാദം സംഘാടകര്‍ എണീറ്റുനിന്ന് കയ്യടിച്ചും പരസ്പരം കെട്ടിപ്പുണര്‍ന്നും പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിജയശില്‍പികളെ അനുമോദിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത്, വിശേഷിച്ചും ചാന്ദ്രപര്യവേക്ഷണത്തിന് ലോക ജനതക്ക് വന്‍മുതല്‍കൂട്ട് തന്നെയാണ് ഈ വിജയം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാമഗ്രികളാണ് ഇതില്‍ ഉപയോഗിച്ചവയെല്ലാം എന്നതുകൊണ്ട് വിശേഷിച്ചും. ഇനി 48-ാം ദിവസം വിക്രം എന്ന ലാന്‍ഡറും പ്രജ്ഞാന്‍ എന്ന റോവറുമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രത്യേകം പ്രത്യേകമായി വലംവെച്ചിറങ്ങുക. ഇതിലെ ക്യാമറകള്‍ അതിനകംതന്നെ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങള്‍ അയച്ചുതുടങ്ങും. ഈ ദിവസംവരെ തീര്‍ച്ചയായും നിര്‍ണായകവുമാണ്. ഓര്‍ബിറ്റ് ഹൈ റെസലൂഷന്‍ ക്യാമറകളാണ് ചിത്രങ്ങള്‍ പകര്‍ത്താനായി ഉപയോഗിച്ചിരിക്കുന്നത്. ചാന്ദ്രയാന്‍ രണ്ടിന്റെ പ്രാധാന്യം, സോഫ്റ്റ്‌ലാന്‍ഡിങ് സംവിധാനം ഉപയോഗിച്ചും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുമാണ് ഉപഗ്രഹം ഇറങ്ങുക എന്നതാണ്. 36 കിലോമീറ്ററുകളോളം ആഴമുള്ള ഗര്‍ത്തങ്ങള്‍ ഉള്ള ഇടമാണിത്. ഇവിടേക്ക് അമേരിക്കയും റഷ്യയും ഉപഗ്രങ്ങള്‍ അയച്ചിട്ടില്ല എന്നതില്‍ നമുക്ക് പ്രത്യേകമായും അഭിമാനിക്കാം.
1969 ജൂലൈ 20നാണ് ആദ്യമായി മനുഷ്യന്‍ (നീല്‍ ആംസ്‌ട്രോങ്്) ചന്ദ്രനില്‍ കാലുകുത്തുന്നത്. അതിന് കൃത്യം അമ്പതുവര്‍ഷവും രണ്ടു ദിവസങ്ങള്‍ക്കുമിപ്പുറമാണ് ഇന്ത്യയുടെ രണ്ടാംചാന്ദ്രദൗത്യം. ഇതിനകം 12 പേരാണ് ചന്ദ്രനിലേക്ക് ചെന്നിട്ടുള്ളത്. അവരെല്ലാവരും അമേരിക്കക്കാരും. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ അടുത്തപടി അവിടെനിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ മനുഷ്യകുലത്തിന് പുതിയ അറിവുകള്‍ പകരുന്നതിനും അവിടെ സ്വന്തമായൊരു സ്‌പേസ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും മനുഷ്യനെ അയക്കുന്നതിനുമാണ്. ചന്ദ്രനില്‍ ജലമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അവിടെ ജീവനുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ കണ്ടെത്താനാകും. അനതിവിദൂര ഭാവിയില്‍ ഭൂമി നേരിടാനിരിക്കുന്ന വരള്‍ച്ചയും പ്രളയവുമൊക്കെ മനുഷ്യരെ മറ്റൊരു ജീവതാവളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതിനായി രാജ്യങ്ങള്‍ തമ്മില്‍ മല്‍സരിക്കുകയാണിപ്പോള്‍. ബഹിരാകാശ ഗവേഷണത്തിന് സഹസ്ര കോടികള്‍ ചെലവഴിക്കുന്ന ഇന്ത്യയുടെ സാമൂഹികരംഗം ഇപ്പോള്‍ നേരിടുന്ന അശാസ്ത്രീയമായതും അസംസ്‌കാരികവുമായ പ്രവണതകളെ എങ്ങനെ തുടച്ചുമാറ്റാനാകും എന്നതാകണം ഇപ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനോമുകുരത്തില്‍ ഉയരേണ്ടത്. ചന്ദ്രയാന്‍ചിത്രങ്ങള്‍ക്കൊപ്പം കാണേണ്ടിവരുന്നത്് ആള്‍ക്കൂട്ടക്കൊലക്കിരയായ പട്ടിണിപ്പാവങ്ങളുടെ കബന്ധങ്ങള്‍. കഴിഞ്ഞ ഒരാഴ്ചക്കകം ഇരുപതോളംപേരാണ് രാജ്യത്ത് വെടിയേറ്റും മര്‍ദിച്ചും കൊല്ലപ്പെട്ടത്. ജലവും അമ്പിളിയുമൊക്കെ മനുഷ്യമനസ്സുകളെ സര്‍ഗമുഖരിതമാക്കേണ്ടകാലത്ത് പുരാണത്തിലെ ഇന്റര്‍നെറ്റിനെക്കുറിച്ചും റോക്കറ്റിനെക്കുറിച്ചുമൊക്കെ വായിട്ടലക്കുന്ന നാണംകെട്ട ഗതികേട്. രാജ്യത്തെ ഏതൊരു പൗരനും ശ്വസിക്കാനും ചരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോഴേ ചിരിക്കും ചിന്തക്കുമൊക്കെ പ്രസക്തിയുള്ളൂ. പാവങ്ങളില്‍ പാവപ്പെട്ടവനെ മനസ്സില്‍കണ്ടുവേണം ഏതൊരുപദ്ധതിയും ആവിഷ്‌കരിക്കാനെന്ന് ഉപദേശിച്ചൊരു മഹാത്മാവിന്റെ നാടാണിത്.

chandrika: