X

ഡോക്ടര്‍മാരുടെ സമരം വലഞ്ഞത് ജനമാണ്

ആരോഗ്യവശാല്‍ ഏറ്റവുംകഠിനമായതാണ് ഋതുഭേദങ്ങളില്‍ പൊതുവെ വര്‍ഷകാലം. പകര്‍ച്ചവ്യാധികള്‍ ഏതുനിമിഷവും എത്രപേരിലേക്കും ഏതിടത്തേക്കുംപടരാവുന്ന കാലാവസ്ഥയില്‍ ആരോഗ്യസംരക്ഷകമേഖല അന്ത:സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കരങ്ങളില്‍ അകപ്പെടുന്നത് വിസ്മയകരവും അതീവവേദനാജനകവുമാണെന്നുതന്നെ പറയണം. രാജ്യവ്യാപകമായി ഇന്നലെ ഭിഷഗ്വര•ാര്‍ പണിമുടക്ക് നടത്തിയത് ഈഅവസരത്തില്‍ ചിന്തനീയവും ഭയനിര്‍ഭരവുമാണ്. രോഗിയുടെ മരണത്തെതുടര്‍ന്ന് പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ ആക്രമണമാണ് രാജ്യത്തെ അലോപ്പതി ഡോക്ടര്‍മാരെ ഒന്നടങ്കം പ്രകോപിപ്പിച്ചത്. ഒറ്റപ്പെട്ടസംഭവത്തിന്റെ പേരില്‍ ഇത്രയും ആളുകളെ രാജ്യത്താകമാനം ഇരകളാക്കേണ്ടിയിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍തന്നെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭാഗമെന്ന നിലക്ക് ഭിഷഗ്വര•ാരുടെ പ്രതിഷേധപണിമുടക്കിനെ അടച്ചങ്ങ് കുറ്റപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍അസോസിയേഷന്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ ആറുമണിമുതല്‍ ഇന്നുരാവിലെ ആറുവരെ നീണ്ടുനിന്നു. ഉന്നതമായ ‘എയിംസി’ ലെ ഡോക്ടര്‍മാര്‍വരെ പണിമുടക്കി. അത്യാവശ്യ സേവനങ്ങളെല്ലാം ഉറപ്പുവരുത്തിയായിരുന്നു സമരം എന്നതുകൊണ്ട് ഡോക്ടര്‍മാര്‍ തങ്ങളുടെ സമൂഹത്തോടും പൊതുസമൂഹത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റിയെന്ന് സമ്മതിക്കണം. ഇത് എന്തുകൊണ്ടും ആശാവഹംതന്നെ. സമരം കാഷ്വാല്‍റ്റി, ഐ.സി.യു തുടങ്ങിയ അനിവാര്യസേവനങ്ങളെ ബാധിച്ചില്ല. കേരളത്തിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. പ്രത്യേകിച്ച് സമരത്തെക്കുറിച്ചറിയാതെ മെഡിക്കല്‍കോളജുകളില്‍ ഉള്‍പെടെ എത്തിയ രോഗികളും ബന്ധുക്കളും നന്നേകഷ്ടപ്പെട്ടു.
ചികില്‍സക്കിടെയുള്ള അപ്രതീക്ഷിതമരണവും മതിയായ ചികില്‍സാലഭ്യതയുടെ കുറവും കൈപ്പിഴകളുമൊക്കെകാരണമാണ് ഡോക്ടര്‍മാര്‍ രോഗികളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ഈര്‍ഷ്യക്ക് പാത്രമാകുന്നത്. ഡോക്ടര്‍മാര്‍ക്കും എല്ലാമനുഷ്യരെയുംപോലെ അവരുടെ ശാസ്ത്രമേഖലക്കപ്പുറത്തേക്ക് രോഗിയുടെ ജീവന്‍ നിശ്്ചയമായും സംരക്ഷിക്കാനുള്ള കഴിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെകഴിവും ദൈവവിധിയുമാണ് ഒരുജീവന്‍ നിലനില്‍ക്കണോ ഇല്ലാതാകണോ എന്ന് തീരുമാനിക്കുകയെന്നാണ് ഡോക്ടര്‍മാര്‍തന്നെ പറയാറ്. രോഗികളുടെ ബന്ധുക്കളെസംബന്ധിച്ചും ഡോക്ടര്‍മാരെപോലെതന്നെ അതികഠിനമായ മാനസികസമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്ന സന്ദര്‍ഭമാണ് ഉറ്റവരുടെ ആസ്പത്രിവാസക്കാലം. അപകടങ്ങളാലും ഗുരുതരരോഗങ്ങളാലും ആസ്പത്രികളിലെത്തുന്നവര്‍ മരണപ്പെടുന്നത് ബന്ധുക്കളിലുണ്ടാകുന്ന മാനസികത്തകര്‍ച്ച അറിയാത്തവരാവില്ല രോഗിയെ കൈകാര്യംചെയ്യുന്ന ഭിഷഗ്വര•ാരും. നിയമപരമായും ധാര്‍മികമായും തൊഴില്‍പരമായും രോഗിയുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കുണ്ട്. അവരില്‍ ബഹുഭൂരിപക്ഷംപേരും അത് നിര്‍വഹിക്കുന്നുണ്ടെന്നുതന്നെയാണ് പൊതുജനത്തിന്റെ വിശ്വാസവും. എന്നാല്‍ അപൂര്‍വംസന്ദര്‍ഭങ്ങളില്‍ ആസ്പത്രികള്‍ക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളും സംഘര്‍ഷാവസ്ഥയും ഡോക്ടര്‍മാരുടെ ആത്മവീര്യത്തെ ചോര്‍ത്തുന്ന രീതിയിലാകുന്നുവെന്നതാണ് ഐ.എം.എ അടക്കമുള്ള ആരോഗ്യരംഗത്തെ സംഘടനകള്‍ ഉന്നയിക്കുന്ന പരാതി. ഇതിനെ അഭിസംബോധനചെയ്യേണ്ട ഉത്തരവാദിത്തം തീര്‍ച്ചയായും ജനാധിപത്യസമൂഹത്തില്‍ സര്‍ക്കാരിന് തന്നെയാണ്.
ജൂണ്‍പത്തിന് കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡി.കോളജില്‍ രോഗി മരിച്ചതിനെതുടര്‍ന്ന് ജൂനിയര്‍ഡ്യൂട്ടിഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ ആക്രമണം അതുകൊണ്ടുതന്നെ ഒഴിവാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിന്റേതായിരുന്നു. എന്നാല്‍ അക്രമംനടന്ന ശേഷവും അതിനെതിരെ കര്‍ശനമായി നടപടിയെടുക്കുകയും ഡോക്ടര്‍മാരെ സാന്ത്വനപ്പെടുത്തുകയും ചെയ്യേണ്ട മമതബാനര്‍ജി സര്‍ക്കാര്‍ അവരെ വിശ്വാസത്തിലെടുക്കുന്ന നിലപാടല്ല സ്വീകരിച്ചത്. ഇതാണ് ഡോക്ടര്‍മാരുടെ സമരം വ്യാപിക്കുന്നതിനും ദേശീയതലത്തിലെ പണിമുടക്കിലേക്കും എത്തിച്ചത്. മുഖ്യമന്ത്രി മമത വിഷയത്തില്‍ കുറ്റപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിനെയാണ്. കേന്ദ്രമാകട്ടെ മമതസര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയായുധമായി ഡോക്ടര്‍മാരുടെ രോഷത്തെ കാണുന്നു. ഇതുമൂലം പാവപ്പെട്ട രോഗികളുടെ ജീവനാണ് തുലാസിലാടുന്നത്. വിവിധമാരകരോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും സംബന്ധിച്ച് സര്‍ക്കാര്‍ആസ്പത്രികളാണ് ഏകആശ്രയം. നാം കിണഞ്ഞുപരിശ്രമിച്ചിട്ടുകൂടി മാരകപകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. നിപ ഭീതി കേരളത്തില്‍നിന്ന് ഭാഗ്യവശാല്‍ അകന്നെങ്കിലും മറ്റുപല പനികളും പടര്‍ന്നുപിടിക്കാവുന്ന സമയമാണിത്. ബീഹാറില്‍ മസ്തിഷ്ടകപ്പനി ബാധിച്ച് നൂറിലധികം കൂട്ടികളാണ് ഒരുമാസത്തിനിടെ മരിച്ചത്. ഇതിനിടെയാണ് രാജ്യത്തെ സ്വകാര്യആസ്പത്രികളിലുള്‍പ്പെടെ രോഗികള്‍ ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പടി കാത്ത്് നിരാശരായത്.
ഡോക്ടര്‍മാര്‍ക്കും ആതുരസേവകര്‍ക്കും ആസ്പത്രികള്‍ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ നിയമംആവശ്യമാണ്. നിലവിലെ നിയമം പ്രതികളെ സഹായിക്കുന്നുവെന്ന പരാതിയാണ് ഐ.എം.എ ഉന്നയിക്കുന്നത്. ഇന്ത്യയിലെ 40 ശതമാനം ഡോക്ടര്‍മാര്‍ അക്രമത്തിനിരയാകുന്നുവെന്ന് അവര്‍ പറയുന്നു. ആരോഗ്യരംഗം കച്ചവടവല്‍കരിക്കപ്പെടുന്ന ഇന്നത്തെകാലത്ത് ഇതരമേഖലകളില്‍നിന്ന് ഭിന്നമായി എല്ലാറ്റിലുംമുകളിലുള്ള തങ്ങളുടെ കടമ രോഗികളുടെ ജീവല്‍സംരക്ഷണമാണെന്ന ബോധ്യം ഡോക്ടര്‍സമൂഹത്തിനുണ്ടാകണം. പൊതുജനത്തിന്റെ നികുതിപ്പണത്തില്‍നിന്ന് ലക്ഷങ്ങള്‍ ചെലവാക്കി സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കുന്ന കാഴ്ചയാണ് സര്‍ക്കാര്‍ആസ്പത്രികളിലും ഗ്രാമീണമേഖലയിലും ഇന്നുകാണുന്ന ഡോക്ടര്‍മാരുടെ അഭാവത്തിന് കാരണം. പണത്തിനുമീതെ പറക്കാത്ത പരുന്തായി ഡോക്ടര്‍മാര്‍ മാറരുതെന്നതുപോലെ സമൂഹത്തിന്റെ സംരക്ഷകരെന്ന വലിയ ഉത്തരവാദിത്തമാണ് ഡോക്ടര്‍-ആതുരസേവകസമൂഹം നിര്‍വഹിക്കുന്നതെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കുംകഴിയണം. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തേക്കാള്‍ ഊഷ്മളമാകേണ്ട പാരസ്പര്യമാണ് ഡോക്ടര്‍-രോഗീബന്ധത്തിലുണ്ടാകേണ്ടതെന്ന ബോധം ബന്ധപ്പെട്ട എല്ലാവരിലും എന്നുമുണ്ടാകട്ടെ. സമരം അവസാനിച്ചത് എന്തായാലും ആശ്വാസമാണ്.

chandrika: