X
    Categories: Video Stories

ഭരണം അക്രമികള്‍ക്ക് തീറെഴുതിയോ

ബുധന്‍ പുലര്‍ച്ചെ ഇരുട്ടിന്റെമറവില്‍ രണ്ടുയുവതികളെ ശബരിമലക്ഷേത്രത്തില്‍ പൊലീസ് സഹായത്തോടെ പ്രവേശിപ്പിച്ച സംസ്ഥാനസര്‍ക്കാരിന്റെ വിവാദനടപടിയുടെ പശ്ചാത്തലത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭരണഘടനയുടെയും പാരമ്പര്യത്തിന്റെയും പരിധിയില്‍പെടുന്നുവെന്നിരിക്കെ അവയെ അവഹേളിക്കുന്ന നടപടിയാണ് കോടതിവിധിയുടെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍ ബുധനാഴ്ച എന്തെന്നില്ലാത്ത പിടിവാശിയോടെ നടപ്പിലാക്കിയത്. പക്ഷേ അതിനെതിരെ വിശ്വാസികളെന്ന പേരില്‍ അക്രമികള്‍ ഒരുഭാഗത്തും അവിശ്വാസികളും കമ്യൂണിസ്റ്റുകളും മറുഭാഗത്തും അണിനിരന്നുകൊണ്ട് കേരളത്തെ കുരുതിക്കളമാക്കുന്ന അനുഭവമാണിപ്പോള്‍ പൊതുജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷസര്‍ക്കാര്‍ സംസ്ഥാനഭരണം അക്രമികള്‍ക്ക് തീറെഴുതിയോ എന്നാണ് ജനം സംശയിക്കുന്നത്.
ശബരിമല കര്‍മസമിതി ഇന്നലെ നടത്തിയ സംസ്ഥാനതലഹര്‍ത്താലില്‍ കേരളത്തിന്റെ ഏതാണ്ടെല്ലാഭാഗത്തും അതിഹീനമായ അക്രമപരമ്പരയാണ് അരങ്ങേറിയത്. ഇതിനെ പൊലീസിനെ ഉപയോഗിച്ച് നേരിടേണ്ടതിനുപകരം ഭരണകക്ഷിക്കാര്‍ കല്ലും വടിയുമായി അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ രംഗത്തിറങ്ങിയത് ഇവിടെയൊരു ഭരണകൂടമുണ്ടോ എന്ന സംശയമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും മുന്നിലും പൊതുനിരത്തുകളിലും പാലക്കാട്, മലപ്പുറം,കോട്ടയം, പത്തനംതിട്ട,ആലപ്പുഴ, തൃശൂര്‍,എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും സംഘപരിവാറുകാരും ബി.ജെ.പിക്കാരും സി.പി.എമ്മുകാരും തേര്‍വാഴ്ച നടത്തുകയാണ് . മൂന്നുപേര്‍ ഹര്‍ത്താലിന് ബലിയാടായി.ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. മുന്‍തീരുമാനപ്രകാരം വ്യാപാരികള്‍ കടകള്‍തുറക്കാന്‍ തയ്യാറായതിന് വേണ്ടസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നൂറുകണക്കിന് കടകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അഞ്ഞൂറോളംപേരെ വിവിധഅക്രമങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നുണ്ടെങ്കിലും പ്രതികള്‍ ഭൂരിപക്ഷവും ഇപ്പോഴും നാട്ടിലാകമാനം വിലസുകയാണ്. ബുധനാഴ്ച പന്തളത്ത് സി.പി.എമ്മുകാരുടെ കല്ലേറില്‍ പരിക്കേറ്റ മധ്യവയസ്‌കന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ രാത്രി മരണമടഞ്ഞപ്പോള്‍ ഇന്നലെ തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ ചികിത്സക്കെത്തിയ വയനാട് സ്വദേശിനി പാത്തുമ്മയും ആലപ്പുഴയില്‍ മറ്റൊരാളും ഹര്‍ത്താലിന്റെ ക്രൂരതക്കിരയായി. തൃശൂരില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റത് എസ്.ഡി.പി.ഐക്കാരും ബി.ജെ.പിക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍. മലപ്പുറത്ത് പെട്രോള്‍ബോംബ് എറിയാനും അക്രമികള്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മതിയായ സുരക്ഷയും ഗതാഗതസംവിധാനങ്ങളും ഒരുക്കുമെന്ന സര്‍ക്കാരിന്റെ മുന്‍പ്രഖ്യാപനങ്ങള്‍ എല്ലാം പാഴാകുന്നതാണ് ഇന്നലെ കണ്ടത്. പാലക്കാട്ടും തിരുവനന്തപുരത്തും കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഘപരിവാറുകാര്‍ മലപ്പുറത്തും പാലക്കാട്ടും തീവെപ്പ് നടത്തി. പത്തനംതിട്ടയില്‍ ചന്ദ്രന്‍ഉണ്ണിത്താന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന ്മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് വൈകാതെതന്നെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞത്. സംഭവത്തില്‍ സി.പി.എമ്മുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.
വിശ്വാസ സ്വാതന്ത്ര്യം ഹനിച്ചുവെങ്കില്‍തന്നെയും അതിനെതിരെയുള്ള പ്രതിഷേധം ഇത്രവലിയ അക്രമതലത്തിലേക്ക് മാറ്റാന്‍ എന്തുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായെന്ന് അവര്‍ വിശദീകരിക്കണം. വിശ്വാസത്തില്‍ എവിടെയാണ് അക്രമം പറഞ്ഞിട്ടുള്ളത്. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള മാര്‍ഗം യഥേഷ്ടം നമ്മുടെ ജനാധിപത്യത്തിലുണ്ടായിരിക്കെ കേരളത്തെയാകമാനം കലാപഭൂമിയാക്കുന്ന രീതിയിലേക്ക് സമരത്തെ മാറ്റാന്‍ തയ്യാറാവരുതായിരുന്നു. ഇതിന്റെ ഗുണം ലഭിക്കുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ സത്യത്തില്‍ തിക്തഫലമാണ് സര്‍ക്കാരിനെയും സംഘപരിവാറിനെയും കാത്തിരിക്കുന്നത്. കര്‍മസമിതിയുടെ പേരില്‍ ബി.ജെ.പി ചെയ്തത് മറഞ്ഞിരുന്ന് കല്ലെറിയലാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് വിഷയത്തില്‍ ഓര്‍ഡിനന്‍സിന് സ്വന്തം സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയാണ്. വൈകാരികമായ ഒരുപ്രശ്‌നത്തില്‍ ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുന്ന വിഡ്ഢിത്തം സര്‍ക്കാര്‍ എന്തിനാണ് കാട്ടിയത്. സംഘപരിവാര്‍ ശക്തികള്‍ക്ക ് വേരുപിടിപ്പിക്കാന്‍ ചെയ്തുകൊടുത്ത ഗൂഢനാടകമല്ലേ ഇത്. യു.ഡി.ഫിനെതിരെയുള്ള ആയുധമായി പിണറായിസര്‍ക്കാര്‍ സംഘപരിവാരത്തെ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ലതാനും. വനിതാമതിലിലും നാമിത് കണ്ടതാണ്. ഈ പേക്കൂത്തിന് ജനം തന്നെ മറുപടി പറയട്ടെ. നശിപ്പിക്കപ്പെട്ട മുതലുകളുടെ നഷ്ടം അക്രമികളില്‍നിന്നും സംഘടനകളില്‍നിന്നും ഈടാക്കണം. ഇന്നലെ കരിദിനം ആചരിച്ച യു.ഡി.എഫ് നിലപാടാണ് പൊതുജനം ഇപ്പോള്‍ ആഗ്രഹിക്കുന്നതും അനുകൂലിക്കുന്നതും. പൊതുമുതലും ജീവനും നശിപ്പിക്കുന്ന രീതിയിലുള്ള സമരമുറകള്‍ക്ക് മുന്നണി എക്കാലത്തും എതിരാണ്. ഇനിയെങ്കിലും അനാവശ്യമായ നവോത്ഥാന നാട്യങ്ങള്‍ മാറ്റിവെച്ച് ഭരണം സുഗമമായി കൊണ്ടുപോകാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. മഹാപ്രളയത്തില്‍ 2 ലക്ഷത്തോളം വീടുകള്‍ കേടുപറ്റി പതിനായിരങ്ങള്‍ വഴിയാധാരമായിട്ടും അവയൊന്നും കാണാതെ നടത്തുന്ന നവോത്ഥാന വാചാടോപങ്ങള്‍ കൊണ്ട് ഒരുനേട്ടവുമില്ല. ജനാധിപത്യത്തെ കൊഞ്ഞനംകുത്തലാണിത്.
ഇതിനിടെ ശബരിമലയില്‍ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നത് മറ്റുവിശ്വാസികളുടെ പ്രവേശനത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും, പ്രധാന വ്യക്തികള്‍ക്കല്ലാതെ യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടതില്ലെന്നുമാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിയുടെ ശുപാര്‍ശകള്‍. രണ്ട് റിട്ട. ജസ്റ്റിസുമാരും ഡി.ജി.പിയും അടങ്ങുന്ന നിരീക്ഷണസമിതിയാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന അനുകൂലവിധിയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയ നാടകത്തിന്റെ മുനയൊടിക്കുകയാണ് ഇതിലൂടെ നിരീക്ഷണ സമിതി. സുപ്രീംകോടതി വിധിച്ചത് യുവതികള്‍ക്ക് ക്ഷേത്രത്തില്‍ കയറാമെന്നല്ലാതെ, കയറണമെന്നോ കയറ്റണമെന്നോ അല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകബുദ്ധി പിണറായിസര്‍ക്കാരിന് ഇല്ലാതെ പോയതിന് കനത്തവില നല്‍കേണ്ടിവന്നിരിക്കുന്നത് കേരളീയസമൂഹമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: