X
    Categories: Video Stories

സ്വയം നീറോയാകരുത് മുഖ്യമന്ത്രി

ആചാരം ലംഘിച്ച് ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രണ്ടുയുവതികള്‍ ഔദ്യോഗികമായി ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരളം പുലര്‍ന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള വനിതകളുടെ ശബരിമലക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് മൂന്നു മാസവും മൂന്നു ദിവസവും പിന്നിട്ടശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ മലയാളികളായ രണ്ട് യുവതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയതായി അവകാശപ്പെടുന്നത്. ആര്‍ത്തവ പ്രായത്തിലുള്ള വനിതകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ രംഗത്തുള്ള വിശ്വാസികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ആചാരലംഘനമായും ചതിയായുമാണ് സംഭവത്തെ വിലയിരുത്തുന്നത്. എന്നാല്‍ ഇടതുപക്ഷസര്‍ക്കാരും യുക്തിവാദികളും വലിയ നേട്ടമായാണ് സംഭവത്തെ സ്വയം പ്രകീര്‍ത്തിക്കുന്നത്. പരസ്യമായി തെരുവിലിറങ്ങാനും ഭരണകക്ഷിക്കാര്‍ ധൈര്യം കാട്ടുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും വെറുതെ വിടുന്നില്ല. ശബരിമല കര്‍മസമിതി ഇന്ന് സംസ്ഥാന ഹര്‍ത്താലിനുകൂടി ആഹ്വാനം ചെയ്തിരിക്കുകയാണ്. കടകള്‍ തുറക്കുമെന്ന് വ്യാപാരികളും പറയുന്നു. ഫലത്തില്‍ അല്‍പനാളായി നിലനിന്ന ശാന്തമായ അന്തരീക്ഷത്തിന് കുഴിതോണ്ടിയിരിക്കുകയാണ് സര്‍ക്കാരും സംഘ്പരിവാരവും. പ്രളയപുനരധിവാസവും കേരളപുനര്‍നിര്‍മാണവും പോലുള്ള നീറുന്ന ജനകീയപ്രശ്‌നങ്ങളില്‍നിന്ന് തലയൂരാനുള്ള അടവാണിത്. ഇന്നലെ ഉച്ചയോടെ ക്ഷേത്രം തന്ത്രി നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയശേഷം നടതുറന്നുകൊടുക്കുകയും ഭക്തര്‍ ദര്‍ശനം തുടരുന്നുമുണ്ടെങ്കിലും വിഷയം അവിടംകൊണ്ട് തീരുന്നമട്ടില്ല.
ഇരുപതോളം യുവതികള്‍ ഇതിനകം ക്ഷേത്രത്തില്‍ കയറാനായി എത്തിയെങ്കിലും അവരില്‍ ഭൂരിപക്ഷം പേരും യഥാര്‍ത്ഥവിശ്വാസികളല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നലെ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും ഡിസംബര്‍ 24ന് ക്ഷേത്ര ദര്‍ശനത്തിന ്തയ്യാറായി വന്നെങ്കിലും സുരക്ഷാകാരണം പറഞ്ഞ് അവരെ പിന്തിരിപ്പിച്ച് അയക്കുകയായിരുന്നു പൊലീസ്. ശബരിമലയില്‍ യുവതികള്‍ ഇപ്പോള്‍ കയറേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം വകുപ്പുമന്ത്രി കഴിഞ്ഞദിവസം തുറന്നുപറയുകയും ചെയ്തതാണ്. ഇതിനിടെയാണ് പൊടുന്നനെ തിരക്ക് അധികമില്ലാത്ത തക്കംനോക്കി ബിന്ദുവിനെയും കനകദുര്‍ഗയെയും ദര്‍ശനം നടത്തിച്ചിരിക്കുന്നത്. ഇവര്‍ക്ക് പൊലീസ് മഫ്ത്തിയില്‍ അകമ്പടി സേവിച്ചതായാണ് വിവരം. വളരെ ഗൂഢമായി കാലേക്കൂട്ടി ആസുത്രണം ചെയ്താണ് സര്‍ക്കാര്‍ ഈ ഓപറേഷന്‍ നടപ്പാക്കിയതെന്ന് വ്യക്തം. ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ പ്രതിഷേധിച്ചില്ലെന്നാണ ് ഇരുവരും പറയുന്നത്. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ളതാണ് യുവതികളുടെ ശബരിമല പ്രവേശം എന്നാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണത്തോടെ മനസ്സിലാക്കേണ്ടത്.
സുപ്രീംകോടതി വിധിക്കെതിരെ 49 പുന:പരിശോധനാഹര്‍ജികള്‍ വന്നെന്നും അതിന്മേല്‍ ജനുവരി 22ന് വാദം കേള്‍ക്കുമെന്നും അഞ്ചംഗ ഭരണഘടനാബെഞ്ചിലെ തലവനായ ചീഫ്ജസ്റ്റിസ് തന്നെ ഉത്തരവിറക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു പ്രകോപനത്തിന് പിണറായി സര്‍ക്കാര്‍ മുതിര്‍ന്നത് ഒട്ടും ശരിയായില്ല. കഴിഞ്ഞ മൂന്നുമാസവും വിധി നടപ്പാക്കുമെന്നു പറയുകയും അത് പ്രയോഗത്തില്‍ വരുത്താതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ വിശ്വാസികളുടെയും ബി.ജെ.പിയുടെയും ശ്രദ്ധതിരിച്ചശേഷം യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്തിമവിധി വരുന്നതുവരെ യുവതീപ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രിമാരും സി.പി.എമ്മും പറഞ്ഞുകൊണ്ടിരുന്നത് അപ്പോള്‍ എന്തിനായിരുന്നു? സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് രണ്ടാമതായാണ് റിവ്യൂഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1975ല്‍ കേശവാനന്ദഭാരതി കേസില്‍ ഇത്തരത്തില്‍ വാദം കേട്ടെങ്കിലും അതിന്റെ വിധി വരുന്നതിനുമുമ്പ് ഭരണഘടനാബെഞ്ചിനെ ചീഫ്ജസ്റ്റിസ് പിരിച്ചുവിടുകയായിരുന്നു. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരെ വാദം കേള്‍ക്കേണ്ടത് ഏഴംഗ ബെഞ്ചായിരിക്കണമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതൊക്കെ വ്യക്തമാക്കുന്നത് തുല്യാവകാശവും വിശ്വാസ സ്വാതന്ത്ര്യവും എന്ന വ്യത്യസ്തമായ രണ്ട് മൗലികാവകാശങ്ങള്‍ ഇപ്പോഴും കോടതിയുടെ തീര്‍പ്പിന് അപ്പുറമാണെന്നാണ്. കോടതിവിധിക്കുശേഷം ഉടന്‍തന്നെ വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് അതിനെതിരെ വിശ്വാസികള്‍ക്ക് സംഘടിക്കാനും ബി.ജെ.പിക്ക് ആയുധം കൊടുക്കുന്നതിനും കാരണമായത്. സാമുദായികമായി സമൂഹത്തെ വിഭജിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ബ്രിട്ടീഷ് കാലത്തെ ‘വിഭജിച്ചുഭരിക്കുക’ എന്ന രീതിയാണ്. ആക്ടിവിസ്റ്റുകളും മതവിരോധികളുമായ യുവതികളെ പൊലീസ് അകമ്പടിയോടെ ദര്‍ശനത്തിന് നടത്തിയ ശ്രമങ്ങളെല്ലാം സംഘ്പരിവാര്‍ ആശയക്കാര്‍ക്ക് പ്രയോജനമാകുകയായിരുന്നു. അതാണ് ഒരിക്കല്‍കൂടി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതുവഴി യു.ഡി.എഫിനെ തളര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും.
വനിതാമതിലിലെ വിടവ് കണ്ടുപിടിച്ച് സി.പി.എമ്മിനെതിരെ ആയുധമാക്കാന്‍ മണ്ടിനടന്ന ബി.ജെ.പിക്കാര്‍ക്ക് കിട്ടിയ കനത്ത പ്രഹരംകൂടിയാണ് ഇരുട്ടുമറവിലെ ഈ യുവതീപ്രവേശനം. ശബരിമലയിലെ ബി.ജെ.പിയുടെ നാമജപ പ്രതിഷേധം ഹൈക്കോടതിവിധിയോടെ സ്വയം ബലക്ഷയമായതോടെ സെക്രട്ടറിയേറ്റ് നടയിലേക്ക് സമരം മാറ്റിയ ബി.ജെ.പിക്ക് സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യം കണ്ടെത്താനോ തടയാനോ കഴിഞ്ഞില്ല. മാത്രമല്ല, അവരുടെ സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനൊപ്പമല്ല ആര്‍.എസ്.എസ് എന്ന് വ്യക്തമായതുമാണ്. ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ചയും ആവശ്യപ്പെടുമ്പോള്‍ മോദിയുടെ തന്നെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുമ്പ് ട്വീറ്റിലൂടെ പറഞ്ഞത്, സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ച് ഇന്നലെയും ബി.ജെ.പി എം.പി രംഗത്തുവന്നു. ആചാരസംരക്ഷണത്തെക്കുറിച്ച് പറയുന്ന മോദിയുടെ ഭരണത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മുസ്‌ലിംകളുടെയും മറ്റും വിശ്വാസചടങ്ങുകള്‍ക്കെതിരെ കൊല്ലും കൊലയുമായി രംഗത്തിറങ്ങുന്നതും പുത്തരിയല്ല. കമ്യൂണിസ്റ്റുകളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് മനുഷ്യരാരെങ്കിലും വിശ്വാസിയാകുന്നതില്‍ എതിര്‍പ്പല്ലാതെ ഉണ്ടാകാന്‍ ആദര്‍ശവശാല്‍ സാധ്യവുമല്ല. അപ്പോള്‍ സി.പി.എമ്മിനും ബി.ജെ.പിക്കും സംഘ്പരിവാരത്തിനും അവരുടെ സ്വന്തം വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തുക എന്ന ചിന്ത മാത്രമാണുള്ളതെന്ന് ശബരിമലവിഷയത്തിലെ അവരുടെ മുട്ടാപ്പോക്ക് നിലപാടുകള്‍ ജനസമക്ഷം ബോധ്യപ്പെടുത്തുന്നുണ്ട്. ഈ പൊറാട്ടുനാടകങ്ങള്‍ നിര്‍ത്തി രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ ഖണ്ഡിതമായ തീര്‍പ്പ് ഉണ്ടാകുന്നതുവരെ കാത്തുനില്‍ക്കാനുള്ള വിവേകമാണ് പൊതുസമൂഹത്തെ ഓര്‍ത്ത് ഇരുപാര്‍ട്ടികളും സ്വീകരിക്കേണ്ടത്. തീര്‍ത്തും വികാരപരമായൊരു വിഷയത്തെ തീകൊള്ളികൊണ്ട് ചൊറിഞ്ഞ് ചുളുവില്‍ നവോത്ഥാന നായകരാകാന്‍ ആരും പരിശ്രമിക്കേണ്ട. റോം കത്തുമ്പോള്‍ വീണ വായിച്ച നീറോയാകരുത് മുഖ്യമന്ത്രി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: