X

തലൈവരെ കാത്ത് തമിഴ്‌നാട്

കെ.പി ജലീല്‍

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലയായ മധുരയില്‍ കഴിഞ്ഞദിവസം ജല്ലിക്കെട്ട് നടക്കുന്നുവെന്ന വാര്‍ത്തയെതുടര്‍ന്ന് അവിടെയെത്തിയ ഈ ലേഖകന്‍ സമരത്തിലിരിക്കുന്ന യുവാക്കളുമായി നടത്തിയ സംഭാഷണത്തിലെ മറുപടികള്‍ ജല്ലിക്കെട്ട് സംബന്ധിച്ച് തമിഴ്‌നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിന്റെ യഥാര്‍ഥവശം വെളിച്ചത്തുകൊണ്ടുവരാന്‍ പോന്നതാണ്.
എന്തിനാണ് നിങ്ങള്‍ സമരം നടത്തുന്നത്?
ഞങ്ങള്‍ക്ക് ജല്ലിക്കട്ട് വേണം.
അതിനല്ലേ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത് ?
അതുപോരാ. ഞങ്ങള്‍ക്ക് നിരന്തരമാ ജല്ലിക്കട്ട് വേണം.
അതിന് സുപ്രീം കോടതിയിലല്ലേ ഇടപെടേണ്ടത്. നിയമനടപടിയല്ലേ സ്വീകരിക്കേണ്ടത് ?
മൗനമായിരുന്നു അതിനുള്ള സമരക്കാരുടെ മറുപടി.
മധുരയിലെ അളങ്കനല്ലൂര്‍ റോഡില്‍ വൈദ്യുതത്തൂണുകളും സൈക്കിളുകളും കല്ലുകളുമൊക്കെ ഇട്ട് വഴിമുടക്കിയിരിക്കുന്ന ജനക്കൂട്ടം പൊലീസിനെ പോലും വക വെക്കാത്ത രീതിയില്‍ തോന്ന്യാസ രൂപേണയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. പ്രായമായവരെ പോലും കടത്തി വിടാതെയായിരുന്നു ഇവരുടെ സമരം.
യഥാര്‍ഥത്തില്‍ ഇതിനുപിന്നിലെ പ്രചോദനം വെറും ജല്ലിക്കട്ട് മാത്രമാണോ എന്ന് സംശയിക്കേണ്ടിവരും. 2014ല്‍ സുപ്രീം കോടതി ജല്ലിക്കട്ട് നിരോധിച്ചതോടെ അന്നു മുതല്‍ ജല്ലിക്കെട്ട് നടന്നുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ വര്‍ഷം മാത്രം പൊടുന്നനെ ഈയൊരാവശ്യം ഉയര്‍ന്നുവന്നതിനുപിന്നിലെന്തായിരിക്കും. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കാലത്താണ് ജല്ലിക്കെട്ട് സംബന്ധിച്ച വിധിയുണ്ടായതും പരിപാടി നിര്‍ത്തിവെച്ചതും. അന്നൊന്നും ഇത്ര വലിയ തോതിലുള്ള പ്രതിഷേധം തമിഴ്‌നാട്ടിലെവിടെയും ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം.
മധുരയിലെ അവണിയാപുരം, അളങ്കനല്ലൂര്‍, പാലമേട് എന്നിവിടങ്ങളിലായിരുന്നു നൂറ്റാണ്ടുകളായി ജല്ലിക്കട്ട് എന്നറിയപ്പെടുന്ന കാളപ്പോര് നടന്നുവന്നിരുന്നത്. കാളയുടെ കൊമ്പില്‍ കെട്ടിവെക്കുന്ന വിലപിടിപ്പുള്ള വസ്തു അതിനെ കായികമായി നിരായുധമായി കീഴ്‌പെടുത്തിയയാള്‍ക്ക് സ്വന്തമാക്കാം എന്നതാണ് ജല്ലിക്കെട്ടിലെ രീതി. ഇതിനായി നൂറുകണക്കിന് കാളകളെ ഇവിടത്തുകാര്‍ തീറ്റിപ്പോറ്റി പരിപാലിച്ചുവരുന്നു. മുന്തിയ ഇനത്തിലുള്ള കാളകളെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. മധുരയില്‍ മാത്രം ഒരു പരിപാടിക്ക് എത്തിച്ചിരുന്നത് മുന്നൂറോളം കാളകളെയാണ്. ഇതിനൊന്നിന് തന്നെ ലക്ഷത്തിലധികം രൂപ വിലവരും.
മൂന്നു കൊല്ലമായി ഇല്ലാതിരുന്ന ജല്ലിക്കട്ട് ജയലളിതയുണ്ടായിരുന്നെങ്കില്‍ പോലും നടക്കുമായിരുന്നില്ല. ജയലളിത അതിനായി ശ്രമിച്ചില്ല എന്നതാണ് വാസ്തവം. ഇന്ന് സിനിമാ താരങ്ങളും മറ്റും ജല്ലിക്കെട്ടിനുവേണ്ടി വാദിക്കുമ്പോള്‍ തമിഴരുടെ താരവും ദൈവവുമായ ജയലളിതക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടായിരുന്നതായാണ് വ്യക്തമാകുന്നത്. ജയലളിത മരണപ്പെട്ട് ഒന്നര മാസം പിന്നിടുമ്പോഴാണ് പതിവുപോലെ പൊങ്കല്‍ എത്തുന്നതും ജല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. അളങ്കനല്ലൂരില്‍ വെറും 200 വിദ്യാര്‍ഥികളാണ് ജല്ലിക്കെട്ട് നടത്താന്‍ തീരുമാനിച്ചെത്തിയത്. ഇത് കഴിഞ്ഞ പതിനാലിനായിരുന്നു. അവരെ പൊലീസ് തടഞ്ഞതോടെ സമൂഹ മാധ്യമങ്ങള്‍ വഴി ഇവരിത് പ്രചരിപ്പിക്കുകയും ചെന്നൈയിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഏതെങ്കിലും രീതിയിലുള്ള ബുദ്ധി കേന്ദ്രം പ്രവര്‍ത്തിച്ചിരിക്കണം.
ജയലളിതക്കുപകരം എ.ഐ.എ.ഡി.കെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റെടുക്കുകയും മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം വരികയും ചെയ്തതോടെ സംസ്ഥാനത്തും പാര്‍ട്ടിയിലും തികച്ചും അരക്ഷിതാവസ്ഥ കളിയാടിയിരുന്നു. സര്‍ക്കാര്‍ ജല്ലിക്കെട്ട് വിഷയത്തില്‍ സുപ്രീം കോടതി വിധി അംഗീകരിച്ചുവെന്ന് ധാരണ പരന്നതോടെ സര്‍ക്കാരിനെയും എ.ഡി.എം.കെയും പ്രതിരോധത്തിലാക്കാമെന്ന് ചിലര്‍ ധരിച്ച് അതിനുള്ള വഴികള്‍ ആലോചിച്ചുവരികയും ചെയ്യുമ്പോഴായിരുന്നു മധുരയിലെ പ്രതിഷേധം. പിന്നീട് ചെന്നൈ മറീന ബീച്ചിലേക്ക് യുവാക്കളും യുവതികളും ഒഴുകിയെത്തിയതോടെ തമിഴ് വികാരത്തിന് തീ പിടിക്കുകയായിരുന്നു.
ദ്രാവിഡ കക്ഷികള്‍ക്കുപുറമെയുള്ള പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ കാര്യമായ വേരില്ലാത്തതിനാല്‍ പുതിയ സാഹചര്യത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ നോക്കിയത് കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പിയാണ്. എ.ഡി.എം.കെ ക്കെതിരെ അവരുടെ അകത്തുനിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരാക്കി ആ കക്ഷിയെ പിളര്‍ത്താമെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഇത് പക്ഷേ തിരിച്ചറിയാന്‍ എ.ഐ.ഡി.എം.കെയുടെ ഇന്നത്തെ നേതൃത്വത്തിന് കഴിയാതെ പോകുകയായിരുന്നുവെന്നാണ് ആദ്യ ദിവസങ്ങളില്‍ പൊലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് വ്യക്തമായ മറുപടി മോദി നല്‍കാതിരുന്നതും അതുകൊണ്ടാണ്. പ്രദര്‍ശിപ്പിക്കുന്ന മൃഗങ്ങളില്‍ കാളയെ ഉള്‍പെടുത്തിയത് 2011ലെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഉത്തരവാണ്. ഇതനുസരിച്ചായിരുന്നു സുപ്രീം കോടതിയുടെ ജനുവരി 12ലെ ഇടക്കാലവിധി. പൊങ്കലിന് തൊട്ടുമുമ്പ് ഈ വിധി വരുമെന്ന് മനസ്സിലായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിച്ചത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. അതിനു മറുപടി ബി.ജെ.പിക്ക് സംസ്ഥാനത്ത് കളിക്കാന്‍ ഒരവസരം സൃഷ്ടിക്കുക എന്നല്ലാതെ മറ്റൊന്നുമല്ല. ഇതിനിടെ ശരിക്കും വെട്ടിലായത് പനീര്‍ശെല്‍വമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ വികാരം ഉയര്‍ന്നുവരുന്നതു കണ്ടിട്ടും ശശികലയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും അനങ്ങിയില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് തീരുമാനിക്കുമ്പോള്‍ പൊങ്കല്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിരുന്നു. അതായത് യുവാക്കളും പ്രതിഷേധക്കാരും ഓര്‍ഡിനന്‍സിനെ വിശ്വസിക്കാതിരുന്നതും ഇതുകൊണ്ടായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കി ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയിട്ടും മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറി തിരിച്ചയച്ചതിനു പിന്നിലും ഈ ശക്തികളാണെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഇന്ത്യയിലെ സമകാലീനമായ മത ദേശീയതാരാഷ്ട്രീയത്തിന് യോജിച്ച ചേരുവകളാണ് ജല്ലിക്കെട്ടിന് പിന്നിലെന്നതാണ് പല അധികാര രാഷ്ട്രീയക്കാരെയും ഇപ്പോള്‍ പ്രശ്‌നത്തിലിടപെടാന്‍ പ്രേരിപ്പിക്കുന്നത്. തമിഴ് ജനതക്ക് ജയലളിതക്ക് ശേഷം ശരിക്കുമൊരു നേതാവില്ലാതായി എന്ന സത്യവും കാണാതിരുന്നുകൂടാ. ജയലളിത മരണ ശയ്യയിലായപ്പോഴും മരിച്ചപ്പോഴും തമിഴ് ജനത ഇത്രയും അശാന്തിയിലായതും വേറൊന്നും കൊണ്ടായിരുന്നില്ല. 1987ല്‍ മുഖ്യമന്ത്രിയും തമിഴരുടെ താര രാജാവുമായിരുന്ന എം.ജി രാമചന്ദ്രന്‍ മരണപ്പെട്ടപ്പോള്‍ ജയലളിത ആ ശൂന്യത നികത്തിയാണ് രംഗത്തെത്തിയത്. ജാനകി രാമചന്ദ്രനെ അവര്‍ ഒരു വര്‍ഷം കൊണ്ടുതന്നെ മാറ്റി. എന്നാലിന്ന് തമിഴ് ജനത ആര്‍ത്തിയോടെ കാത്തിരിക്കുന്നത് ജയലളിതയെയോ എം.ജി.ആറിനെയോ പോലുള്ള ഒരു നേതാവിനെയാണ്. യഥാര്‍ഥത്തില്‍ തമിഴ് ജനതയെ ഇങ്ങനെ താരപരിവേഷം നല്‍കി പറ്റിച്ചുകൊണ്ടിരിക്കുക എന്നത് അതതു കാലത്തെ ഭരണാധികാരികളുടെ സ്വാര്‍ഥ താല്‍പര്യമായിരുന്നു. ഡി.എം.കെ നേതാവ് എം. കരുണാനിധി ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മകന്‍ എം.കെ സ്റ്റാലിനെ പാര്‍ട്ടിയുടെ ചുമതലയേല്‍പിച്ചെങ്കിലും തമിഴ് ജനതയുടെ മനസ്സില്‍ ചെറിയൊരു പങ്കേ അദ്ദേഹത്തിനും നേടാനായിട്ടുള്ളൂ. വരുംകാല തമിഴ് രാഷ്ട്രീയം കാണാനിരിക്കുന്നതും അതുകൊണ്ടുതന്നെ തീര്‍ത്തും ആദര്‍ശ രഹിതമായ ഉപരിപ്ലവമായ രാഷ്ട്രീയമാണെന്നതാണ് സത്യം.
പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെയും കാമരാജിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയുമൊക്കെ നേതൃത്വം തമിഴ് ജനതക്ക് സമ്മാനിച്ച വലിയൊരു ആദര്‍ശ പാരമ്പര്യം ചോര്‍ന്നുചോര്‍ന്നാണ് വെള്ളിത്തിരയിലെ ഇരുട്ടില്‍ മാത്രം പോരാളികളായി വന്നവര്‍ക്കുമുന്നില്‍ ആറുകോടിയിലധികം വരുന്ന ജനത തങ്ങളുടെ തമിഴ് സ്വത്വത്തെ അടിയറവ് വെച്ചത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി സംസ്ഥാനം കണ്ടതും അനുഭവിച്ചതും ഇതായിരുന്നെങ്കില്‍ പെട്ടെന്നൊരു മാറ്റത്തിന് ജനത വഴങ്ങുകില്ലെന്നാണ് അവിടുത്തെ രാഷ്ട്രീയ-സാമൂഹികാവസ്ഥ നേരില്‍ കാണുമ്പോള്‍ ബോധ്യപ്പെടുന്നത്. കമല്‍ഹാസനോ രജനീകാന്തോ വിജയകാന്തോ വിജയ്‌യോ അജിത്തോ ആരെങ്കിലുമൊരാള്‍ ഇപ്പോഴത്തെ തമിഴ് ജനതയുടെ നേതൃ ശൂന്യതയിലേക്ക ് സ്വയം ഉയര്‍ന്നുവന്നില്ലെങ്കില്‍ തമിഴ് ജനത വര്‍ഗീയവും കലാപകലുഷിതവുമായ ഒരു സാമൂഹിക രാഷ്ട്രീയത്തിന്റെ പടുകുഴിയിലേക്കായിരിക്കും നിപതിക്കുക. ഇതിനുപിന്നില്‍ തീവ്രവാദികള്‍ വരെ കടന്നുകൂടിയാലും അല്‍ഭുതപ്പെടാനില്ല. ജല്ലിക്കെട്ട് നടന്നോ ഇല്ലയോ എന്നതല്ല, വംശനാശം സംഭവിക്കാനിരിക്കുന്ന മുരട്ടുകാളകളെ പോലെ തമിഴന്റെ ഗതകാല ആദര്‍ശ രാഷ്ട്രീയവും ഇതിലൂടെ അന്യം നിന്നുപോകുകയായിരിക്കും ഫലം.

chandrika: