Connect with us

Video Stories

തലൈവരെ കാത്ത് തമിഴ്‌നാട്

Published

on

കെ.പി ജലീല്‍

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലയായ മധുരയില്‍ കഴിഞ്ഞദിവസം ജല്ലിക്കെട്ട് നടക്കുന്നുവെന്ന വാര്‍ത്തയെതുടര്‍ന്ന് അവിടെയെത്തിയ ഈ ലേഖകന്‍ സമരത്തിലിരിക്കുന്ന യുവാക്കളുമായി നടത്തിയ സംഭാഷണത്തിലെ മറുപടികള്‍ ജല്ലിക്കെട്ട് സംബന്ധിച്ച് തമിഴ്‌നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിന്റെ യഥാര്‍ഥവശം വെളിച്ചത്തുകൊണ്ടുവരാന്‍ പോന്നതാണ്.
എന്തിനാണ് നിങ്ങള്‍ സമരം നടത്തുന്നത്?
ഞങ്ങള്‍ക്ക് ജല്ലിക്കട്ട് വേണം.
അതിനല്ലേ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത് ?
അതുപോരാ. ഞങ്ങള്‍ക്ക് നിരന്തരമാ ജല്ലിക്കട്ട് വേണം.
അതിന് സുപ്രീം കോടതിയിലല്ലേ ഇടപെടേണ്ടത്. നിയമനടപടിയല്ലേ സ്വീകരിക്കേണ്ടത് ?
മൗനമായിരുന്നു അതിനുള്ള സമരക്കാരുടെ മറുപടി.
മധുരയിലെ അളങ്കനല്ലൂര്‍ റോഡില്‍ വൈദ്യുതത്തൂണുകളും സൈക്കിളുകളും കല്ലുകളുമൊക്കെ ഇട്ട് വഴിമുടക്കിയിരിക്കുന്ന ജനക്കൂട്ടം പൊലീസിനെ പോലും വക വെക്കാത്ത രീതിയില്‍ തോന്ന്യാസ രൂപേണയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. പ്രായമായവരെ പോലും കടത്തി വിടാതെയായിരുന്നു ഇവരുടെ സമരം.
യഥാര്‍ഥത്തില്‍ ഇതിനുപിന്നിലെ പ്രചോദനം വെറും ജല്ലിക്കട്ട് മാത്രമാണോ എന്ന് സംശയിക്കേണ്ടിവരും. 2014ല്‍ സുപ്രീം കോടതി ജല്ലിക്കട്ട് നിരോധിച്ചതോടെ അന്നു മുതല്‍ ജല്ലിക്കെട്ട് നടന്നുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ വര്‍ഷം മാത്രം പൊടുന്നനെ ഈയൊരാവശ്യം ഉയര്‍ന്നുവന്നതിനുപിന്നിലെന്തായിരിക്കും. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കാലത്താണ് ജല്ലിക്കെട്ട് സംബന്ധിച്ച വിധിയുണ്ടായതും പരിപാടി നിര്‍ത്തിവെച്ചതും. അന്നൊന്നും ഇത്ര വലിയ തോതിലുള്ള പ്രതിഷേധം തമിഴ്‌നാട്ടിലെവിടെയും ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം.
മധുരയിലെ അവണിയാപുരം, അളങ്കനല്ലൂര്‍, പാലമേട് എന്നിവിടങ്ങളിലായിരുന്നു നൂറ്റാണ്ടുകളായി ജല്ലിക്കട്ട് എന്നറിയപ്പെടുന്ന കാളപ്പോര് നടന്നുവന്നിരുന്നത്. കാളയുടെ കൊമ്പില്‍ കെട്ടിവെക്കുന്ന വിലപിടിപ്പുള്ള വസ്തു അതിനെ കായികമായി നിരായുധമായി കീഴ്‌പെടുത്തിയയാള്‍ക്ക് സ്വന്തമാക്കാം എന്നതാണ് ജല്ലിക്കെട്ടിലെ രീതി. ഇതിനായി നൂറുകണക്കിന് കാളകളെ ഇവിടത്തുകാര്‍ തീറ്റിപ്പോറ്റി പരിപാലിച്ചുവരുന്നു. മുന്തിയ ഇനത്തിലുള്ള കാളകളെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. മധുരയില്‍ മാത്രം ഒരു പരിപാടിക്ക് എത്തിച്ചിരുന്നത് മുന്നൂറോളം കാളകളെയാണ്. ഇതിനൊന്നിന് തന്നെ ലക്ഷത്തിലധികം രൂപ വിലവരും.
മൂന്നു കൊല്ലമായി ഇല്ലാതിരുന്ന ജല്ലിക്കട്ട് ജയലളിതയുണ്ടായിരുന്നെങ്കില്‍ പോലും നടക്കുമായിരുന്നില്ല. ജയലളിത അതിനായി ശ്രമിച്ചില്ല എന്നതാണ് വാസ്തവം. ഇന്ന് സിനിമാ താരങ്ങളും മറ്റും ജല്ലിക്കെട്ടിനുവേണ്ടി വാദിക്കുമ്പോള്‍ തമിഴരുടെ താരവും ദൈവവുമായ ജയലളിതക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടായിരുന്നതായാണ് വ്യക്തമാകുന്നത്. ജയലളിത മരണപ്പെട്ട് ഒന്നര മാസം പിന്നിടുമ്പോഴാണ് പതിവുപോലെ പൊങ്കല്‍ എത്തുന്നതും ജല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. അളങ്കനല്ലൂരില്‍ വെറും 200 വിദ്യാര്‍ഥികളാണ് ജല്ലിക്കെട്ട് നടത്താന്‍ തീരുമാനിച്ചെത്തിയത്. ഇത് കഴിഞ്ഞ പതിനാലിനായിരുന്നു. അവരെ പൊലീസ് തടഞ്ഞതോടെ സമൂഹ മാധ്യമങ്ങള്‍ വഴി ഇവരിത് പ്രചരിപ്പിക്കുകയും ചെന്നൈയിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഏതെങ്കിലും രീതിയിലുള്ള ബുദ്ധി കേന്ദ്രം പ്രവര്‍ത്തിച്ചിരിക്കണം.
ജയലളിതക്കുപകരം എ.ഐ.എ.ഡി.കെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റെടുക്കുകയും മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം വരികയും ചെയ്തതോടെ സംസ്ഥാനത്തും പാര്‍ട്ടിയിലും തികച്ചും അരക്ഷിതാവസ്ഥ കളിയാടിയിരുന്നു. സര്‍ക്കാര്‍ ജല്ലിക്കെട്ട് വിഷയത്തില്‍ സുപ്രീം കോടതി വിധി അംഗീകരിച്ചുവെന്ന് ധാരണ പരന്നതോടെ സര്‍ക്കാരിനെയും എ.ഡി.എം.കെയും പ്രതിരോധത്തിലാക്കാമെന്ന് ചിലര്‍ ധരിച്ച് അതിനുള്ള വഴികള്‍ ആലോചിച്ചുവരികയും ചെയ്യുമ്പോഴായിരുന്നു മധുരയിലെ പ്രതിഷേധം. പിന്നീട് ചെന്നൈ മറീന ബീച്ചിലേക്ക് യുവാക്കളും യുവതികളും ഒഴുകിയെത്തിയതോടെ തമിഴ് വികാരത്തിന് തീ പിടിക്കുകയായിരുന്നു.
ദ്രാവിഡ കക്ഷികള്‍ക്കുപുറമെയുള്ള പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ കാര്യമായ വേരില്ലാത്തതിനാല്‍ പുതിയ സാഹചര്യത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ നോക്കിയത് കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പിയാണ്. എ.ഡി.എം.കെ ക്കെതിരെ അവരുടെ അകത്തുനിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരാക്കി ആ കക്ഷിയെ പിളര്‍ത്താമെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഇത് പക്ഷേ തിരിച്ചറിയാന്‍ എ.ഐ.ഡി.എം.കെയുടെ ഇന്നത്തെ നേതൃത്വത്തിന് കഴിയാതെ പോകുകയായിരുന്നുവെന്നാണ് ആദ്യ ദിവസങ്ങളില്‍ പൊലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് വ്യക്തമായ മറുപടി മോദി നല്‍കാതിരുന്നതും അതുകൊണ്ടാണ്. പ്രദര്‍ശിപ്പിക്കുന്ന മൃഗങ്ങളില്‍ കാളയെ ഉള്‍പെടുത്തിയത് 2011ലെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഉത്തരവാണ്. ഇതനുസരിച്ചായിരുന്നു സുപ്രീം കോടതിയുടെ ജനുവരി 12ലെ ഇടക്കാലവിധി. പൊങ്കലിന് തൊട്ടുമുമ്പ് ഈ വിധി വരുമെന്ന് മനസ്സിലായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിച്ചത് എന്തുകൊണ്ടായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. അതിനു മറുപടി ബി.ജെ.പിക്ക് സംസ്ഥാനത്ത് കളിക്കാന്‍ ഒരവസരം സൃഷ്ടിക്കുക എന്നല്ലാതെ മറ്റൊന്നുമല്ല. ഇതിനിടെ ശരിക്കും വെട്ടിലായത് പനീര്‍ശെല്‍വമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ വികാരം ഉയര്‍ന്നുവരുന്നതു കണ്ടിട്ടും ശശികലയും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും അനങ്ങിയില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് തീരുമാനിക്കുമ്പോള്‍ പൊങ്കല്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിരുന്നു. അതായത് യുവാക്കളും പ്രതിഷേധക്കാരും ഓര്‍ഡിനന്‍സിനെ വിശ്വസിക്കാതിരുന്നതും ഇതുകൊണ്ടായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കി ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയിട്ടും മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറി തിരിച്ചയച്ചതിനു പിന്നിലും ഈ ശക്തികളാണെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഇന്ത്യയിലെ സമകാലീനമായ മത ദേശീയതാരാഷ്ട്രീയത്തിന് യോജിച്ച ചേരുവകളാണ് ജല്ലിക്കെട്ടിന് പിന്നിലെന്നതാണ് പല അധികാര രാഷ്ട്രീയക്കാരെയും ഇപ്പോള്‍ പ്രശ്‌നത്തിലിടപെടാന്‍ പ്രേരിപ്പിക്കുന്നത്. തമിഴ് ജനതക്ക് ജയലളിതക്ക് ശേഷം ശരിക്കുമൊരു നേതാവില്ലാതായി എന്ന സത്യവും കാണാതിരുന്നുകൂടാ. ജയലളിത മരണ ശയ്യയിലായപ്പോഴും മരിച്ചപ്പോഴും തമിഴ് ജനത ഇത്രയും അശാന്തിയിലായതും വേറൊന്നും കൊണ്ടായിരുന്നില്ല. 1987ല്‍ മുഖ്യമന്ത്രിയും തമിഴരുടെ താര രാജാവുമായിരുന്ന എം.ജി രാമചന്ദ്രന്‍ മരണപ്പെട്ടപ്പോള്‍ ജയലളിത ആ ശൂന്യത നികത്തിയാണ് രംഗത്തെത്തിയത്. ജാനകി രാമചന്ദ്രനെ അവര്‍ ഒരു വര്‍ഷം കൊണ്ടുതന്നെ മാറ്റി. എന്നാലിന്ന് തമിഴ് ജനത ആര്‍ത്തിയോടെ കാത്തിരിക്കുന്നത് ജയലളിതയെയോ എം.ജി.ആറിനെയോ പോലുള്ള ഒരു നേതാവിനെയാണ്. യഥാര്‍ഥത്തില്‍ തമിഴ് ജനതയെ ഇങ്ങനെ താരപരിവേഷം നല്‍കി പറ്റിച്ചുകൊണ്ടിരിക്കുക എന്നത് അതതു കാലത്തെ ഭരണാധികാരികളുടെ സ്വാര്‍ഥ താല്‍പര്യമായിരുന്നു. ഡി.എം.കെ നേതാവ് എം. കരുണാനിധി ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മകന്‍ എം.കെ സ്റ്റാലിനെ പാര്‍ട്ടിയുടെ ചുമതലയേല്‍പിച്ചെങ്കിലും തമിഴ് ജനതയുടെ മനസ്സില്‍ ചെറിയൊരു പങ്കേ അദ്ദേഹത്തിനും നേടാനായിട്ടുള്ളൂ. വരുംകാല തമിഴ് രാഷ്ട്രീയം കാണാനിരിക്കുന്നതും അതുകൊണ്ടുതന്നെ തീര്‍ത്തും ആദര്‍ശ രഹിതമായ ഉപരിപ്ലവമായ രാഷ്ട്രീയമാണെന്നതാണ് സത്യം.
പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെയും കാമരാജിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയുമൊക്കെ നേതൃത്വം തമിഴ് ജനതക്ക് സമ്മാനിച്ച വലിയൊരു ആദര്‍ശ പാരമ്പര്യം ചോര്‍ന്നുചോര്‍ന്നാണ് വെള്ളിത്തിരയിലെ ഇരുട്ടില്‍ മാത്രം പോരാളികളായി വന്നവര്‍ക്കുമുന്നില്‍ ആറുകോടിയിലധികം വരുന്ന ജനത തങ്ങളുടെ തമിഴ് സ്വത്വത്തെ അടിയറവ് വെച്ചത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി സംസ്ഥാനം കണ്ടതും അനുഭവിച്ചതും ഇതായിരുന്നെങ്കില്‍ പെട്ടെന്നൊരു മാറ്റത്തിന് ജനത വഴങ്ങുകില്ലെന്നാണ് അവിടുത്തെ രാഷ്ട്രീയ-സാമൂഹികാവസ്ഥ നേരില്‍ കാണുമ്പോള്‍ ബോധ്യപ്പെടുന്നത്. കമല്‍ഹാസനോ രജനീകാന്തോ വിജയകാന്തോ വിജയ്‌യോ അജിത്തോ ആരെങ്കിലുമൊരാള്‍ ഇപ്പോഴത്തെ തമിഴ് ജനതയുടെ നേതൃ ശൂന്യതയിലേക്ക ് സ്വയം ഉയര്‍ന്നുവന്നില്ലെങ്കില്‍ തമിഴ് ജനത വര്‍ഗീയവും കലാപകലുഷിതവുമായ ഒരു സാമൂഹിക രാഷ്ട്രീയത്തിന്റെ പടുകുഴിയിലേക്കായിരിക്കും നിപതിക്കുക. ഇതിനുപിന്നില്‍ തീവ്രവാദികള്‍ വരെ കടന്നുകൂടിയാലും അല്‍ഭുതപ്പെടാനില്ല. ജല്ലിക്കെട്ട് നടന്നോ ഇല്ലയോ എന്നതല്ല, വംശനാശം സംഭവിക്കാനിരിക്കുന്ന മുരട്ടുകാളകളെ പോലെ തമിഴന്റെ ഗതകാല ആദര്‍ശ രാഷ്ട്രീയവും ഇതിലൂടെ അന്യം നിന്നുപോകുകയായിരിക്കും ഫലം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Trending