Connect with us

kerala

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ

-ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി കേരളത്തിന്റെ ചലച്ചിത്രമേള തുടരണമെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്

Published

on

തിരുവനന്തപുരം:30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്.

ശനിയാഴ്ച്ച അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഐഎഫ്എഫ്കെയിലെ അനുഭവം വളരെ പ്രധാനപ്പെട്ടതും വിശിഷ്ടവുമാണ് എന്ന് വിശേഷിപ്പിച്ച പലസ്തീൻ അംബാസഡർ പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ ലോകത്തോട് പറയാൻ ലഭിച്ച സുപ്രധാന വേദിയായി ചലച്ചിത്രമേളകളേയും ‘പലസ്തീൻ 36’ പോലുള്ള ചിത്രങ്ങളെയും കാണുന്നതായും കൂട്ടിച്ചേർത്തു.

ഗാസയുടെ പുനർനിർമ്മാണം, പുനരധിവാസം എന്നിവയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി രണ്ടു മാസത്തിലേറെയായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അംബാസഡർ വെളിപ്പെടുത്തി. നിലവിലെ ഇന്ത്യൻ സർക്കാർ പലസ്തീൻ ജനതയ്ക്ക് വേണ്ടി മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്.

മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും അംബാസഡർ ചെറുത്തുനിൽപ്പിന്റെ രണ്ട് വ്യത്യസ്ത ചിന്താധാരകളായി വിശേഷിപ്പിച്ചു. ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ ഭീകരവാദി എന്ന് മുദ്രകുത്തിയതുപോലെ, അധിനിവേശത്തെ ചെറുക്കുന്നവരെല്ലാം ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നു.

പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതിനിധീകരിക്കുന്നത് മഹാത്മാഗാന്ധിയുടെ ചിന്താധാരയാണ്. സമാധാനപരവും നയതന്ത്രപരവും നിയമപരവുമായ ചെറുത്തുനിൽപ്പ്. “ഇന്ത്യയുടെ ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്,” അദ്ദേഹം പറഞ്ഞു.

പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ പറയാനുള്ള അവകാശം വളരെക്കാലമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അംബാസഡർ പറഞ്ഞു.

നിലവിൽ, ഗാസയിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കേവലമായ റിപ്പോർട്ടിംഗിനപ്പുറം, ദുരന്തത്തിന്റെ യഥാർത്ഥ കാരണം, അതിന്റെ വേരുകൾ, അത് എങ്ങനെ സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഐഎഫ്എഫ്കെ വേദി അവസരം നൽകി.

സോഷ്യൽ മീഡിയയിൽ പോലും പലസ്തീനെ സംബന്ധിക്കുന്ന വിവരങ്ങൾ സെൻസർ ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ, പലസ്തീൻ സംസ്കാരം, പൈതൃകം, പാചകരീതി എന്നിവ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ ഐഎഫ്എഫ്കെ പോലുള്ള വേദികൾ അത്യന്താപേക്ഷിതമാണ്.
പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ് കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞു.

കേരള മുഖ്യമന്ത്രിയുമായി താൻ നേരിട്ട് സംസാരിച്ചു. “സമാധാനത്തോടും നീതിയോടും അന്താരാഷ്ട്ര നിയമത്തോടുമുള്ള കേരളത്തിന്റെ കൂറ് വളരെ വലുതാണ്. അവർ എന്നെ ക്ഷണിക്കുന്നത് നിർത്തിയിട്ടേയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഫ്എഫ് കെ പോലുള്ള വേദികൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായി വർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം ‘പലസ്തീൻ’ എന്ന വാക്കിൽ തുടങ്ങുന്നത് തന്നെ തങ്ങളുടെ വിഷയത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

സിനിമ പലസ്തീനിൽ

പലസ്തീൻ ചലച്ചിത്രകാരന്മാർ നേരിടുന്ന പ്രധാന വെല്ലുവിളി ഇസ്രായേലി അധിനിവേശം തന്നെയാണെന്ന് അംബാസഡർ അബ്ദുള്ള അബു ഷാവേഷ് വ്യക്തമാക്കി.

പലസ്തീനിൽ ഒരു സിനിമ ചിത്രീകരിക്കാൻ ഇസ്രായേൽ അനുവദിക്കില്ല. ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചതിന്റെ പേരിൽ പോലും അവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഒരു ട്വീറ്റിന്റെ പേരിൽ പോലും അറസ്റ്റുകൾ നടക്കാറുണ്ട്.

തൻ്റെ വാക്കുകളിൽ നിന്ന് ഒരു വാചകം ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് “ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി ഐഎഫ്എഫ്കെ തുടരണം” എന്നതായിരിക്കണം എന്നും പലസ്തീൻ അംബാസിഡർ കൂട്ടിച്ചേർത്തു.

kerala

മതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല

അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് മമ്മിയൂര്‍ ക്ഷേത്രനടയില്‍ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ ‘വാവര്‍ പള്ളി’യുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശശികലയുടെ വിമര്‍ശനം

Published

on

ഗുരുവായൂര്‍: മതസഹോദര്യത്തിന്റെ പേരില്‍ അയ്യപ്പന്‍ വിളക്കുകളില്‍ ഇടംപിടിച്ച ഹൈന്ദവേതര പരിപാടികളും ചിഹ്നങ്ങളും പൂര്‍ണമായി വിലക്കണമെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ക്ഷേത്ര നടയില്‍ ബാങ്കുവിളിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ലെന്ന് നമ്മള്‍ തീരുമാനിക്കണമെന്നും ശശികല പറഞ്ഞു.

അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് മമ്മിയൂര്‍ ക്ഷേത്രനടയില്‍ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ ‘വാവര്‍ പള്ളി’യുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശശികലയുടെ വിമര്‍ശനം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ലെന്നും എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം ഒരു കാവികൊടി കണ്ടാല്‍ നാട്ടിലെ സകലമാന ‘ക്ഷുദ്രജീവികള്‍’ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനെയും ശശികല ആക്ഷേപിക്കുന്നു.ഇങ്ങനയേ അയ്യപ്പന്‍ വിളക്ക് നടത്താന്‍ കഴിയു എന്ന് ശാഠ്യമുള്ള വിളക്ക് സംഘങ്ങള്‍ക്ക് നമ്മള്‍ സംഘടനകള്‍ വിലക്ക് പ്രഖ്യാപിക്കണമെന്നും പറ്റുമെങ്കില്‍ മറ്റൊരു അയ്യപ്പന്‍ വിളക്ക് നടത്തണമെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘മമ്മിയൂര്‍ ക്ഷേത്രനടയില്‍ തലയുയര്‍ത്തി നില്ക്കുന്ന പച്ച പള്ളി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ല !, എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം വാഴപ്പിണ്ടി കൊണ്ട് കെട്ടുന്ന അയ്യപ്പ ക്ഷേത്രത്തില്‍ ഒരു ചെറിയ കാവിക്കൊടിയോ കാവി അലങ്കാരമോ അല്ലെങ്കില്‍ പള്ളിയില്‍ കാട്ടിയ പോലെ കാവി താഴികക്കുടമോ വെച്ചിരുന്നെങ്കില്‍ നാട്ടിലെ സകലമാന ക്ഷുദ്രജീവികള്‍’ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനേ!

കൊല്ലം മുതുപ്പിലാക്കാട് ക്ഷേത്രത്തിനു മുന്‍പില്‍ (അകത്തല്ല). ഇട്ട അത്തപൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയതിന് ഉണ്ടാക്കിയ പുകിലൊന്നും നാം മറന്നിട്ടില്ലല്ലോ?, ഇങ്ങനയേ അയ്യപ്പന്‍ വിളക്ക് നടത്താന്‍ കഴിയു എന്ന ശാഠ്യമുള്ള വിളക്കു സംഘങ്ങള്‍ക്ക് നമ്മള്‍ സംഘടനകള്‍ വിലക്ക് തന്നെ പ്രഖ്യാപിക്കണം. മറ്റുള്ളവര്‍ വിളിക്കുമായിരിക്കും വിളിക്കട്ടെ, പക്ഷേ നമ്മുടെ ഒരു സഹകരണവും ഉണ്ടാകരുത്. പറ്റുമെങ്കില്‍ വേണ്ടി വന്നാല്‍ മര്യാദക്കാരായ സ്വാമി ഭക്തരായ വിളക്കു സംഘക്കാരെ വിളിച്ച് സമാന്തരമായി മറ്റൊരു വിളക്ക് വേറൊരു ദിവസം നടത്തേണ്ടതിനെ പറ്റിയും ആലോചിക്കേണ്ടി വരും !, ഒരു നാട്ടില്‍ രണ്ടു വിളക്ക് പാടില്ല എന്നൊന്നും ഇല്ലല്ലോ.

എന്തായാലും സംഗതി കൈവിട്ടുപോകും മുമ്പ് നാം പ്രതികരിക്കേണ്ടിയിക്കുന്നു. പഴയ കാലത്തും പള്ളിയുടെ രൂപത്തില്‍ കെട്ടുമായിരുന്നു . ഇത്രയും അഹങ്കാരം അന്ന് അതില്‍ കാട്ടിയിരുന്നില്ല ഒരിക്കലും ബാങ്കും നിസ്‌ക്കാരവും നടത്തിയിരുന്നില്ല. ക്ഷേത്ര നടയില്‍ വാങ്കുവിളിക്കുന്നവരെ നിര്‍ത്തിക്കുക തന്നെ വേണം. അടുത്ത വര്‍ഷം പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ല എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത് നടപ്പിലാക്കാന്‍ നമുക്ക് കഴിയും കഴിയണം.’എന്നായിരുന്നു ശശികലയുടെ പോസ്റ്റ്.

 

 

Continue Reading

kerala

ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപക മര്‍ദനം; അന്വേഷണം ആരംഭിച്ചു

കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മര്‍ദന വിവരം പുറത്തറിയുന്നത്.

Published

on

കൊല്ലം: ചാത്തനാംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 11 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മര്‍ദന വിവരം പുറത്തറിയുന്നത്.

ഡെസ്‌കിന് മുകളിലേക്കു കൈവെച്ച് നിരവധി തവണ അടിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞതായി അറിയിച്ചു. സംഭവം ഒതുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നും ഇതുവരെ പൊലീസ് അല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ നടപടിയെടുത്തിട്ടില്ലെന്നും പിതാവ് ആരോപിച്ചു.

അതേസമയം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

മകനെ കാണാന്‍ ജയിലിലേക്ക് കഞ്ചാവുമായെത്തി; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

പ്രവേശന കവാടത്തില്‍ കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

Published

on

മൈസൂരു: മൈസൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍ കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളടക്കം മൂന്ന് പേരെ മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരുടെ മകനും വിചാരണത്തടവുകാരനുമായ ആകാശിന് നല്‍കാനായാണ് കഞ്ചാവ് ജയിലിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഡിസംബര്‍ 12ന് മകനെ കാണാനും വസ്ത്രങ്ങള്‍ നല്‍കാനും ദമ്പതികള്‍ ജയിലിലെത്തിയിരുന്നു. പ്രവേശന കവാടത്തില്‍ കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ജയില്‍ ചീഫ് സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതികള്‍ കഞ്ചാവ് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമിച്ചതായി സ്ഥിരീകരിച്ചു. എന്‍ഡിപിഎസ് ആക്ട്, ജയില്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉമേഷ്, രൂപ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ചോദ്യം ചെയ്യലില്‍, മധു എന്നയാളുടെ മകനായ സുരേഷ് എം ആണ് കഞ്ചാവ് ജയിലിലെത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് രൂപ മൊഴി നല്‍കി. സുരേഷ്, ആകാശിന്റെ സുഹൃത്താണെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് സുരേഷ് എംനെയും മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കം വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.

 

Continue Reading

Trending