Connect with us

india

ഉത്തരേന്ത്യയില്‍ പുകമഞ്ഞും മലിനീകരണവും; 300ലധികം വിമാന സര്‍വീസുകള്‍ വൈകി, ഗതാഗതവും തടസ്സപ്പെട്ടു

പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു

Published

on

ഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ കനത്ത പുകമഞ്ഞിലും കടുത്ത ശൈത്യത്തിലും വലഞ്ഞു. രാവിലെ രൂപപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു. ഇതോടെ ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് തുടങ്ങിയവയുടെ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ 300ലധികം വിമാന സര്‍വീസുകള്‍ വൈകിയതായും 40 വിമാനങ്ങള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്തിനും മറ്റ് നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും മൂടല്‍മഞ്ഞ് മൂലം തടസ്സം നേരിട്ടു. യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശം നല്‍കി.

അതേസമയം ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (AQI) 150ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണത്തിനൊപ്പം കടുത്ത ശൈത്യവും ചേര്‍ന്നതാണ് ഉത്തരേന്ത്യയില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50 ശതമാനം പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശിച്ചു. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞും മലിനീകരണവും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

india

ബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത

ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.

Published

on

ജമ്മു–കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നടപ്പാക്കുന്ന 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കരാർ ഏറ്റെടുത്ത ഹൈദ്രാബാദ് ആസ്ഥാനമായ മേഘ എൻജീനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.

3700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2026ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ പദ്ധതി രണ്ടുവർഷം പിന്നിലായതായി കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹർപാൽ സിങ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഷഗുൺ പരിഹാറും സംഘവുമാണ് പദ്ധതിക്ക് പ്രധാന ഭീഷണിയെന്ന് അദ്ദേഹം ആരോപിച്ചു. 2022ൽ സർക്കാരുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും എം.എൽ.എയുടെ അനുയായികളും പ്രാദേശിക പാർട്ടി പ്രവർത്തകരും കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.

ഇതിനൊപ്പം, തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എ സ്വന്തം ആളുകളെ ജോലിക്ക് എടുക്കണമെന്ന് നിർബന്ധിക്കുന്നതായും കമ്പനി ആരോപിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുകയും തൊഴിലാളികളെ മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, തുടർന്ന് കമ്പനിയ്ക്കെതിരെ ഭീഷണികൾ വർധിച്ചതായും കമ്പനി ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിൽ പദ്ധതി 2028ലാണ് പൂർത്തിയാക്കാൻ കഴിയുക. ഇത്തരത്തിലുള്ള ഇടപെടലുകൾ തുടർന്നാൽ പദ്ധതി വീണ്ടും വൈകുകയോ പൂർണമായി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്യുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.

പദ്ധതിക്കായി നിയമിച്ച 1434 തൊഴിലാളികളിൽ 960 പേർ കിഷ്ത്വർ ജില്ലയിൽ നിന്നുള്ളവരും 220 പേർ സമീപത്തെ ദോഡ ജില്ലയിൽ നിന്നുള്ളവരുമാണെന്നും, എന്നാൽ ഇവരിൽ പകുതിയിലധികം പേർക്ക് ആവശ്യമായ തൊഴിൽപരിചയം ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തിന് അതിപ്രാധാന്യമുള്ള പദ്ധതിയാണിതെന്നും, രാഷ്ട്രീയ വൈരാഗ്യങ്ങളിൽ നിന്ന് ഇതിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ അധികാരികളെ കമ്പനി അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Continue Reading

india

‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ന്യൂഡൽഹി: വോട്ട് മോഷ്ടാക്കൾ രാജ്യദ്രോഹികളാണെന്നും മനുസ്മൃതിയും ആർഎസ്എസ് ചിന്താഗതികളും രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് ആസൂത്രിതമായി പേരുകൾ നീക്കം ചെയ്യുന്നുവെന്നാരോപിച്ചാണ് കോൺഗ്രസ് രാംലീല മൈതാനത്ത് വമ്പൻ റാലി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ (വോട്ട് കള്ളന്മാർ അധികാരം ഒഴിയുക) എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്ത റാലി, ജനാധിപത്യ സംരക്ഷണത്തിനായുള്ള കോൺഗ്രസിന്റെ ശക്തിപ്രകടനമായി മാറി.
വോട്ട് ചോർത്തുന്നവർ വെറും നാടകക്കാരാണെന്നും (ഡ്രാമേബാസ്) ഗദ്ദാർമാരാണെന്നും (രാജ്യദ്രോഹികൾ) ഖാർഗെ ആഞ്ഞടിച്ചു. മോഹൻ ഭഗവതിന്റെയും ഗോൾവാൾക്കറുടെയും മനുസ്മൃതിയുടെയും ആശയങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാനാവില്ല, മറിച്ച് അത് രാജ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും കോൺഗ്രസ് ആശയത്തിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈകാരികമായ നിമിഷങ്ങൾക്കും പ്രസംഗം സാക്ഷിയായി. ബെംഗളൂരുവിൽ തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും, 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന വലിയ ദൗത്യം മുൻനിർത്തിയാണ് താൻ റാലിക്ക് എത്തിയതെന്ന് ഖാർഗെ വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങളെ പ്രകീർത്തിച്ച അദ്ദേഹം, നെഹ്‌റുവിനെയും പട്ടേലിനെയും കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും രാഹുൽ നടത്തുന്ന ചെറുത്തുനിൽപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
Continue Reading

india

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം

തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി നടന്ന മഹാറാലിയിൽ, പ്രത്യേക ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനമുയർന്നു.

Published

on

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ റാലിയിൽ വൻ ജനപങ്കാളിത്തം. തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കി നടന്ന മഹാറാലിയിൽ, പ്രത്യേക ഇന്റൻസീവ് റിവിഷൻ (SIR) നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനമുയർന്നു. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു. സത്യവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധി സത്യത്തെ പരമപ്രധാനമായി കണ്ടപ്പോൾ, ലോകം അധികാരത്തെയാണ് ബഹുമാനിക്കുന്നതെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ നിലപാട് അവരുടെ പ്രത്യയശാസ്ത്രത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സത്യത്തോടൊപ്പം നിന്ന് മോദി-ആർഎസ്എസ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും റാലിയിൽ ഗുരുതരമായ ആരോപണങ്ങളുയർന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, മറ്റ് കമ്മീഷണർമാർ എന്നിവർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇലക്ഷൻ കമ്മീഷണർമാർക്ക് നിയമപരിരക്ഷ (ഇമ്മ്യൂണിറ്റി) നൽകുന്ന നിയമം ഭേദഗതി ചെയ്ത് ഇവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാലറ്റ് പേപ്പർ വഴിയുള്ള തിരഞ്ഞെടുപ്പിന് ബിജെപിയെ വെല്ലുവിളിച്ച പ്രിയങ്ക ഗാന്ധി, ബിഹാറിലെ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കമ്മീഷൻ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി.
വോട്ട് ചോരിക്കെതിരെ രാജ്യവ്യാപകമായി അഞ്ച് കോടിയിലധികം ഒപ്പുകൾ ശേഖരിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടു. ഭരണഘടനയുടെ പകർപ്പുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ പ്രതിഷേധത്തിന് ആവേശമേകി. അതേസമയം, റാലി നുണപ്രചാരണമാണെന്നും അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ബിജെപി പ്രതികരിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയ്ക്കുമായി കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾക്ക് റാലി പുതിയ ദിശാബോധം നൽകി.
Continue Reading

Trending