X

മന്ത്രിയുടെ ‘ഉരുളല്‍’ രാഷ്ട്രീയം

സാബിര്‍ കോട്ടപ്പുറം

ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ ടി ജലീല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ബന്ധു നിയമനത്തിന് പിന്നിലുള്ള സ്വജനപക്ഷപാതവും അഴിമതിയും കൃത്യമായ തെളിവുകളുടെ പിന്‍ബല ത്തോടെയാണ് മുസ്‌ലിം യൂത്ത് ലീഗ് പുറത്ത് കൊണ്ടു വന്നത്. മന്ത്രിയായി അധികാരമേറ്റ ഉടനെ തന്നെ മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജറെ പിരിച്ച് വിട്ടാണ് അവിടെ വേക്കന്‍സി സൃഷ്ടിച്ചത്, ബന്ധുവിന്റെ യോഗ്യത കൂടി അടിസ്ഥാന യോഗ്യതയായി പരിഗണിച്ച് യോഗ്യത മാനദണ്ഡങ്ങളില്‍ തിരിമറി നടത്തിയത്, വകുപ്പ് സെക്രട്ടറിയെ മറികടന്നും മന്ത്രിസഭയില്‍ നിന്നും മറച്ച് പിടിച്ചും നിയമനം നടത്തിയത്, ഫയലുകള്‍ ശരവേഗത്തില്‍ മന്ത്രി തന്നെയാണ് നീക്കിയത്, ഡപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തത്, കെ ടി അദീബ് ജോലി ചെയ്തിരുന്ന സ്വകാര്യ ബാങ്കിലെ ശമ്പളത്തെ കുറിച്ച് നുണ ആവര്‍ത്തിച്ചത്, യൂത്ത് ലീഗിന്റെ ഓരോ ആരോപണത്തിന് പിന്നിലും കൃത്യമായ തെളിവുകളുടെ പിന്‍ബലം ഉണ്ടായിരുന്നു. എന്നാല്‍ മന്ത്രി വസ്തുതകള്‍ക്ക് മറുപടി പറയുന്നതിന് പകരം തെരുവ് രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് താഴ്ന്നും മതത്തെ കൂട്ട് പിടിച്ചും മുസ്‌ലിം സമുദായ ത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചും രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
സി പി ഐ എം മലപ്പുറത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ ടി ജലീല്‍ ചോദിക്കുന്നത് താന്‍ ഇസ്‌ലാമിലെ ഏഴ് വന്‍ പാപങ്ങള്‍ ഒന്നും ചെയ്തില്ലല്ലോ, പിന്നെന്തിനാണ് ക്രൂശിക്കുന്നത് എന്നാണ്. ഇസ്‌ലാമിന്റെ ധാര്‍മ്മിക വീക്ഷണ ത്തില്‍ ഏഴ് വന്‍ പാപങ്ങള്‍ മാത്രമല്ല സ്വജനപക്ഷപാതവും പാപമാണെന്നത് ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി വാങ്ങിടുവാനായി’ എന്ന വിഖ്യാത മാപ്പിളപ്പാട്ട് നന്നായി അറിയുന്ന വേദിയിലുണ്ടായിരുന്ന ടി കെ ഹംസ തന്നെ പറഞ്ഞ് കൊടുക്കുന്നതായിരിക്കും നല്ലത്. എന്നാല്‍ കേരളത്തിലെ ഒരു മന്ത്രി തന്റെ വകുപ്പിനെതിരായി വന്ന ആരോപണങ്ങള്‍ക്ക് ഒരു മതത്തിലെ പാപ-ധര്‍മ്മ ബോധങ്ങള്‍ അടിസ്ഥാനമാക്കിയാണോ മറുപടി പറയേണ്ടതെന്ന വലിയ ചോദ്യം ജലീല്‍ ഉയര്‍ത്തുന്നുണ്ട്. നവോത്ഥാന ഐക്കണായി മാറാന്‍ ഏറെ കഷ്ടപ്പെടുന്ന മുഖ്യമന്ത്രി യെ അടുത്തിരുത്തിയാണ് കെ ടി ജലീല്‍ ഇത് പറയുന്നതെന്നതാണ് വിരോധാഭാസം. ബന്ധു നിയമനം പുറത്ത് വന്നത് തൊട്ട് നടത്തുന്ന പ്രതികരണങ്ങളിലെല്ലാം താന്‍ പരിശുദ്ധനാണെന്ന് വിശ്വസിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍, ഹദീസ് വചനങ്ങള്‍ കൂട്ട് പിടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിക്കുന്നു. ന്യായികരിക്കാന്‍ രംഗത്തിറക്കിയ മകളും സര്‍ക്കാര്‍ നിയമനങ്ങളില്‍ പുലര്‍ത്തേണ്ട ചട്ടങ്ങളെയും വ്യവസ്ഥകളെ യും കുറിച്ചല്ല പറഞ്ഞത്. കെ ടി അദീബി നെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച സക്കാത്തായ ‘പുണ്യ’ പ്രവര്‍ത്തി പരിഗണിക്കണ മെന്നാണ് വാദിച്ചത്. ഉറൂസ് വേദികളില്‍ രാഷ്ട്രീയം പ്രസംഗിച്ചും, മത നേതൃ നിരയിലുള്ള ഹൈദരലി ശിഹാബ് തങ്ങളെയും, ആലിക്കുട്ടി മുസ്‌ലിയാരെയും, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയുമൊക്കെ ബന്ധു നിയമന വിഷയത്തില്‍ വലിച്ചിഴച്ച് സുന്നീ വിഭാഗത്തിനിടയില്‍ വിഭാഗിയത മൂര്‍ച്ചിപ്പിക്കാന്‍ ശ്രമിച്ചുമൊക്കെയാണ് കെ ടി ജലീല്‍ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നത്. മുസ്‌ലിം ലീഗ് മതത്തെ കൂട്ട് പിടിക്കുന്നെന്ന് പ്രസംഗിച്ച് നടക്കുന്നൊരാള്‍ക്ക് തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ മത ത്തെ ദുരുപയോഗം ചെയ്യേണ്ടി വരുന്ന ദൈന്യതയാണ് തുറന്ന് കാട്ടപ്പെടുന്നത്.
കെ ടി ജലീല്‍ മാത്രമല്ല, തലശ്ശേരി എം എല്‍ എ യും ഡി വൈ എഫ് ഐ നേതാവുമായ എ എന്‍ ഷംസീറും ബന്ധു നിയമനത്തിന് വേണ്ടി മതത്തെ തന്നെയാണ് മറയാക്കിയത്. കണ്ണൂര്‍ സര്‍വ്വകലാശാല യില്‍ അസിസ്റ്റന്റ്് പ്രൊഫസര്‍ നിയമനത്തില്‍ ഒന്നാം റാങ്കുകാരിയെ മറി കടന്നു ഷംസീറിന്റെ ഭാര്യക്ക് ജോലി നല്‍കിയത് ന്യായികരിക്കാന്‍ ഉന്നയിച്ച വാദം മുസ്‌ലിം സംവരണത്തിലാണ് നിയമിച്ചത് എന്നായിരുന്നു. കരാര്‍ നിയമനങ്ങളില്‍ സംവരണം പാലിക്കാത്ത ഒരിടത്ത് എ എന്‍ ഷംസീറിന് ബന്ധു നിയമനം നടത്താന്‍ മാത്രം ഉണ്ടാക്കിയ ‘മുസ്‌ലിം സംവരണത്തെ’ ഹൈക്കോടതി കയ്യോടെ പിടികൂടുകയും റദ്ദാക്കുകയും ചെയ്യുകയായിരുന്നു. ബന്ധു നിയമനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രിക്കും ബന്ധു നിയമനം നടത്താന്‍ എം എല്‍ എ ക്കും മതം വേണം. വ്യക്തിപരമായ താല്പര്യങ്ങളാണത്. എന്നാല്‍ സാമുഹികമായ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി പിന്നോക്ക ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തെ ജനാധിപത്യപരമായി സംഘടിപ്പിച്ച് നിര്‍ത്തുന്ന, സംവരണത്തിലൂടെ മുന്‍വാതിലിലൂടെ തന്നെ സുതാര്യമായ നിയമനങ്ങള്‍ ഉണ്ടാകണമെന്ന് പറയുന്ന മുസ്‌ലിം ലീഗ് ഇവര്‍ക്ക് വര്‍ഗീയ കക്ഷിയുമാകുന്ന ഇരട്ടത്താപ്പ് കൂടി ചോദ്യം ചെയ്യപ്പെടുകയാണ്.
2006 ല്‍ കുറ്റിപ്പുറത്ത് മുസ്‌ലിം ലീഗിനെ തോല്‍പ്പിച്ചത് കൊണ്ടാണ് സ്വജനപക്ഷപാതം, അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് തന്നെ നിര്‍ ത്താതെ പിന്തുടരുന്നതെന്നാണ് കെ ടി ജലീല്‍ ആവര്‍ത്തിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിനെ മത്സരിക്കാന്‍ എ കെ ജി വെല്ലുവിളിച്ച് കാസര്‍ഗോഡ്പാര്‍ലിമെന്റ് മണ്ഡല ത്തില്‍ സി പി എമ്മിന് അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്. റായ്ബറെലിയില്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെ പരാജയം മണത്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും വന്‍ മരങ്ങള്‍ കടപുഴകി വീണത് അത്ഭുതമേ അല്ല. ഓരോ കാലത്തെയും രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനം മാത്രമായിരുന്നു അവയൊക്കെ. റായ്ബറെലിയില്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ വ്യക്തിയെ ഇന്ത്യന്‍ രാഷ്ട്രീയം എന്നേ മറന്നു കഴിഞ്ഞു. എന്നാല്‍ ഇന്ദിരാജി നിത്യ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്നു. മത രാഷ്ട്ര വാദത്തിന്റെ പാരമ്പര്യത്തില്‍ നിന്നും വന്നത് കൊണ്ടാവാം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഇത്തരം കൗതുകങ്ങളെ കുറിച്ച് മന്ത്രിക്ക് വലിയ ബോധ്യമില്ലാത്തതും ‘കുറ്റിപ്പുറം’ മഹാത്ഭുതമാക്കി ആവര്‍ത്തിക്കുന്നതും.
2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി മാത്രമാണോ പരാജയപ്പെട്ടത് ? യു ഡി എഫിലെ സമുന്നതരായ നേതാക്കളും മന്ത്രിമാരുമായിരുന്ന കെ ആര്‍ ഗൗരിയമ്മ, എം വി രാഘവന്‍, ടി എം ജേക്കബ്, ഇ ടി മുഹമ്മദ് ബഷീര്, എം കെ മുനീര്‍, ചെര്‍ക്കളം അബ്ദുള്ള തുടങ്ങിയവരൊക്കെ പരാജയപ്പെട്ടിരുന്നു. യു ഡി എഫിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍, മുസ്‌ലിം ലീഗിനും യു ഡി എഫിനും നേര്‍ക്ക് വന്ന ഗൂഡാലോചനകളെ, ആരോപണങ്ങളെ കൃത്യമായി പ്രതിരോധിക്കാതിരിക്കുകയും ചെയ്ത രാഷ്ട്രീയ കാലാവസ്ഥ യുടെ ഗുണഫലം കെ ടി ജലീലിനും കിട്ടി എന്നതില്‍ കവിഞ്ഞ് പതിറ്റാണ്ടുകളോളം വൈര്യ നിരാതന ബുദ്ധിയോടെ കെ ടി ജലീലിനെ പിന്തുടരാന്‍ മാത്രമായിട്ട് ലീഗ് രാഷ്ട്രീയത്തില്‍ അത്ഭുതങ്ങളൊന്നും കെ ടി ജലീല്‍ ഉണ്ടാക്കിയിട്ടില്ല. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് സാക്ഷ്യപ്പെടുത്തും. 2006 ല്‍ തന്നെ സി പി എമ്മിലെ മത്തായി ചാക്കോ യുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ ഉമ്മര്‍ മാസ്റ്റര്‍ നിസ്സാര വോട്ടുകള്‍ക്കാണ് തോറ്റത്. അപരനായ ഉമ്മര്‍മാര്‍ ആയിരക്കണക്കിന് വോട്ട് പിടിച്ചില്ലായിരുന്നെങ്കില്‍ വിജയം സുനിശ്ചിതമായേനെ. പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകളിലും ചരിത്ര വിജയമാണ് മുസ്‌ലിം ലീഗ് ഉണ്ടാക്കിയത്. ലീഗില്ലാത്ത പാര്‍ലിമെന്റ് സ്വപ്‌നം കണ്ടു വന്ന പിണറായി വിജയന് പൊന്നാനിയിലെ യും മലപ്പുറ ത്തെയും ജനങ്ങള്‍ വന്‍ ഭൂരിപക്ഷ ത്തോടെ ലീഗിനെ ജയിപ്പിച്ച് മറുപടി നല്‍കി. ലീഗിന്റെ ചരിത്ര ത്തിലെ ഏറ്റവും വലിയ അംഗസംഖ്യ യായിരുന്നു 2011 ലെ നിയമസഭ യില്‍ ഉണ്ടായിരുന്നത്.
സ്വജനപക്ഷപാതവും അഴിമതിയും നടത്തിയൊരു മന്ത്രിയും നികുതി അടക്കുന്ന നാട്ടിലെ പൗരന്മാരും തമ്മിലുള്ളൊരു വിഷയമായി ബന്ധു നിയമനം വളരുന്നതില്‍ മന്ത്രി അസ്വസ്ഥനാണ്. താന്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോഴാണ് ഒരാള്‍ക്ക് കോപം ഉണ്ടാകുന്നത്. കെ ടി ജലീലിന് കോപം അടക്കാന്‍ വയ്യാതായിരിക്കുന്നു. ഉറൂസിന് പോയാലും ശബരിമല വിഷയം വിശദീകരിക്കാന്‍ പോയാലും അദ്ദേഹം കോപം കൊണ്ട് വിറക്കുകയാണ്. ‘ഉണ്ടയില്ലാ വെടി’ക്ക് മറുപടി പറയാന്‍ കിട്ടുന്ന സ്റ്റേജും ചാനലും മതിയാവാതെ വന്നിരിക്കുന്നു. യൂത്ത് ലീഗോ അതെന്താ എന്ന് ചോദിച്ചവന് തെരുവില്‍ ചായ കുടിക്കാന്‍ നാല് വണ്ടി പൊലിസ് കാവല്‍ വേണമെന്നായിരിക്കുന്നു. സ്വാഭാവിക ചിരി യും ഊര്‍ ജ്ജവും നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. മുസ്‌ലിം ലീഗും ജലീലും തമ്മിലുള്ള രാഷ്ട്രീയ വിഷയമാക്കി ബന്ധു നിയമന ത്തെ വഴി തിരിച്ച് വിടാനും മന്ത്രി ഏറെ കഷ്ടപ്പെടുന്നുണ്ട്. അറുപതാണ്ടിന്റെ പാരമ്പര്യമുള്ളൊരു പ്രസ്ഥാന ത്തെ യും തന്നെയും ചേര്‍ത്ത് വെച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എനിക്കും മുതലാളിക്കും കൂടി ആയിരം രൂപ വരുമാനമുണ്ടെന്ന് പണ്ട് പറഞ്ഞ വിരുതന്റെ സമകാലീനനായി മാറി സ്വയം പരിഹാസ്യനാവുകയാണ് മന്ത്രി. പി കെ ഫിറോസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തന്റെ കൊന്നപ്പൂവിന്റെ വിശുദ്ധി യെ കുറിച്ച് പറഞ്ഞും ബന്ധുവിന്റെ ത്യാഗ സന്നദ്ധത യുടെ കഥ വിളമ്പിയും തെരുവില്‍ ലീഗ് വിരുദ്ധ കോമരം തുള്ളിയും ഉത്തരം കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതുന്നത് അതിമോഹം മാത്രമാണ്. പൊതു സമൂഹം എല്ലാം കാണുന്നുണ്ട്. , കെ ടി ജലീല്‍ കേരളത്തോട് ഉത്തരം പറയേണ്ട പട്ടിക വളരെ നീണ്ടതാണ്. ബി പി എല്‍ കാര്‍ഡിന് അര്‍ഹത ലഭിക്കുന്നവര്‍ പോലും പാലിക്കേണ്ട സൂക്ഷ്മതയെയും ധാര്‍മ്മികതയെയും കുറിച്ച് മൈക്കിന് മുന്നില്‍ വാചാലനാവാറുള്ള മന്ത്രിക്കും അല്പം ധാര്‍മ്മികതയാവാം.

chandrika: