X

അറസ്റ്റും ഭയപ്പെടുത്തലാണ്

ഡോ. രാംപുനിയാനി

ഭീമ കൊരെഗാവ് അക്രമം ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. മര്‍ദ്ദനമേറ്റ ശരീരവുമായണ് കഴിഞ്ഞ ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതുകള്‍ ഭീമ കൊരെഗാവില്‍നിന്ന് മടങ്ങിയതെന്ന് നാം ഓര്‍ക്കുന്നു. അക്രമത്തിന്റെ പ്രേരക ശക്തികളായ മിലിന്ദ് എക്‌ബോതെ, സംഭാജി ഭിഡെ എന്നിവരുടെ പേരുകള്‍ ആ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്നതാണ്. അക്രമം സംബന്ധിച്ച അന്വേഷനം നടന്നുവരികയാണ്.

ആദിവാസികളുടെയും ദലിതുകളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുരേന്ദ്രഗാഡ്‌ലിങ്, ശോമ സെന്‍, സുധീര്‍ ധവാലെ എന്നിവരെ ഈ പശ്ചാത്തലത്തില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സെപ്തംബര്‍ മാസത്തില്‍ ഗൗതം നവ്‌ലഖ, സുധ ഭരദ്വാജ്, വരവര റാവു, വേനോണ്‍ ഗൊണ്‍സാലസ്, അരുണ്‍ ഫെരേര എന്നിവരെ അറസ്റ്റ് ചെയ്യുകയും ആനന്ദ് തെല്‍തുംഡെ തുടങ്ങി മറ്റു നിരവധി പേരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഭീമ കൊരെഗാവ് അക്രമത്തിന് പിന്നില്‍ ഈ മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള കുറ്റപത്രം. അവിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരടുരൂപം ഇവരില്‍ നിന്ന് ലഭിച്ചതായും റോഡ്‌ഷോക്കിടയില്‍ പ്രധാനമന്ത്രിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് കഥ മെനഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സുപ്രീംകോടതിയുടെ ഇടപെടല്‍ കാരണം തടസ്സപ്പെട്ടതാണ് രസകരം. മാത്രമല്ല ഇക്കാര്യത്തില്‍ പൊലീസിനെ സുപ്രീംകോടതി രൂക്ഷമായി ശകാരിക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് നമ്മുടെ ജനാധിപത്യത്തിന്റെ സുരക്ഷാവാള്‍വ് തകര്‍ക്കുന്നതുപോലെയാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. വിചാരണ നടത്തുന്നതുവരെ ഇവരെ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.

നേരത്തെയും ഇപ്പോഴും അരങ്ങേറിയ അറസ്റ്റ് ദലിത് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും അവരുടെ ഇടയില്‍ ഭയമുണ്ടാക്കാനും വേണ്ടിയുള്ളതാണെന്നാണ് വിവിധ രാഷ്ട്രീയ വ്യക്തിത്വങ്ങളും സംഘടനകളും ഉറച്ച് വിശ്വസിക്കുന്നത്. ഇത് തികച്ചും അപകീര്‍ത്തിപരവും സ്വേച്ഛാപരവുമാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേലിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘ദലിത് ആദിവാസി അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ നിസ്സാര തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി അറസ്റ്റ് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, ഭീതിയുടെ അന്തരീക്ഷമില്ലാതെ സമാധാനപരമായി യോഗം ചേരാനുള്ള സ്വാതന്ത്ര്യം എന്നിവക്കുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ ഉറപ്പുവരുത്തണം’. പൊലീസിന്റെ ഈ സ്വേച്ഛാപരമായ അറസ്റ്റ് ഇപ്പോള്‍ യൂറോപ്യന്‍ യൂനിയന്റെ ശ്രദ്ധയില്‍പെടുകയും അറസ്റ്റും റെയ്ഡും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകര്‍ത്താക്കളുടെ ഇത്തരം നടപടികള്‍ കാരണം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ഭീഷണിയും ഉയരുന്ന ‘ഭീതിജനകമായ’ അപരാധ തലത്തിലേക്ക് ഇന്ത്യ ഇടം നേടിയിട്ടുണ്ട്.

പൊലീസ് നടപടിയില്‍ സംശയം പ്രകടിപ്പിച്ച കോടതി മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും വീടുകളില്‍ റെയ്ഡ് നടത്തുന്നതും സ്പഷ്ടമായി വിലക്കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികാരത്തിന്റെ ഈ അപൂര്‍വ കാഴ്ച വളരെ അസ്വസ്ഥകരവും ഒപ്പം രാജ്യത്തെ നയിക്കുന്ന ഹിന്ദു ദേശീയത അജണ്ടയായുള്ള ഇപ്പോഴത്തെ സര്‍ക്കാറിന്റെ ദിശ സൂചിപ്പിക്കുന്നതുമാണ്. എല്‍ഗാര്‍ പരിഷത്ത് പ്രസംഗത്തിലെ അധിക്ഷേപമാണ് ഭീമ കൊരെഗാവില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറെയും എല്‍ഗാര്‍ പരിഷത്തിന്റെ സംഘാടനവുമായി ബന്ധമില്ലാത്തവരാണ്. തങ്ങള്‍ ഈ സമ്മേളനത്തിന്റെ കണ്‍വീനര്‍മാരായിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി പി.ബി സാവന്ത്, റിട്ട. ജസ്റ്റിസ് കോള്‍ട്ടെ പാട്ടീല്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ എന്തുകൊണ്ടാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തതെന്ന ചോദ്യം ഉയരുകയാണ്. ഹിന്ദുത്വ അജണ്ടയില്‍ നയിക്കപ്പെടുന്ന ഈ സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമായി തോന്നുന്നത് ഓരോ ഭിന്നാഭിപ്രായത്തെയും രാജ്യദ്രോഹമായി മുദ്രകുത്തുകയെന്നതാണ്. അതോടൊപ്പം, ദലിതരെയും അവരുടെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവകാശങ്ങള്‍ ആവശ്യപ്പെടുന്നതിനും സഹായിക്കുന്നവരുടെ എല്ലാ ശ്രമങ്ങളെയും അടിച്ചമര്‍ത്തുകയെന്നതുമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദലിത് അവകാശങ്ങളെല്ലാം ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന് ഓര്‍ക്കണം. പെരിയാര്‍ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളിനെ നിരോധിച്ചതിലൂടെ തുടങ്ങി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവാഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേനെ ടാര്‍ഗറ്റ് ചെയ്യുന്നിടംവരെ അവരെത്തി. രോഹിത് വെമുലയുടെ ആത്മഹത്യയുടെ പരിണിത ഫലം രാജ്യത്തുടനീളം ദലിതരുടെ വന്‍തോതിലുള്ള കുതിപ്പിലൂടെ മറ്റ് സാമൂഹ്യ വിഭാഗങ്ങളുടെ പിന്തുണയില്‍ ദലിത് പ്രസ്ഥാനം ഉദിച്ചുയര്‍ന്നു എന്നതാണ്. മുസ്‌ലിം സമുദായത്തെ ലക്ഷ്യംവെച്ചതോടെ പശുവിന്റെ പേരിലും ബീഫിന്റെ പേരിലുമുള്ള ഹിന്ദുത്വ അജണ്ടയുടെ ചുരുളഴിഞ്ഞിരുന്നു. നാല് ദലിത് യുവാക്കളെ ചാട്ടവാറടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതോടെ ഇതിനൊരു അപ്രതീക്ഷിത പൊരുത്തം വന്നു. രാജ്യത്താകമാനം ദലിതരുടെ അസംതൃപ്തി പ്രക്ഷോഭങ്ങളുടെ രൂപത്തില്‍ ധ്രുവീകരണം ആരംഭിച്ചത് മറ്റൊരു ദലിത് യുവ നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രചാരണത്തോടെയാണ്. പശു വിഷയത്തില്‍ അദ്ദേഹം വിജയകരമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ദലിതരുടെ ശക്തമായ ശബ്ദമായി അദ്ദേഹം ഉയര്‍ന്നുവന്നു. ദലിത് സ്വത്വം, അന്തസ് എന്നിവ രാജ്യത്തെ ദലിതരുടെ പ്രധാന പ്രശ്‌നമായ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമം നടത്തി.

രാമക്ഷേത്രം, ബീഫ്, ലൗ ജിഹാദ്, ഘര്‍വാപസി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരത്വത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അജണ്ട. മുസ്‌ലിംകളും ക്രിസ്ത്യാനികളും വിദേശികളാണെന്നും പ്രത്യേകിച്ച് മുസ്‌ലിംകള്‍ രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തുകയും ചെയ്യുക അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്ത്വമാണ്. ദലിതരെ സംബന്ധിച്ചിടത്തോളം ആര്‍.എസ്.എസ് പരിവാരത്തിന് അവരെ കൂടെ കൂട്ടുന്നതിന് വിവിധ തലങ്ങളുണ്ട്. വിവിധ ജാതിക്കാര്‍ തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമാജിക് സംരാസ്ത മഞ്ചാണ് ഇത്തരത്തിലുള്ള ആദ്യ പ്രധാന ശ്രമം. മതപരിവര്‍ത്തനത്തിന് ശ്രമിച്ച മുസ്‌ലിം അധിനിവേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ രൂപപ്പെട്ടതെന്നാണ് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത്. അസമത്വത്തെ മറച്ചുവെക്കുന്ന പ്രത്യയശാസ്ത്രത്തിലേക്ക് ദലിതരും ആദിവാസികളുമൊക്കെ സഹകരിക്കാന്‍ ശ്രമം നടത്തുമ്പോഴെല്ലാം സാമൂഹ്യഘടനയില്‍നിന്ന് ഇതിന് പിന്തുണ ലഭിക്കുന്നു. ഹിന്ദു ദേശീയതക്ക് അവരുടെ പിന്തുണ ലഭിക്കുന്നതിന്‌വേണ്ടി രാംവിലാസ് പസ്വാന്‍, രാമദാസ് അത്തേവാല, ഉദിത് രാജ് തുടങ്ങി നിരവധി ദലിത് നേതാക്കളെ അധികാരമെന്ന മോഹവലയത്തില്‍ വീഴ്ത്തിയിട്ടുണ്ട്. സാംസ്‌കാരിക തലത്തില്‍, മുസ്‌ലിംകള്‍ക്കെതിരെ ശക്തമായി നിലകൊണ്ട സുഹേല്‍ദേവ് പോലുള്ള ചരിത്ര ബിംബങ്ങളെ അവര്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

എങ്കിലും കലാപം പൊട്ടിപ്പുറപ്പെടുന്നു; അസ്വസ്ഥരായ ദലിതര്‍ തെരുവിലാണ്. ദലിതരുടെ സമത്വവും അന്തസ്സും എന്ന ചോദ്യം അട്ടിമറിക്കപ്പെടുന്നു. ഈ വെളിച്ചത്തിലാണ് പാര്‍ശ്വവത്കൃത സംഘത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പ്രതിചേര്‍ക്കാന്‍ മഹാരാഷ്ട്ര പൊലീസ് കഠിന പരിശ്രമം നടത്തുന്നത്. അതുകൊണ്ടാണ് ഒരു സമ്മേളനത്തിന്റെ പേരില്‍, സമ്മേളനത്തിന്റെ പ്രധാന സംഘാടകരാകട്ടെ വിരമിച്ച രണ്ട് ജഡ്ജിമാരായിരുന്നിട്ടുകൂടി അവരെ കുടുക്കാന്‍ ശ്രമം നടക്കുന്നത്. റൊമീളാ ഥാപ്പറെ പോലുള്ള ജാഗരൂകരായ പൗരന്മാരുടെ സമയോചിത ഇടപെടലിലൂടെ വീണ്ടുവിചാരമില്ലാത്ത പൊലീസ് നടപടി അവസാനിപ്പിക്കാനും സുപ്രീംകോടതിയെക്കൊണ്ട് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും സാധിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

chandrika: