X

ഗ്രാമീണ ശൈലിയും പരസ്യ ശാസനയും

ശാരി പിവി

വാമൊഴിയും വരമൊഴിയും ഒന്നുമല്ലാതെ സാക്ഷാല്‍ ഇടുക്കിക്കാരന്‍ മണി തയാറാക്കിയ നാടന്‍ മൊഴികള്‍ നാട്യമില്ലാതെ അവതരിപ്പിച്ചതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ടിയാനെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. നാളിതുവരെ മണ്ണിന്റെ മണമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ മണി പറഞ്ഞതത്രയും നാടന്‍ പ്രയോഗങ്ങളായിരുന്നെന്ന് മൊഴിഞ്ഞ പാര്‍ട്ടി ഇരുട്ടി വെളുത്തപ്പോഴേക്കും പ്ലേറ്റ് മാറ്റിയടിച്ചു. സ്ത്രീകളോട് സഹാനുഭൂതി മാത്രം കാണിക്കുന്ന, ഒരു തെറ്റും ചെയ്യാത്ത ആശാനെ മാധ്യമ കൊഞ്ഞാണന്‍മാരുടെ മുട്ടുന്യായം കേട്ട് അങ്ങനെ വെറുതെ ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. മണി സി.പി.എമ്മിന്റെ നേതാവാണ്, വെറും നേതാവ് മാത്രമല്ല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതായതിനാലാണ് പരസ്യശാസന നല്‍കിയതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ശാസന മണിക്കും മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും തിരുത്തലുകള്‍ വരുത്താനുള്ള മുന്നറിയിപ്പാണു പോലും. പാര്‍ട്ടി ഒരംഗത്തിനെതിരെ നടപടി എടുക്കുന്നത് തിരുത്തലുകള്‍ വരുത്താനാണത്രേ!. ഇങ്ങനെ തിരുത്തി വന്നവര്‍ എത്രയുണ്ടെന്നതിന് പാര്‍ട്ടിക്ക് കൃത്യമായ കണക്കുകള്‍ ഒന്നുമില്ലെങ്കിലും ഇ.എം.എസ് മുതല്‍ നായനാര്‍ വരെ താക്കീതിനോ ശാസനകള്‍ക്കോ വിധേയരായിട്ടുണ്ടെന്നതാണ് മണിക്കും ഒപ്പം പാര്‍ട്ടിക്കുമുള്ള ആശ്വാസം. എന്നാല്‍ അവരാരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ഗ്രാമീണ ശൈലി നടത്തിയതായി അറിവുമില്ല. പിന്നെ പറഞ്ഞ് വരുമ്പോള്‍ എല്ലാം പറയണമല്ലോ പാര്‍ട്ടിക്ക് എവിടേയും ഇരുത്താന്‍ ഇടമില്ലാഞ്ഞിട്ട് കാസ്‌ട്രോയാക്കി ഭരണ പരിഷ്‌കാരത്തിന് നിയോഗിച്ച വി.എസും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് പാമ്പും കോണിയും കളി പോലെ കേറി ഇറങ്ങിക്കളിക്കുന്ന പിണറായിയും പി.ബിയില്‍ നിന്ന് പുറത്തിരുന്ന ചരിത്രവും സെക്രട്ടറി മണിയെ ന്യായീകരിക്കാന്‍ നിരത്തിയിട്ടുണ്ട്. പിന്നെ എല്ലാ ശാസനയും പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നതാണ് ഒരു ആശ്വാസം. മണി രാജിവെക്കണമെന്നത് പ്രതിപക്ഷത്തിന്റെ രാമുവാണത്രേ (രാഷ്ട്രീയ മുദ്രാവാക്യം= രാമു) അത് മണിയുടെ വാക്കു പോലെ തന്നെ മറ്റേ പണിയാണല്ലോ. അപ്പോള്‍ പിന്നെ അത് അംഗീകരിക്കാനൊക്കുമോ ഇല്ല പകരം ശാസന തന്നെ. അല്ലേലും പാര്‍ട്ടിയുടെ പരസ്യ ശാസന എന്നാല്‍ വല്യക്കാട്ട് ഏര്‍പ്പാടൊന്നുമല്ലെന്ന് അരിയാഹാരം തിന്നുന്ന ആര്‍ക്കും അറിയാം. മണിയാശാനെ നേരിട്ട് ശാസിക്കാതെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്ന പരസ്യ ശാസന നാട്ടുകാരെ അറിയിക്കുക എന്നാതാണല്ലോ പാര്‍ട്ടി തന്‍ കലാപരിപാടി. ഇടുക്കിയില്‍ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ജീവിച്ചിരിക്കുന്നവരില്‍ ബുദ്ധി ജീവി പട്ടവുമൊക്കെയുള്ള താത്വിക ആചാര്യനായ മണിയാശാനെ സിന്‍ഡിക്കേറ്റ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നാലും ഇങ്ങനെ ശാസിക്കേണ്ടിയിരുന്നില്ല. സംഗതി മുഹമ്മദലിയെ കേരള താരമൊക്കെയാക്കി തിളങ്ങി നിന്ന ജയരാജ സഖാവ് സ്വന്തക്കാര്‍ക്ക് വേണ്ടി അല്‍പം നിയമനം നല്‍കിയ വകയില്‍ പുറത്തായപ്പോള്‍ ശിക്കാരി ശംഭുവിനെ പോലെ കിട്ടിയ മന്ത്രിപ്പണിയാണെങ്കിലും, ഹൊ…എന്നാ കുറ്റമാ ടിയാന്‍ ചെയ്തത്. ഗ്രാമീണ ശൈലി ഒരു തെറ്റൊന്നുമല്ലല്ലോ ഹൊ…അല്ലേലും ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലല്ലോ. പറയലും തിരുത്തലുമായി നടക്കുന്ന സംസ്ഥാന സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ള ലൊട്ടു ലൊടുക്കു നേതാക്കള്‍ വരെ എന്തു പറഞ്ഞാലും അത് പാര്‍ട്ടി ഇടപെട്ട് തിരുത്തിക്കും. പക്ഷേ പറഞ്ഞത് മണിയാണെങ്കില്‍ ടിയാന്‍ പറഞ്ഞത് തിരുത്താന്‍ പാര്‍ട്ടി പോലും മിനക്കെടില്ലെന്നതാണ് ഇപ്പോഴത്തെ ഒരിത്. അങ്ങ് ഇടുക്കിയില്‍ പാര്‍ട്ടിയെന്നാല്‍ മണിയും മണിയെന്നാല്‍ പാര്‍ട്ടിയുമാണല്ലോ. ശൈലി മാറ്റാന്‍ തനിക്കും തന്റെ വാക്ക് മാറ്റാന്‍ പാര്‍ട്ടിക്കും കഴിയില്ലെന്നത് ഇരു കൂട്ടര്‍ക്കും നല്ല പോലെ അറിയാം. പിന്നെ മാധ്യമ പ്രവര്‍ത്തകരെ നാല് ചീത്ത പറയുന്നത് പാര്‍ട്ടിയും ആഗ്രഹിച്ചു കൊണ്ടാണല്ലോ. സഹോദരനും സഹോദര പുത്രന്‍മാരുമാരും വകയിലെ കുടുംബക്കാരുമൊക്കെ ഭൂമി കൈയ്യേറിയതും ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥരുടെ മറ്റേ പരിപാടി വിളിച്ചു പറയുന്നതുമൊക്കെ നാട്ടു പ്രയോഗമായതിനാല്‍ വിശാല മനസ്‌കരുടെ പാര്‍ട്ടി അങ്ങനങ്ങ് ക്ഷമിച്ചിരിക്കുന്നു. പിന്നെ മേപ്പടിയാന്റെ ഗ്രാമീണ ശൈലിയില്‍ നാല് അസ്സല്‍ കീറ് കേട്ടാലെന്താ, അഭിഭാഷകര്‍ കോടതി വളപ്പില്‍ പഞ്ഞിക്കിട്ടിട്ടു പോലും കിട്ടാത്ത സഹാനുഭൂതി ഹൈക്കോടതി പോലും മാധ്യമ പ്രവര്‍ത്തകരോട് കാണിച്ചല്ലോ. ഇതിനൊക്കെ മണി വെപ്രാളം തന്നെ വേണ്ടി വന്നു. സംഗതി ഇവ്വിധം മണിപ്രവാളം കേരളം കീഴടക്കുന്നതിനിടെ എല്ലാം ശരിയാക്കുന്ന ടീം ഒടുവില്‍ ആശാനും ഉപദേശകനെ വെക്കുകയാണ് പോലും. ഈ സര്‍ക്കാറില്‍ ഒരു ഉപേക്ഷയുമില്ലാതെ ലഭ്യമാകുന്ന ഏക സാധനമായ ഉപദേശകന്‍ മണി മന്ത്രിക്കും ലഭിക്കാന്‍ പോവുകയാണത്രേ!. ഹൊ.. ഹ… കോപ്പ്… തുടങ്ങിയ ഗ്രാമീണ നിഷ്‌കളങ്ക പദങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന മണി വര്‍ണന അവസാനിപ്പിച്ച് പണ്ഡിതോചിതമായി ഇനി പ്രസംഗങ്ങളും വാര്‍ത്തകളും മന്ത്രിക്കു വേണ്ടി ഉപദേശകന്‍ എഴുതി തയാറാക്കി നല്‍കുമെന്നാണ് പാര്‍ട്ടി പട്ടാള കോടതിയില്‍ നിന്നും അറിയാന്‍ പറ്റുന്നത്. ഇനി ഇതും പാഴായാല്‍ ഉപദേശകരെ ഉപദേശിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിക്കുമോ ആവോ?.
………………………………………………….
മുഖ്യമന്ത്രിയുടെ ചങ്കിന്റെ എണ്ണം പറഞ്ഞ് മേനി നടിച്ചിരുന്ന സി.പി.എമ്മുകാരെ കത്രികപ്പൂട്ടിട്ട് കുരുക്കിയിരിക്കുകയാണ് മൂപ്പിളമത്തര്‍ക്കത്തില്‍ സി.പി.ഐ. പഴകും തോറും വീര്യം കൂടുമെന്നറിയാത്ത മുഖ്യന്‍ പിണറായി പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നാണ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേട്ടത്. ഏകാധിപതി എന്നൊക്കെ പറയുമ്പോ ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ പെടുമെന്ന് സി.പി.ഐക്കാര്‍ക്ക് നന്നായി അറിയാം. മുഖ്യന്റെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവരുടെ ആവശ്യം. അല്ലേലും ഈ സി.പി.എമ്മുകാരെ വെറുതെ വിടാന്‍ സി.പി.ഐക്കാര്‍ക്ക് പറ്റില്ലല്ലോ?. സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ മറുപടി കുറിക്കു കൊള്ളുന്ന വിധം വേണമല്ലോ. ഇനിയിപ്പോള്‍ ടാറ്റക്കു വേണ്ടി ടാറ്റ കൊടുത്തത് ആരെന്നതാണ് അണ്ടിയും മാങ്ങയും തമ്മിലുള്ള മൂപ്പിളമയിലെ പ്രധാന പ്രശ്‌നം. ടാറ്റക്കുവേണ്ടി നിലകൊണ്ടത് സി.പി.എമ്മാണെന്ന് സാക്ഷാല്‍ ബംഗാളിനെ കൂട്ടു പിടിച്ച് സി.പി.ഐക്കാര്‍ പറയുന്നു. ബംഗാളെന്ന് കേട്ടാല്‍ തന്നെ ചോര തിളക്കുന്നതിനു പകരം കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്ന സി.പി.എമ്മിന് മുറിവില്‍ ഉപ്പു തേച്ച് പിടിപ്പിച്ച് സി.പി.ഐക്കാര്‍ തങ്ങളാലാവും വിധം കൊഴുപ്പിക്കുന്നുണ്ട്. അല്ലേലും തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണല്ലോ കാനം സഖാവിന്റേത്. ബംഗാളില്‍ കോണ്‍ഗ്രസുകാരുടെ തോളില്‍ കയ്യിട്ട് നടന്നിട്ട് കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കികാട്ടി ആരും ഭയപ്പെടുത്തേണ്ടെന്നാണ് കാനം സഖാവ് പറയുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവരും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സ്പീക്കറായവരും ചുപ് രഹോ അല്ല പിന്നെ.

ലാസ്റ്റ് ലീഫ്:
കോണ്‍ഗ്രസുമായി കൂട്ടു കൂടാന്‍ ബംഗാളില്‍ യാതൊരു തടസവുമില്ലെന്ന് സംസ്ഥാന സി.പി.എം സെക്രട്ടറി. നോട്ടയോട് ഏറ്റുമുട്ടി മടുത്തുവെന്ന് സാരം.

chandrika: