X

കറുത്ത പൊന്ന്

നൂറുകണക്കിന് പട്ടാളക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യംമുഴക്കി മാര്‍ച്ചുചെയ്തുവരുന്നു. നേരിടാന്‍ സജ്ജരായി പ്രത്യേകസുരക്ഷാസേന. പ്രതിഷേധക്കാര്‍ ആവശ്യം മുന്നോട്ടുവെച്ചു: ശമ്പളവര്‍ധന ഉടന്‍ നടപ്പാക്കണം. വിവരമറിഞ്ഞ് പ്രധാനമന്ത്രി ഓഫീസില്‍നിന്ന് ഇറങ്ങിച്ചെന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നു. പുഞ്ചിരി കലര്‍ന്ന അനുനയഭാവം. സംഭാഷണത്തിനൊടുവില്‍ ആവശ്യം അംഗീകരിക്കപ്പെട്ട് സൈനികര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങവെ മുന്‍പട്ടാള ഉദ്യോഗസ്ഥനായ പ്രധാനമന്ത്രി മുറ്റത്തേക്കിറങ്ങി രണ്ടുകാലും കൈയും നിലത്തുകുത്തി ഉയര്‍ന്നും താഴ്ന്നും അവരുടെമുന്നില്‍ ‘പുഷ്അപ്’ എടുക്കുന്നു. പ്രതിഷേധക്കാര്‍ക്കും അതുപോലെ ചെയ്യാന്‍വയ്യെന്നായി. ഒരുപ്രശ്‌നത്തിന് ഇത്രയും മനോഹരമായ പരിഹാരം വേറെ ഉണ്ടായിട്ടുണ്ടോ? അ്ന്നു വന്നവരില്‍ചിലര്‍ തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പിന്നീട് പ്രധാനമന്ത്രിതന്നെ വെളിപ്പെടുത്തി. ലോകസമാധാനത്തിനുള്ള ഏറ്റവുംവലിയ സമ്മാനമായ നൊബേല്‍പുരസ്‌കാരത്തിന് വെള്ളിയാഴ്ച അര്‍ഹനായ ഡോ. അബി അഹമ്മദ് അലിയാണ് വിവേകിയും ബുദ്ധിമാനും രസികനുമായ ഈ പ്രധാനമന്ത്രി.

1976 ആഗസ്റ്റ് 15ന് എത്യോപ്യയിലെ കാഫ അഷീഷയില്‍ ഓറോംമുസ്‌ലിംവിഭാഗത്തില്‍പെട്ട പരോപകരിയായ അലിഅഹമ്മദിന്റെ ഭാര്യമാരിലൊന്നില്‍ ഏറ്റവും ഇളയവനായി ജനിച്ച അബിയെ നൊബേല്‍പുരസ്‌കാരസമിതി അവാര്‍ഡ്‌നല്‍കി ആദരിച്ചത് ഒന്നരവര്‍ഷംമാത്രംനീണ്ട പ്രധാനമന്ത്രി കാലയളവിനിടെ നടപ്പാക്കിയ ചരിത്രപരമായ സമാധാനനടപടികള്‍ക്കാണ്. സമീപരാജ്യവും മുമ്പ് എത്യോപ്യയുടെ പ്രവിശ്യയുമായിരുന്ന എറിത്രിയയുമായി രണ്ടുദശകത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിനും രക്തച്ചൊരിച്ചിലിനും അന്ത്യംകുറിച്ചതാണ് അബി അഹമ്മദിനെ ലോകശ്രദ്ധേയനാക്കിയത്. 2018 ഏപ്രില്‍2ന് പ്രധാനമന്ത്രിപദവി ഏറ്റെടുക്കുമ്പോള്‍ പ്രായം വെറും 41. രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കരണനടപടികളുടെ ഭാഗമായി ഭരണസഖ്യമായ എറിത്രിയിന്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ തലവനായ പ്രധാനമന്ത്രി രാജിവെച്ചതോടെയാണ് അബിയുടെ അപ്രതീക്ഷിതമായ അധികാരാരോഹണം. ദീര്‍ഘകാലം പാര്‍ലമെന്റംഗമായ അബിയിലേക്ക് പദവി വന്നെത്തുകയായിരുന്നു. എതിരാളിയേക്കാള്‍ ഇരട്ടിയിലധികം വോട്ടുനേടിയായിരുന്നു അബിയുടെ വിജയം. രാജ്യത്തെ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇദ്ദേഹം. ഒ.പി.ഡി.പി എന്ന തന്റെ കക്ഷിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനപാരമ്പര്യം ഉണ്ടെന്നതായിരുന്നു പ്രധാനമന്ത്രിപദവിയിലേക്ക് മത്സരിക്കാന്‍ കാരണമായത്.

പതിനഞ്ചാംവയസ്സില്‍ പട്ടാളത്തില്‍ചേര്‍ന്ന് ലഫ്റ്റനന്റ്‌കേണല്‍ പദവി വരെയെത്തിയ അബിയുടെ ജീവിതം ആയുധങ്ങളുടെയും മാര്‍ച്ച്പാസ്റ്റിന്റെയും ഇടയിലൊതുങ്ങാതിരുന്നതിന് കാരണം യുവാവില്‍ ജ്വലിച്ചുകിടന്നിരുന്ന അടങ്ങാത്ത അന്വേഷണത്തിന്റെയും അറിവിന്റെയും ത്വരയാണ്. സൈന്യത്തിലിരുന്നുകൊണ്ടുതന്നെ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും പി.എച്ച്.ഡിയും അടക്കം നിരവധി വിദ്യാഭ്യാസ-പ്രായോഗിക യോഗ്യതകള്‍ കഠിനപ്രയത്‌നത്തിലൂടെ തേടിപ്പിടിച്ചു. ബാല്യംമുതല്‍ തനിക്കും സമുദായത്തിനും നാട്ടുകാര്‍ക്കും അനുഭവിക്കേണ്ടിവന്ന യാതനകള്‍ യുവാവായ അബിയുടെ ചിന്താഗതിയെ മാറ്റിമറിച്ചു. ഏകാധിപത്യഭരണകൂടത്തിനെതിരായ സമരത്തില്‍ മൂത്തസഹോദരന്മാരിലൊരാള്‍ കൊല്ലപ്പെട്ടതും പിതാവുംമറ്റും തുറുങ്കിലടക്കപ്പെട്ടതുമെല്ലാം അബിയുടെ ചിന്താധാരയില്‍ അഗ്നിപടര്‍ത്തി. ഏതുവിധേനയും സംഘര്‍ഷങ്ങള്‍ക്കെല്ലാം സമാധാനപരമായ പരിഹാരം കാണണമെന്ന അഭിവാഞ്ഛ അബിയിലുണര്‍ന്നു.

സൈന്യത്തില്‍നിന്ന് ലഭിച്ച സംഘര്‍ഷ ലഘൂകരണത്തിനുള്ള പരിശീലനം അബിയുടെ പൊതുജീവിതത്തിന് മുതല്‍കൂട്ടായി. സമാധാനത്തില്‍ അഡിസ്അബാബ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് സമ്പാദിച്ചു. റുവാണ്ടയില്‍ സൈനികസേവനത്തിന് ചെന്നപ്പോള്‍ സൈബര്‍ക്രൈം മേഖലയിലും അബിയുടെ ശ്രദ്ധതിരിഞ്ഞു. സൈനികനേതൃത്വം രാജ്യത്തെ സൈബര്‍ചുമതലകൂടി ഏല്‍പിച്ചതോടെ ഇതിലായി പിന്നീട് ശ്രദ്ധ. അതിനിടെ പട്ടാളഭരണം അവസാനിച്ച് വിവിധസംഘടനകളുടെ കൂട്ടായ്മയായി ഭരണസഖ്യം രാജ്യത്ത് അധികാരത്തിലേറി. 2010ല്‍ പാര്‍ലമെന്റംഗമായതോടെ ശാസ്ത്രകാര്യമന്ത്രിയായി. സൈന്യത്തിലെ സഹപ്രവര്‍ത്തക സിനാഷ് തയാച്ചു ആണ് ഭാര്യ. മൂന്നു പെണ്‍കുട്ടികളാണ് ഈ ദാമ്പത്യത്തിലുള്ളത്. അടുത്തിടെ ആണ്‍കുട്ടിയെ ദത്തെടുത്തു.

എറിത്രിയയുമായുള്ള സമാധാനഉടമ്പടിക്ക് പുറമെ രാജ്യത്തെ സ്വതന്ത്രചിന്താഗതിക്കുമേല്‍ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞതും ഇന്റര്‍നെറ്റ്‌നിയന്ത്രണം റദ്ദാക്കിയതും മറ്റുമാണ് അബിയെ ജനാധിപത്യലോകത്ത് ശ്രദ്ധേയനാക്കുന്നത്. ലോകത്ത് ഇന്ന് ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും തടങ്കലിലില്ലാത്ത രാജ്യമാണ് എത്യോപ്യ. നിലവിലെ സമാധാനം നിലനിര്‍ത്തുകയാണ് ഇനിയത്തെ വെല്ലുവിളി. 2020മേയിലാണ് പൊതുതിരഞ്ഞെടുപ്പ്. വിദ്വേഷപ്രചാരകരായ പല രാഷ്ട്രനേതാക്കള്‍ക്കും പഠിക്കാനൊരുപാടുണ്ട് ഈ യുവഭരണാധികാരിയില്‍.

web desk 3: