X

മുട്ടക്കറി ഉണ്ടാക്കിയില്ല; ലിവ്-ഇൻ പങ്കാളിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 35 കാരൻ, അറസ്റ്റിൽ

ലിവ്-ഇൻ പങ്കാളിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 35 കാരൻ അറസ്റ്റിൽ. അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ബുധനാഴ്ചയാണ് ഹരിയാനയിലെ ഗുഡ്ഗാവിനടുത്ത് മുഖം വികൃതമാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ഗുരുഗ്രാമിലെ പാലം വിഹാറിൽ കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ബിഹാർ സ്വദേശി ലല്ലൻ യാദവ്(35) ആണ് ലിവ്-ഇൻ പങ്കാളി അഞ്ജലിയെ (32) കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ഒളിവിലായിരുന്ന ഇയാളെ ഡൽഹിയിൽ നിന്ന് പിടികൂടുകയായിരുന്നു.

ആറ് വർഷം മുമ്പാണ് കുടുംബ വഴക്കിനെ തുടർന്ന് യാദവ് ഡൽഹിയിൽ എത്തുന്നതെന്ന് പൊലീസ്. ഇയാളുടെ ആദ്യ ഭാര്യ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് അഞ്ജലിയെ കണ്ടുമുട്ടി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും, ഗുഡ്ഗാവിൽ ഒന്നിച്ച് താമസിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച മദ്യപിച്ചെത്തിയ ലല്ലൻ, അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലി അഞ്ജലിയുമായി വഴക്കിട്ടു. വഴക്ക് രൂക്ഷമായതോടെ പ്രകോപിതനായ യാദവ് ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അഞ്ജലിയെ മർദ്ദിച്ചു കൊലപ്പെടുത്തി. പിന്നീട് മുഖം വികൃതമാക്കി മൃതദേഹം ചോമ മേഖലയിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ്. കെട്ടിടത്തിൻ്റെ കെയർടേക്കറാണ് മൃതദേഹം കണ്ടത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

webdesk13: