X

എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി വിജയിച്ചവര്‍ രാജിവെക്കുമെന്ന് എളമരം കരീം

കോഴിക്കോട്: എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എളമരം കരീം. എസ്.ഡി.പി.ഐ ഭീകരസംഘടന തന്നെയാണെന്ന് എളമരം കരീം പറഞ്ഞു.

മുസ്‌ലിംങ്ങളുടെ ശത്രുക്കളായ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് തെറ്റായിപ്പോയി. എസ്.ഡി.പി.ഐയുടെ സഹകരണത്തോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരോട് രാജിവെക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും എളമരം കരീം പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യുവിനെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ്. എസ്.ഡി.പി.ഐ.യുമായി സഹകരിച്ച് മലപ്പുറത്ത് ചില പഞ്ചായത്തുകളില്‍ മല്‍സരിച്ച് ജയിച്ചെന്ന് മനസിലാക്കുന്നു. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ട്. സിമിയുടെ നേതാക്കള്‍തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് കേരളത്തിന് പുറത്ത് ഒളിത്താവളങ്ങളുണ്ട്. ഇവരെ മാറ്റി നിര്‍ത്താന്‍ പള്ളിക്കമ്മിറ്റികള്‍ ബോധപൂര്‍വ്വം ശ്രമിക്കണമെന്നും എളമരം കരീം പറഞ്ഞു. അതിനിടെ കോഴിക്കോട് ജില്ലയിലെ 16 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മഹാരാജാസിലെ അഭിമന്യു വധത്തിന്റെ പശ്ചാതലത്തിലാണ് നടപടി. ആറു മാസം ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും.

chandrika: