X
    Categories: Views

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിന് നിയമം കൊണ്ടു വരണമെന്ന് സുപ്രീം കോടതി, കേന്ദ്രം തയാറല്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടുമെന്ന് സുപ്രീം കോടതി

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിലെ നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇത്തരം നിയമനങ്ങള്‍ക്ക് കൃത്യമായ നടപടിക്രമമില്ലാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. ഇതിനായി നിയമം കൊണ്ടു വരണമെന്നും, അല്ലെങ്കില്‍ കോളീജിയം രൂപീകരിക്കണം, അല്ലാത്ത പക്ഷം കോടതി അതിന് നിര്‍ബന്ധിതമാവുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേ സമയം കോടതിയുടെ ഇടപെടലിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. ഇക്കാര്യത്തില്‍ നിയമം കൊണ്ടു വരുന്നത് പാര്‍ലമെന്റിന്റെ നടപടിയാണെന്നും കേന്ദ്രം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നസീം സെയ്തിക്ക് ശേഷം അചല്‍ കുമാര്‍ ജ്യോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രം നിയമിച്ചതിന് തൊട്ടടുത്ത ദിവസമാണ് കോടതിയുടെ നിരീക്ഷണം. ഇതുവരെയുള്ള നിയമനങ്ങള്‍ സുതാര്യവും തൃപ്തികരവുമായിരുന്നു. നല്ല വ്യക്തികളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ നിയമനത്തിന് കൃത്യമായ ഒരു നടപടിക്രമം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 324 ാം വകുപ്പ് പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിന് നിയമനിര്‍മാണം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് ഡി.ഐ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാരെയും നിയമിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെയാണെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനെയും ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

chandrika: