X

തെരഞ്ഞെടുപ്പ്: അനധികൃത പണമിടപാട് കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കര്‍ശനമായി നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിര്‍ത്തികളിലും കര്‍ശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളില്‍ സി.സി.ടി.വി നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും വോട്ടെടുപ്പില്‍ മുതിര്‍ന്ന പൗരമാര്‍ക്ക് പ്രധാന പരിഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുത്. ചാനലുകളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികള്‍ക്ക് നിര്‍ബന്ധമായും മുന്‍കൂര്‍ അനുമതി വാങ്ങണം. ചില സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഇത്.

ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, ജില്ലാ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനുകള്‍, ലോജിസ്റ്റിക്കല്‍ ആവശ്യകതകള്‍, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ എണ്ണം, ഇലക്ഷന്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് വിതരണം, ഇവിഎം, വിവിപാറ്റ് ക്രമീകരണം, സ്വീപ് പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് ചിലവ് വിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഡീഷണല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഡോ. അദീല അബ്ദുള്ള, വി ആര്‍ പ്രേംകുമാര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കളക്ടര്‍മാരായ എന്‍.എസ് കെ ഉമേഷ്, അലക്‌സ് വര്‍ഗീസ്, വി വിഘ്‌നേശ്വരി, കൃഷ്ണ തേജ, ഡോ എസ് ചിത്ര, വി.ആര്‍ വിനോദ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

webdesk14: