X

ആഴക്കടല്‍ മത്സ്യക്കരാര്‍; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യക്കരാര്‍ വിഷയത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് പുറത്തായതെന്നും ഇതിന് നേതൃത്വം നല്‍കിയത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കാന്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ധാര്‍മികമായ യോഗ്യത ഇല്ല. മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല.

മല്‍സ്യ നയത്തിന് വിരുദ്ധമായിരുന്നെങ്കില്‍ എന്തിന് ഇഎംസിസിയുമായി മുഖ്യമന്ത്രിയുടെ അടുത്തെത്തി. നയത്തിന് വിരുദ്ധമെന്ന് എന്തു കൊണ്ട് മുഖ്യമന്ത്രിക്ക് മനസിലായില്ല. പ്രതിപക്ഷം ഇത് ഉന്നയിച്ചിരുന്നില്ലെങ്കില്‍ മന്ത്രിസഭ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുമായിരുന്നു. തന്നെ ഇ എം സി സി കണ്ടുവെന്ന മന്ത്രി ഇ പി ജയരാജന്റെ വാദം തെറ്റാണ്. 11 ന് താന്‍ തിരുവനന്തപുരത്തേ ഉണ്ടായിരുന്നില്ല. ഐശ്വര്യ കേരള യാത്രയുമായി തൃശൂരില്‍ ആയിരുന്നു. വേണമെങ്കില്‍ ഇതും അന്വേഷിച്ചോട്ടെ.

ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ല. ടി.കെ.ജോസിന്റെ റിപ്പോര്‍ട്ട് സ്വീകാര്യമല്ല. ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണം. ബി ജെ പി ക്ക് റോളില്ലാത്തതു കൊണ്ട് ഓരോന്നു പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പറ്റി എന്താണ് ബി ജെ പി പറയാത്തത്. താന്‍ പറയുന്നതാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നെങ്കില്‍ താന്‍ ഒരു വലിയ ആളാണല്ലോ. നാളെ പൂന്തുറയില്‍ സത്യഗ്രഹം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

web desk 1: