X

സ്വകാര്യതാ നയത്തിലെ വീഴ്ച; ഫെയ്‌സ്ബുക്കിന് 794 കോടി രൂപ പിഴ

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഫെയ്‌സ്ബുക്കിന് 11 കോടി യൂറോ (794 കോടി രൂപ) പിഴയീടാക്കി. വാട്‌സാപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായവിവരം നല്‍കിയതിനാണ് പിഴ. വാട്‌സാപ്പ് ഏറ്റെടുക്കുന്ന സമയത്ത് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളും വാട്‌സാപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കാനുള്ള സംവിധാനം കൊണ്ടുവരില്ലെന്നാണ് ഫെയ്‌സ്ബുക്ക് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍, ഓഗസ്റ്റില്‍ വാട്‌സാപ്പ് കൊണ്ടുവന്ന മാറ്റം ഇതിനെതിരാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയിട്ടുള്ളത്. വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമാണ് പുതിയ അപ്‌ഡേഷനില്‍ ഉണ്ടായിരുന്നത്. ഇത് ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നതാണ്. അതേസമയം, അന്വേഷണത്തില്‍ സഹകരിച്ചതായും തെറ്റായവിവരങ്ങള്‍ നല്‍കിയത് മനഃപൂര്‍വമല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. 2014നാണ് 1900 കോടി ഡോളറിന് ഫെയ്‌സ്ബുക്ക് വാട്‌സാപ്പ് ഏറ്റെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ എല്ലാ നിയമങ്ങളും കമ്പനികള്‍ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നല്‍കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കോംപറ്റീഷന്‍ കമ്മിഷണര്‍ പറഞ്ഞു.

chandrika: