X

ഹര്‍ത്താല്‍ ആഹ്വാനം: പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരാണ്

തിരുവനന്തപുരം: കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേരടക്കം പൊലീസ് പിടിയിലായി.
കൊല്ലം, തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ സൂത്രധാരന്‍. ഇയാളടക്കം അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചയ്തത്. 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍.

വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതികളെല്ലാം കൊല്ലം,തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്.

ഹര്‍ത്താലിനിടെ ആക്രമത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച വോയിസ് ഓഫ് ട്രൂത്ത് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശിക തലത്തില്‍ നൂറു കണക്കിന് സബ് ഗ്രൂപ്പുകളാണ് ഇവരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ളത്. മഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്.
രണ്ടു ലക്ഷം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ വോയ്‌സ് ഓഫ് ട്രൂത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂട്ടായി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നില്ല. അതേസമയം ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

chandrika: