X

ജനസംഖ്യാനുപാതികമായ പരിഗണന ലഭിക്കുന്നില്ല; തിരൂര്‍ കേന്ദ്രമായി ജില്ല രൂപീകരിക്കണമെന്ന് ഫാത്തിമ തഹിലിയ

മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളും ജില്ലാടിസ്ഥാനത്തില്‍ നല്‍കുമ്പോള്‍ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണെന്നും പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഇതിന് ഏക പരിഹാരമെന്നും ഫാത്തിമ തഹ്‌ലിയ പറയുന്നു.

ഫെയ്‌സ്ബുക് കുറിപ്പ്:

1984ല്‍ കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍ഗോഡ് ജില്ല രൂപീകരിച്ചതാണ് കേരളത്തിലെ അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ആകെ ജനസംഖ്യ 38 ലക്ഷമാണ്. മലപ്പുറം ജില്ലയുടെ ജനസംഖ്യയാകട്ടെ 41 ലക്ഷവും. കൊല്ലം, ആലപ്പുഴ ജില്ലകള്‍ വിഭജിച്ചാണ് 1982ല്‍ പത്തനംതിട്ട ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയില്‍ നിന്ന് പത്തനംതിട്ട വിഭജിച്ചില്ലായിരുന്നുവെങ്കില്‍ പോലും കൊല്ലത്തേക്കാള്‍ കൂടുതല്‍ ജനസംഖ്യ മലപ്പുറം ജില്ലക്കുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തില്‍ നല്‍കപ്പെടുമ്പോള്‍ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്‌സിന്‍ വിതരണത്തില്‍ അടക്കം നാം ഈ അനീതി കണ്ടതാണ്. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. തിരൂരിനോട് ചേര്‍ന്നു കിടക്കുന്ന പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയില്‍ ചേര്‍ക്കുന്നത് ആലോചിക്കാവുന്നതാണ്. മൂവാറ്റുപുഴ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണം എന്ന ആവശ്യം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മൂവാറ്റുപുഴ ജില്ലക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് കേള്‍ക്കേണ്ടി വരാത്ത വര്‍ഗീയ ആരോപണങ്ങള്‍ തിരൂര്‍ ജില്ല ആവശ്യപ്പെടുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണ്.

മലപ്പുറം ജില്ലക്ക് 52ആം ജന്മദിനാശംസകള്‍.

 

 

web desk 1: