താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ ഉമ്മ, മകന്‍ ക്രൂരാമായി കൊല്ലപ്പെട്ട സംഭവം വിവരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിള്‍ ചര്‍ച്ചയാവുന്നു. കൊല്ലപ്പെച്ച ഇസ്ഹാഖിന്റെ വീട് സന്ദര്‍ശിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വി.കെ ഫൈസല്‍ ബാബുവിന്റെ ഫെയ്‌സ്ബുക് കുറിപ്പാണ് ചര്‍ച്ചയാവുന്നത്.
വി.കെ ഫൈസല്‍ ബാബുവിന്റെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം…
താനൂരിലെ ഇസ്ഹാഖിന്റെ ഉമ്മ തോരാത്ത കണ്ണീരോടെ കഥ പറയുകയാണ്:
‘മഗ് രിബ് നിസ്‌കരിച്ച് വീട്ടില്‍ വന്നതായിരുന്നു അവന്‍. കുറച്ച് നേരം ഖുര്‍ആനോതി. അപ്പോഴേക്കും ഇശാബാങ്ക് മുഴങ്ങിയപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള മസ്ജിദില്‍ പോകാനായി വുദു (അംഗശുദ്ധി) ചെയ്തു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അത്‌കൊണ്ട് കുറച്ച് വൈകിയാണ് അവന്‍ ജമാഅത്തിന് പുറപ്പെട്ടത്. തൊട്ടുടനെ ആര്‍ത്തലച്ചുള്ള നിലവിളി കേട്ടു. റോട്ടിലേക്കിറങ്ങിയപ്പോള്‍ ഇളയ മോന്‍ നൗഫല്‍ ഓടി വരുന്നുണ്ട്. ഞാനവനെ പിടിച്ച് വെച്ചു. എന്നെ തള്ളി മാറ്റി അവന്‍ മുന്നോട്ടോടി. ഞാനും പിന്നാലെ ചെന്നു. റോഡില്‍ തെറിച്ച് വീണ കുട കണ്ട് മരുമോള് (ഇസ്ഹാഖിന്റെ ഭാര്യ) വിളിച്ച് പറഞ്ഞു: ഉമ്മാ ഇത് ഇക്കാന്റെ കുടയാണ്.
ഇരുട്ടിലെ കരച്ചിലുയരുന്ന സ്ഥലത്ത് നിന്ന് അക്രമി സംഘം ഞങ്ങളുടെ മുന്നിലൂടെ ഓടി മറയുന്നുണ്ടായിരുന്നു. എന്താണ് നടന്നതെന്നറിയാന്‍ ബേജാറാടെ മുന്നോട്ട് നടക്കുമ്പോള്‍ അതാ കിടക്കുന്നു എന്റെ മോന്‍ ഇസ്ഹാഖിന്റെ മൊബൈല്‍ ഫോണ്‍. വേഗത്തില്‍ അത് ഞാനെടുത്തു. പിന്നെക്കാണുന്നത്……… എന്റെ മോന്‍……..’
സങ്കടം നെഞ്ചിലുടക്കി.. തളര്‍ന്ന്.. വാക്കുകള്‍ വറ്റി.. അല്‍പം മൗനത്തിന് ശേഷം ഉമ്മ തുടര്‍ന്നു:
‘ആര്‍ത്ത് കരഞ്ഞ് അവന്‍ നിലത്തിരിക്കുകയാണ്. മുട്ടിന് താഴേക്ക്.. കാലുകളില്ലായിരുന്നു. വെട്ടി വെട്ടി ചിതറിപ്പോയ കാലുകള്‍. രണ്ടു കൈകളും കൊത്തി വരിഞ്ഞ് മാംസം പിളര്‍ന്ന് കീറി വായ തുറന്ന് വെച്ച പോലെ..’
നിലവിളിച്ച് കരയുന്ന ഉമ്മക്കരികില്‍, അഡ്വ. പി വി മനാഫ് സാഹിബിന്റെ കൂടെ, അകത്തെ കട്ടിലിലിരുന്നാണ് ഈ വിവരണം കേള്‍ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതാവ് പ്രഫ. ബഷീര്‍ അഹ്മദ് സാഹിബും കൂടെയുണ്ടായിരുന്നു. ഇടുങ്ങിയ രണ്ടുമുറികളുള്ള ഒരു ചെറിയ കുടിലിലാണ് മല്‍സ്യത്തൊഴിലാളിയായ ഇസ്ഹാഖ് പാര്‍ത്തിരുന്നത്. ഉപ്പ നേരത്തെ മരിച്ചു. ജ്യേഷ്ഠന്‍ ഷംസു രണ്ട് കൊല്ലം മുമ്പ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇനി അനുജന്‍ നൗഫലും വിവാഹ പ്രായം കവിഞ്ഞ് നില്‍ക്കുന്ന പെങ്ങളും മാത്രം. തീവ്രമായി വേട്ടയാടുന്ന മൂന്ന് മരണങ്ങള്‍, ഉമ്മക്ക് സങ്കടം അടങ്ങുന്നില്ല.
ഉത്തരേന്ത്യയിലെ ഫാഷിസ്റ്റ് കൊലപാതകത്തിന്റെ ചെറു വകഭേദമാണ് താനൂരില്‍ നടന്നത്.
‘വാള് കൊണ്ട് ശരീരഭാഗങ്ങള്‍ കൊത്തിനുറുക്കി മാംസഭാഗങ്ങള്‍ പുറത്തേക്ക് തള്ളി ചോരയൊലിച്ച്,
അറ്റ് തൂങ്ങുന്ന അവയവങ്ങളോടെ വാവിട്ട് കരയുന്ന വികൃത രൂപമായിട്ടാണ് ഞാനവനെ എന്റെ കൈയ്യില്‍ കോരിയെടുക്കുനത്. പടച്ചോനേ ഇവനെ ജീവിപ്പിക്കരുതേയെന്ന് അറിയാതെ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയി.’ ഇസ്ഹാഖിന്റെ എളാപ്പ ഖാദര്‍ക്കയുടെ വാക്കുകളാണിത്.
സിപിഎം കൊലയുടെ എല്ലാ ചേരുവകളും താനൂരിലെ ഇസ്ഹാഖിന്റെ വധത്തിലുണ്ട്. സഖാവ്: പി. ജയരാജന്‍ നേരിട്ട് വന്ന് ഈ കൊലക്ക് വേണ്ടി ഡെഡ്‌ലൈന്‍ വരച്ചു എന്ന് വേണം കരുതാന്‍. കണ്ണൂരിലെ ഉന്‍മൂലന രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ശ്രീ. പി. ജയരാജന്‍. എതിരാളിയെ കൃത്യമായി സ്‌കെച്ച് ചെയ്ത് ഇല്ലായ്മ ചെയ്യുന്ന ആരാച്ചാര്‍. താനൂരില്‍ ജയരാജന്‍, പാര്‍ട്ടി പറയുമ്പോലെ കല്ല്യാണത്തിനല്ല വന്നത്. കൃത്യനിര്‍വഹണത്തിന് വന്നപ്പോള്‍ കല്ല്യാണത്തിന് പോയതല്ലേ സാര്‍? ആ ജയരാജന്റെ അനുജനാണോ ഈ ജയന്‍? അഥവാ, കണ്ണൂരിലെ ജയരാജന്‍ & കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൊലപാതക ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ താനൂരിലെ ഫ്രാഞ്ചൈസി നടത്തിപ്പുകാരനാണോ ഏരിയാ സഖാവ് ശ്രീ. ഇ. ജയന്‍? ജനത്തിന്റെ ചോദ്യമാണിത്.
പ്രിയപ്പെട്ട സിപിഎം സുഹൃത്തുക്കളേ, നിങ്ങള്‍ എന്തിനാണ് ഈ വിധം സ്വയം കൊല്ലുന്നത്? സകല സന്നാഹങ്ങളും ഫാഷിസത്തിനെതിരെ തിരിച്ച് വെക്കേണ്ട കാലമല്ലേ ഇത്?
ഭയം വിതറുന്ന ഭരണകൂടം, വെറുപ്പിനെ വില്‍ക്കുന്ന സംഘപരിപാരം, പൗരത്വ നിഷേധത്തിലേക്ക് കടക്കുന്ന ഗൂഢാലോചനകള്‍, മരണ വാറണ്ടായി മാറിയ ജയ്ശ്രീറാം വിളികള്‍, ആള്‍ക്കൂട്ട ഹത്യകള്‍, ഗാന്ധിജി പോലും പുറത്ത്‌നില്‍ക്കുന്നു….
ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ട സമയമല്ലേ ഇത്?
ഇടതുപക്ഷം ഹൃദയപക്ഷമാണെന്ന് കരുതുന്ന നന്മ മനസ്സുള്ളവര്‍ നേതാക്കളെ ഓര്‍മ്മപ്പെടുത്തണം;
നിങ്ങള്‍ കൊല്ലുന്നത് നിങ്ങളെത്തന്നെയാണ്.
സ്വയം നഷ്ടപ്പെടുത്തരുത്.
ഇസ്ഹാഖിന്റെ വീട്, ഇനി നമ്മുടെ വീടാണ്. ആ വീട്ടില്‍ നമ്മുടെ ഉമ്മയുണ്ട്. ഇസ്ഹാഖിന്റെ വിധവയും അനുജനും പെങ്ങളുമടങ്ങുന്ന നമ്മുടെ രക്ത ബന്ധുക്കളുണ്ട്.
അവര്‍ ഒറ്റക്കാകില്ല; ഒറ്റപ്പെടില്ല.