ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പഞ്ചാബില്‍ എസ്.എ.ഡി-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് ഭരണം. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു.
അതേസമയം മണിപ്പൂരിലും ഗോവയിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണ് നിലവില്‍ വന്നിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആണ് വലിയ ഒറ്റകക്ഷി. ചെറു കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മണിപ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഏറെ ഉറ്റുനോക്കിയ യു.പി തെരഞ്ഞെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം വേണ്ടത്ര ഫലം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന ഫലം. 403 അംഗ നിയമസഭയില്‍ 323 സീറ്റ് നേടി നാലില്‍ മൂന്ന് ഭൂരിപക്ഷവുമായാണ് ബി.ജെ.പി അധികാരം പിടിച്ചത്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് 57 സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ. പരമ്പരാഗത തട്ടകമായ റായ്ബറേലിയിലും അമേഠിയിലും വരെ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് കേവലം ഏഴു സീറ്റില്‍ ഒതുങ്ങി. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി 19 സീറ്റില്‍ ഒതുങ്ങി യു.പിയുടെ രാഷ്ട്രീയ ചിത്രത്തില്‍നിന്നുതന്നെ അപ്രസക്തമായി. ന്യൂനപക്ഷ വോട്ടുകള്‍ എസ്.പി സഖ്യത്തിനും ബി.എസ്.പിക്കുമായി ചതറിപ്പോയതും ബി.ജെ.പി ക്യാമ്പിന് നേട്ടമായി.
117 അംഗ പഞ്ചാബ് നിയമസഭയില്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ചുമലിലേറി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് 2012നെ അപേക്ഷിച്ച് 31 സീറ്റ് അധികം നേടി. ഭരണ കക്ഷിയായ എസ്.എ.ഡി-ബി.ജെ.പി സഖ്യം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 22 സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിക്കു പുറത്ത് എ.എ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. എ.എ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയാണ് കോണ്‍ഗ്രസ് പടയോട്ടം. എസ്.എ.ഡി-ബി.ജെ. പി സഖ്യത്തിന് ഇവിടെ 18 സീറ്റ് മാത്രമാണ് ലഭിച്ചത്. 71 അംഗ നിയമസഭയില്‍ 56 സീറ്റ് നേടിയാണ് ഉത്തരാഖണ്ഡില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചത്. ഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസ് 11 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്‍ രണ്ടു സീറ്റില്‍ വിജയിച്ചു. ഭരണവിരുദ്ധ തരംഗവും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. എം.എല്‍.എമാരുടെ കൂറുമാറ്റവും രാഷ്ട്രപതി ഭരണവും സുപ്രീംകോടതി ഇടപെടലുമെല്ലാമായി കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഉത്തരാഖണ്ഡില്‍ റാവത്തിന്റെ ഭരണം.
60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 27 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 31 അംഗങ്ങളുടെ പിന്തുണ വേണം. സ്വതന്ത്ര അംഗങ്ങളുടെയും ചെറു കക്ഷികളുടേയും നിലപാട് ഇവിടെയും നിര്‍ണായകമാകും. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 22 സീറ്റാണ് മണിപ്പൂരില്‍ ലഭിച്ചത്. എന്‍.പി.പി നാലു സീറ്റും എന്‍.പി.എഫ് നാലു സീറ്റും നേടിയപ്പോള്‍ മറ്റുള്ളവര്‍ മൂന്നിടത്ത് വിജയിച്ചു.
40 അംഗ ഗോവ നിയമസഭയില്‍ 18 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായപ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പി 14ല്‍ ഒതുങ്ങി. എം.ജെ.പി മൂന്നും മറ്റുള്ളവര്‍ നാലും സീറ്റ് സ്വന്തമാക്കി. പുറത്തുനിന്ന് മൂന്ന് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഇവിടെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാം. ചതുഷ്‌കോണ മത്സരം നടന്ന ഗോവയില്‍ എ.എപി കാര്യമായ ചലനമുണ്ടാക്കാത്തതും സുഭാഷ് വേലിങ്കറുടെ സംഘടനയും എം.ജെ.പിയും ശക്തമായ സ്വാധീനം ചെലുത്തിതയുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
തെരഞഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്‍ രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ ഇന്ന് രാജിവെക്കും. അതേസമയം മണിപ്പൂരില്‍ മതേതര കക്ഷികളുടെ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും നിലവില്‍ മുഖ്യമന്ത്രിയുമായ ഒക്‌റാം ഇബോബി സിങ് പറഞ്ഞു.