X

സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; പരാതിക്കാരനായ സി.പി.എം നേതാവിന് പിഴയിട്ടു

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സി പി എം നേതാവിന് 25000 രൂപ പിഴയും കോടതി വിധിച്ചു. എ ജെ സുകോര്‍ണയ്ക്കാണ് പിഴ ലഭിച്ചത്. പൊതുതാല്‍പര്യ ഹര്‍ജിയെന്ന വിധേയേന വരുന്ന ഇത്തരം ഹര്‍ജികള്‍ കേള്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

രണ്ട് പരാതികളാണ് സെന്‍കുമാറിനെതിരെ സുകാര്‍ണോ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നത്. കെ എസ് എഫ് സി ചെയര്‍മാന്‍ ആയിരിക്കെ അനധികൃതമായി അമ്പത് കോടി രൂപയുടെ ലോണ്‍ അനുവദിച്ചു എന്നതായിരുന്നു ആദ്യപരാതി. 2016 ജൂണ്‍ മുതല്‍ മെഡിക്കല്‍ അവധി എടുക്കുകയും ആ സമയത്തെ ശമ്പളം ലഭിക്കാന്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ പരാതി.

ഈ രണ്ട് പരാതികളിലും ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുകാര്‍ണോ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

chandrika: