X
    Categories: MoreViews

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്‌പേയിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും അദ്ദേഹത്തെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടുണ്ട് വാജ്‌പേയ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു. വിദേശകാര്യ മന്ത്രിയായിരിക്കെ 1979ല്‍ നടത്തിയ ചൈന, പാകിസ്താന്‍ സന്ദര്‍ശനങ്ങള്‍ ചരിത്രപരമായിരുന്നു. 1998ല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിച്ചു.

പൊഖ്‌റാനില്‍ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്‌പേയിയുടെ കാലത്താണ്. ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിന് വാജ്‌പേയിക്ക് കഴിഞ്ഞു.

1924-ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്‌പേയി ജനിച്ചത്. അധ്യാപകനായ കൃഷ്ണാബിഹാരി വാജ്‌പേയിയും കൃഷ്ണദേവിയുമായിരുന്നു മാതാപിതാക്കള്‍. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും കാണ്‍പൂര്‍ ഡി. വി. കോളേജില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍.എസ്.എസില്‍ സജീവമായി. 1951ല്‍ തുടക്കംകുറിച്ച ജനസംഘത്തിന്റെ സ്ഥാപകാംഗമായി.

1957-ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്‌പേയി 1962ല്‍ രാജ്യസഭാംഗമായി. പിന്നീട് 1967, 71, 77, 80 എന്നീ വര്‍ഷങ്ങളിലും ലോക്‌സഭയിലെത്തി. അവിവാഹിതനാണ്.

chandrika: