X
    Categories: indiaNews

പുറത്ത് പ്രതിപക്ഷ സമരം; പ്രതിഷേധങ്ങള്‍ക്കിടെ രാജ്യസഭയില്‍ കേന്ദ്രം ഇന്ന് പാസാക്കിയത് നാല് ബില്ലുകള്‍

ന്യൂഡല്‍ഹി: എട്ട് എംപിമാരുടെ സസ്പെഷന്‍ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷക പ്രതിഷേധം ശക്തമാവുന്നതിനിടെ ഇതിനകം, മൂന്നാമത്തെ കാര്‍ഷിക ബില്ലടക്കം നാല് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭ പാസാക്കിയെടുത്തത്. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സഭക്ക് പുറത്തായിരിക്കെ ശബ്ദ വോട്ടിലാണ് ബില്ലുകള്‍ രാജ്യസഭ കടന്നത്.

മൂന്നാമത്തെ കാര്‍ഷിക ഭേദഗതി ബില്‍, കമ്പനി ഭേദഗതി ബില്‍, ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍, ദേശീയ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി ബില്‍ എന്നിവയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്നേ രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ഇവ കൂടാതെ മൂന്ന് ബില്ലുകള്‍ കൂടി പ്രതിഷേധങ്ങള്‍ക്കിടെ ഇന്ന് കേന്ദ്രം രാജ്യസഭയില്‍ വച്ചിട്ടുണ്ട്.

നിലവില്‍ പാസായ ബില്ലുകളില്‍ രാജ്യത്ത് കര്‍ഷകരും സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ സഭക്ക് പുറത്ത് പ്രതിഷേധവുമായി നില്‍ക്കെയാണ് മൂന്നാമത്തെ കാര്‍ഷിക ബില്ലും മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ബില്ലാണ് അവശ്യവസ്തു ഭേദഗതി ബില്‍ 2020.

ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും. ബില്ലുകല്‍ പാസാക്കുന്നതില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും സമാന രീതിയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്.

അതേസമയം, കാർഷിക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതിൽ രാജ്യസഭയിൽ ഇന്നും പ്രതിഷേധം നടന്നു. എംപിമാരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെ തങ്ങളുയർത്തിയ ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് എംപിമാർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞി ചേരുന്ന ലോക്‌സഭാ സമ്മേളനത്തെയും കോണ്‍ഗ്രസ് ബഹിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ രാജ്യസഭയിലെ കോണ്‍ഗ്രസ് എംപിമാര്‍ എട്ട് എംപിമാരുടെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നും കാര്‍ഷിക ബില്ലുകളില്‍ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം വാക്ക്ഔട്ട് നടത്തിയിരുന്നു.

അതിനിടെ, തങ്ങളുടെ മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയാണെന്ന് ഇന്നു രാവിലെ ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു.
എംപിമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുന്നതായാണ് കോണ്‍ഗ്രസ് നേതാവ് പ്രഖ്യാപിച്ചത്. കുറഞ്ഞ താങ്ങുവിലയില്‍ താഴെ ഒരു സ്വകാര്യ കമ്പനിയ്ക്കും വിളകള്‍ വാങ്ങാന്‍ കഴിയില്ലെന്ന പുതിയൊരു ബില്‍ കൊണ്ടുവരുക. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാശ ചെയ്ത ഫോര്‍മുലയില്‍ മിനിമം താങ്ങുവില നടപ്പാക്കുക. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളും മിനിമം താങ്ങുവിലയില്‍ താഴെ വിളകള്‍ വാങ്ങരുത്, എന്നീ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചു

chandrika: