X

തോക്കിന്‍തുമ്പിലെ മാധ്യമസ്വാതന്ത്ര്യം


ലോകത്തെ ഏറ്റവുംവലുതും മഹത്തായതുമായ ജനാധിപത്യമായാണ് നമ്മുടെ ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടുവരുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യമാത്രമല്ല ഈ വിശേഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ജനായത്തഭരണപാരമ്പര്യത്തെ അനുകരിച്ചും സ്വാംശീകരിച്ചുമുള്ള ജനാധിപത്യനിയമസംഹിതയാണ് നാം സ്വാതന്ത്ര്യാനന്തരം അനുവര്‍ത്തിച്ചുവരുന്നതെന്നതാണ് അതിന് കാരണം. രണ്ടുതട്ടിലുള്ള പാര്‍ലമെന്റുകള്‍, നിയമസഭകള്‍, തദ്ദേശസ്ഥാപനങ്ങള്‍, ജുഡീഷ്യറി, അവയെക്കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഭരണനിര്‍വഹണവിഭാഗം എന്നിവക്കുപുറമെ ശക്തമായ ഒരു നാലാംതൂണ്‍ അഥവാ മാധ്യമരംഗംകൂടി നമുക്കുണ്ടെന്നാണ് സങ്കല്‍പം. എന്നാല്‍ കഴിഞ്ഞഅഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ മാധ്യമരംഗം കടുത്തപ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.ലോകജനാധിപത്യത്തിലെ ഇന്ത്യയുടെ മഹനീയമായസ്ഥാനത്തിന് ഇടിവുതട്ടുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
റിപ്പോര്‍ട്ടര്‍ സാന്‍സ് ഫ്രണ്ടയേഴ്‌സ് (അതിരുകളില്ലാത്ത ലേഖകര്‍) എന്ന സംഘടനയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞദിവസം പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യസൂചിക ലോകത്തെ 180 രാജ്യങ്ങളില്‍ 140-ാം സ്ഥാനത്താണ്. കമ്യൂണിസ്റ്റ് ഏകാധിപത്യചൈനയും ഉത്തരകൊറിയയുമാണ് ഈവിഷയത്തില്‍ നമ്മുടെ ഏറെയകലയല്ലാതെ നിലകൊള്ളുന്നതെന്നത് നമ്മെ സംബന്ധിച്ചിടത്തോളം ആകുലപ്പെടേണ്ടതുതന്നെയാണ്. രണ്ടുവര്‍ഷം മുമ്പ് 138-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വീണ്ടും രണ്ടുപോയിന്റ് കൂടിയാണ് മാധ്യമസ്വാതന്ത്ര്യത്തില്‍ നാം വീണ്ടുംപുറകോട്ട് പോകുകയാണെന്ന സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞഅഞ്ചുവര്‍ഷംകൊണ്ട് പത്തുപോയിന്റ് കൂടുതലാണ് ഇന്ത്യയുടെ മാധ്യമഅസ്വാതന്ത്ര്യം. ഇന്ത്യയുടെ വാര്‍ത്താവിനിമയരംഗം കൂടുതല്‍ ജനകീയമല്ലാതാകുന്നു എന്നാണിതിനര്‍ത്ഥം. കോര്‍പറേറ്റുകളും കുത്തകകളും അധികാരിവര്‍ഗവും ചേര്‍ന്ന് മാധ്യമമേഖല കീഴടക്കുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വേണ്ട വിവരങ്ങള്‍ അറിയാതെ പോകുന്നുവെന്നാണ് ഇത് നല്‍കുന്ന ഭയാനകമായ സൂചന. ഭയരഹിതമായി റിപ്പോര്‍ട്ട്‌ചെയ്യാന്‍ കഴിയാത്ത കാലത്തോളം ഏതുസമൂഹത്തിലെയും മാധ്യമസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയും അതുവഴി ഭരണവും ജനങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുകയുംചെയ്യുക സ്വാഭാവികം.
ഫിന്‍ലന്റ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ തീരെചെറിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നിലെങ്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം മാധ്യമസ്വാതന്ത്ര്യനിലവാരം കീഴോട്ട് പോയതായാണ് ആര്‍.എസ്.എഫ് ശേഖരിച്ചിരിക്കുന്ന വിവരം. 170-ാം സ്ഥാനത്തുള്ള ചൈനയില്‍ അറുപതോളം മാധ്യമപ്രവര്‍ത്തകരാണ് അഴിക്കുള്ളില്‍ കഴിയുന്നത്. പാക്കിസ്താനും ബംഗ്ലാദേശുമൊക്കെ ഇക്കാര്യത്തില്‍ നമ്മോടൊപ്പമാണെങ്കിലും അവിടുത്തെയും ഭരണരീതിയനുസരിച്ച് ഇതിനെ സ്വാഭാവികതയായി കാണാവുന്നതാണ്. പാക്കിസ്താന്‍ 142-ാം സ്ഥാനത്താണെങ്കില്‍ ബംഗ്ലാദേശ് 150-ാം സ്ഥാനത്താണ്. ഇതുപോലെയുള്ള ഭരണസംവിധാനമല്ല ഇന്ത്യയിലുള്ളതെന്നോര്‍ക്കണം. കഴിഞ്ഞവര്‍ഷം ആറ് മുഴുസമയ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പ്രസിദ്ധമാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്് ബുഖാരി, ബീഹാറിലെ നവീന്‍ നിശ്ചല്‍, ഛത്തീസ്ഗഡിലെ അച്യുത് സാഹു,ഝാര്‍ഖണ്ടിലെ ചന്ദന്‍തിവാരി, ആസാമിലെ അരിന്തം ചൗധരി, മധ്യപ്രദേശിലെ സന്ദീപ്ശര്‍മ എന്നിവരാണിവര്‍. ഗ്രാമീണമാധ്യമപ്രവര്‍ത്തകരുടെ മരണസംഖ്യ ഇതിനുപുറമെയാണ്. സിറിയയെയോ ഇറാഖിനെയോപോലെ യുദ്ധസ്ഥിതിവിശേഷം ഇല്ലാതിരുന്നിട്ടും ഈ കൊലപാതകങ്ങള്‍ നടന്നതിനെ സമൂഹത്തില്‍ പടര്‍ത്തിവിടുന്ന വിദ്വേഷരാഷ്ട്രീയവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. പൊലീസും ഇതരസുരക്ഷാസേനകളും, ഭരണകക്ഷിക്കാര്‍, മാവേയിസ്്റ്റുകള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനല്‍ സംഘങ്ങള്‍ എന്നിവരില്‍നിന്നാണ് മുഖ്യമായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം നേരിടേണ്ടിവരുന്നതെന്ന് ഇന്ത്യയെസംബന്ധിച്ച വിവരങ്ങളില്‍ പറയുന്നു. ഈ ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നു.
പൊതുസമൂഹത്തിന്റെ കാര്യം ഇരിക്കട്ടെ, മാധ്യമങ്ങള്‍ക്ക് തണലാകേണ്ട ഭരണാധികാരികളുടെ നിലയെന്താണ് ? രാജ്യത്ത് ഇതാദ്യമായി, അധികാരമേറ്റ് അഞ്ചുസംവല്‍സരം പിന്നിടുമ്പോഴും ഒരൊറ്റ ഔദ്യോഗികവാര്‍ത്താസമ്മേളനംപോലും നമ്മുടെ പ്രധാനമന്ത്രി നടത്തിയില്ല എന്നതുമാത്രംമതി ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യത്തെയും ഭരണരംഗത്തെയുംകുറിച്ച് ബോധ്യപ്പെടാന്‍. പ്രധാനമന്ത്രിക്ക് മാധ്യമമേഖലയുമായി ബന്ധമില്ല എന്നതിനര്‍ത്ഥം ജനങ്ങളുമായി അദ്ദേഹത്തിന് വേണ്ടത്ര ബന്ധമില്ല എന്നുതന്നെയാണ്. തന്റെ പാര്‍ട്ടിയുമായി മാത്രം ബന്ധപ്പെട്ടുകൊണ്ട് ജനങ്ങളുമായി നേരിട്ട് ആശവിനിമയം നടത്താമെന്ന ആശയമായിരിക്കാം മോദിക്കുള്ളത്. പകരം 2016നും 2018നും ഇടയില്‍ സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ സംഖ്യ കുത്തനെ ഉയര്‍ന്നു-1.68 കോടിയില്‍നിന്ന് 3.26 കോടി. കള്ളങ്ങളും അര്‍ധസത്യങ്ങളും സ്വാഭാവികമായും ഇതിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.എന്നാല്‍ ചില കോര്‍പറേറ്റ്‌നിയന്ത്രിത മാധ്യമങ്ങളുമായി സംസാരിക്കാന്‍ നരേന്ദ്രമോദി തയ്യാറായെന്ന വസ്തുത വിസ്മരിക്കാനാകില്ല. തങ്ങളെ വിമര്‍ശിച്ചതിന് ന്യൂഡല്‍ഹി ടി.വിയെ ഒരുദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ഭരണകൂടമാണ് മോദിയുടേത്. എതിരായ വാര്‍ത്തഎഴുതിയതിന്റെ പേരില്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ കൊല്ലപ്പെട്ടത് അറുപതോളംപേരാണ്. ബംഗളൂരുവിലെ പ്രമുഖമാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് തന്റെ ജോലി കഴിഞ്ഞുമടങ്ങവെ കൊലചെയ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരെയും പൗരാവകാശപ്രവര്‍ത്തകരെയും നിരന്തരമായ ആക്രമിച്ചു. ഈ കാലത്തുതന്നെയാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇടതുപക്ഷസര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തിയ ഭത്‌സനങ്ങള്‍. മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് പുറത്ത് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷക്കാര്‍ സ്വതന്ത്രമീഡിയ എന്ന സംവിധാനത്തെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നതെന്നതിന് കേരളത്തിലുള്‍പ്പെടെ നിരവധിസംഭവങ്ങള്‍ തെളിവാണ്. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടന പറയുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകവകുപ്പ് ഇല്ലാത്തത് പൗരനുതുല്യമാണ് മാധ്യമപ്രവര്‍ത്തകരും എന്നതുകൊണ്ടാണ്. അതിനാല്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയും അപഹസിച്ചുമുള്ള അധികാരികളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും നടപടികള്‍ പൗരനെതിരെയുള്ളതുതന്നെയാണ്.

web desk 1: