X

ഇന്ധന വിലവര്‍ധന: പ്രതിഷേധച്ചൂടില്‍ വെന്ത് കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി പെട്രോളിയം മന്ത്രാലയം. ഇക്കാര്യം അടുത്ത ബജറ്റില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പെട്രോളിയം മന്ത്രാലയം കത്ത് നല്‍കി.

വില അനിയന്ത്രിതമായി ഉയരുന്നതിനിടെ നികുതി കുറയ്ക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളുടെ പട്ടിക ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് പെട്രോളിയം സെക്രട്ടറി കെ.ഡി ത്രിപാഠി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഡീസലിന്റെ വില ലിറ്ററിന് 63.20 ആയിരുന്നു. ഡിസംബര്‍ പകുതി മുതല്‍ ലിറ്ററിന് 3.31 രൂപയാണ് പെട്രോളിനു മാത്രം വര്‍ധിച്ചത്. ഡീസലിനാകട്ടെ, 4.86 രൂപയും. മുംബൈയില്‍ 80നു മുകളിലാണ് പെട്രോള്‍ വില. രാജ്യത്ത് ഇന്ധനത്തിനായി ഏറ്റവും അധികം പണം ചെലവഴിക്കേണ്ട നഗരങ്ങളിലൊന്നാണു മുംബൈ. ഡീസല്‍ വില 67.30 രൂപയും. ഇവിടുത്തെ സെയില്‍സ് ടാക്‌സും വാറ്റും മറ്റു നഗരങ്ങളെ അപേക്ഷിച്ച് അധികമാണ്. പെട്രോളിനു ലിറ്ററിന് 19.48 രൂപയാണ് എക്‌സൈസ് നികുതി; ഡീസലിന് 15.33 രൂപയും. ഡല്‍ഹിയില്‍ പെട്രോളിനു വാറ്റ് 15.39 രൂപയും ഡീസലിന് 9.32 രൂപയുമാണ്.

2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പതു തവണയാണ് എന്‍.ഡി.എ സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ലീറ്ററിന് രണ്ടു രൂപ എക്‌സൈസ് നികുതി കുറച്ചിരുന്നു. അന്ന് പെട്രോള്‍ വില 70 രൂപയോട് അടുത്തപ്പോഴാണ് നികുതി കുറച്ചത്.

chandrika: