X

ഭാവി പദ്ധതികള്‍: കരാറുകളില്‍ 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക്

 

ദോഹ: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന 60ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്‍ട്രാക്റ്റുകളില്‍ 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക് നല്‍കുമെന്ന് ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 57 സര്‍ക്കാര്‍ വകുപ്പുകളാണ് ഈ വര്‍ഷം 60 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്‍ട്രാക്റ്റുകള്‍ പ്രഖ്യാപിക്കുന്നത്.
മൊത്തം കോണ്‍ട്രാക്റ്റിന്റെ 90 ശതമാനത്തിലധികം ഏറ്റെടുക്കാനുള്ള കഴിവ് ഖത്തറിലെ പ്രാദേശിക കമ്പനികള്‍ക്ക് ഉണ്ടെന്നും എല്ലാ കമ്പനികളും മന്ത്രാലയത്തിന്റെ മുഷ്തറയാത്ത്് വെബ്്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയത്് അംഗീകാരം കൈപ്പറ്റി 57 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോണ്‍ട്രാക്റ്റ് വിവരങ്ങള്‍ കരസ്ഥമാക്കണമെന്നും ധനകാര്യ മന്ത്രാലയത്തിലെ സര്‍ക്കാര്‍ സംഭരണ നിയന്ത്രണ ഡയരക്ടര്‍ അബ്ദുല്‍ അസീസ് സഈദ് റാഷിദ് അല്‍തലബിനെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കരാര്‍ ലഭിക്കുന്നതിന് നിലവില്‍ 2500 ഓളം പ്രാദേശിക വിതരണ കമ്പനികള്‍ ധനകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടിയിട്ടുണ്ട്. രാജ്യത്ത് സാധ്യമായ വ്യാപാര അവസരം മുതലെടുക്കാന്‍ ബാക്കിയുള്ള കമ്പനികളും മുന്നോട്ട് വരേണ്ടതുണ്ടെന്നും ഇതിനായാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ 60 ബില്യണ്‍ ഖത്തര്‍ റിയാല്‍ കോണ്‍ട്രാക്റ്റുകളില്‍ 70 ശതമാനവും നേടിയത് പ്രാദേശിക കമ്പനികളായിരുന്നെന്ന് തലബ് പഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന മുഷ്തരിയാത്ത് മുതല്‍ ഇതുവരെ 41.3 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കരാറുകളാണ് പ്രാദേശിക കമ്പനികള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന കോണ്‍ട്രാക്റ്റുകളില്‍ ഭൂരിഭാഗവും പ്രാദേശിക കമ്പനികള്‍ക്ക് ലഭിക്കുന്നതിന് ധനകാര്യമന്ത്രാലയം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊത്തം പദ്ധതികളുടെ 30 ശതമാനമാണ് അന്താരാഷ്ട്ര കോണ്‍ട്രാക്റ്റിങ് കമ്പനികള്‍ നേടുന്നത്. ഇതില്‍ ഭൂരിപക്ഷവും നിര്‍മാണ മേഖലയിലാണ്. എന്നാല്‍ നിര്‍മാണ മേഖലയില്‍ കൂടി ഖത്തരി കമ്പനികളെ കൊണ്ടുവരാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര കമ്പനികളുമായി പങ്കാളിത്ത കരാര്‍ നല്‍കാനാണ് ആലോചിക്കുന്നതെന്നും തലബ് വെളിപ്പെടുത്തി. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി തയ്യാറാക്കിയ വെബ്‌സൈറ്റാണ് മുഷ്തരിയാത്. ലോക തലത്തില്‍ തന്നെ വേറിട്ട് നില്‍ക്കുന്ന ഒരു വെബ്‌സൈറ്റാണ് ഇത്. രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചുവെന്ന ഉറപ്പ് വരുത്താന്‍ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. ഒരു കരാറും ലഭിക്കാത്തവര്‍ തങ്ങളെ സമീപിച്ചാല്‍ അനൂകൂല സമീപനം ലഭിക്കുമെന്നും തലബ് വെളിപ്പെടുത്തി.

chandrika: