X

നോട്ട് പിന്‍വലിക്കല്‍: മോദിയെ പുകഴ്ത്തി പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് രംഗത്ത്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ 85 ശതമാനത്തോളം ധനവിനിമയത്തെയും ബാധിച്ചെങ്കിലും ഇത് മോദിയുടെ ഇതുവരെയുള്ള ഏറ്റവും ധീരമായ സാമ്പത്തിക നയ ഇടപെടലാണെന്ന് ഗീതാഗോപിനാഥ് അഭിപ്രായപ്പെട്ടു. ചെക്ക് റിപ്പബ്ലിക്ക് ആസ്ഥാനമായ പ്രോജക്ട് സിന്‍ഡിക്കേറ്റിന്റെ ധനശാസ്ത്ര പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തിലാണ് മോദിയുടെ നടപടിയെ ഗീതാഗോപിനാഥ് പ്രകീര്‍ത്തിക്കുന്നത്.
മോദിയെ പ്രശംസിച്ചുകൊണ്ടാണ് ‘ഡിമോണിറ്റൈസേഷന്‍ ഡൂസ് ആന്‍ഡ് ഡോണ്ട്‌സ്’എന്ന പേരില്‍ നോട്ടുപിന്‍വലിക്കലിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനം അവസാനിക്കുന്നത്. മോദിയുടെ ധീരമായ നടപടിക്ക് പിന്നിലെ സാമ്പത്തിക യുക്തി വിമര്‍ശനങ്ങള്‍ക്കതീതമാണെന്ന് അവര്‍ വാദിക്കുന്നു.

ധൃതി പിടിച്ചുള്ള പിന്‍മാറ്റത്തിനു പകരം, സമയമെടുത്തുള്ള ധനകാര്യ ഇടപെടല്‍ ആയിരുന്നെങ്കില്‍ ഇത്രയും പരിഭ്രാന്തിയും രോഷവും ഉണ്ടാകില്ലായിരുന്നെന്നും ഈ പുതിയ സാമ്പത്തിക ക്രമീകരണത്തിന് ഇത്രയും വില കൊടുക്കേണ്ടി വരികയില്ലായിരുന്നുവെന്നും ഗീതാഗോപിനാഥ് അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാറും ധനമന്ത്രി ടി.എം തോമസ് ഐസക്കും മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നയത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകവെ സംസ്ഥാന സര്‍ക്കാറിന്റെ ധനകാര്യ ഉപദേഷ്ടാവ് മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തുവന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത സാമ്പത്തിക നയത്തിന് എതിരായിട്ടുള്ള ഈ അഭിപ്രായപ്രകടനം പുറത്ത് വരുന്നതോടെ മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രതിരോധത്തിലാകും.

കള്ളപ്പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്ന പ്രവണതക്ക് ഇതോടെ കുറവുണ്ടാകുമെന്ന് ലേഖനത്തില്‍ ഗീതാഗോപിനാഥ് പറയുന്നു. ഭൂമിവില ഗണ്യമായി കുറയും. പാവപ്പെട്ടവര്‍ക്ക് ഭവന പദ്ധതികള്‍ നടപ്പിലാക്കാന്‍ എളുപ്പമാകും. സമൂഹത്തില്‍ നടക്കുന്ന എല്ലാത്തരം കൊള്ളരുതായ്മകളെയും ഇല്ലായ്മ ചെയ്യാനാണ് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

അക്കൂട്ടത്തില്‍ കള്ളപ്പണക്കാരും അഴിമതിക്കാരും പൂഴ്ത്തിവെപ്പുകാരും എല്ലാവരും പെടുമെന്ന് ഗീതാ ഗോപിനാഥ് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസശമ്പളക്കാരും പാവപ്പെട്ടവരും മോദി സര്‍ക്കാറിന്റെ ഈ പുതിയ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സമ്പാദിച്ചുകൂട്ടിയ കള്ളപ്പണം പിടിക്കുന്നത് പാവപ്പെട്ട ജനങ്ങള്‍ സന്തോഷത്തോടെയാണ് കാണുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. സമാനതകളില്ലാത്ത ധീരമായ നടപടിയെന്നാണ് മോദിയുടെ നടപടിയെ ഗീതാഗോപിനാഥ് പ്രകീര്‍ത്തിക്കുന്നത്.

chandrika: