X

കൈവശമുള്ള സ്വര്‍ണത്തിലും കേന്ദ്രത്തിന്റെ നിയന്ത്രണം വരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെ സ്വര്‍ണം കൈവശം വെക്കുന്നതിനും പരിധി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കളളപ്പണം തടയുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജനങ്ങളുടെ കൈവശംവെക്കാവുന്ന സ്വര്‍ണത്തിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ആലോചിക്കുന്നതായി ഉത്തരേന്ത്യന്‍ ന്യൂസ് ഏജന്‍സിയായ ന്യൂസ് റൈസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വെബ്‌സൈറ്റായ ന്യൂസ് റൈസ്, എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ അത്സമയം, സ്വര്‍ണം കൈവശം വെക്കുന്നവര്‍ക്ക് പരിധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
കളളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയുന്നതിനായി രാജ്യത്തെ 500, 1000 നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപനം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. രാജ്യത്തെ ഞെട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളില്‍ ദുരിതംതീര്‍ത്ത നോട്ട് പ്രതിസന്ധിയിലേക്ക് എത്തുകയാണുണ്ടായത്.

കളളപ്പണം നോട്ടുകളായി സൂക്ഷിക്കുന്നവരുടെ എണ്ണം ആറുശതമാനം മാത്രമാണ് എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയുമുണ്ടായി. കളളപ്പണത്തിന്റെ ഭൂരിഭാഗവും കറന്‍സിയിലെല്ല മറിച്ച് സ്വര്‍ണം, ഭൂമി എന്നീ രൂപങ്ങളിലാണ് സൂക്ഷിക്കുന്നത് എന്നതായിരുന്നു വിമര്‍ശനത്തിന്റെ പൊരുള്‍. ഈ പശ്ചാത്തലത്തിലാണ് കളളപ്പണം തടയുന്നതിനുളള നടപടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വര്‍ണം അധികമായി കൈവശം വെയ്ക്കുന്നവരെ കൂടി പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ദിവസങ്ങളിലായി സ്വര്‍ണാഭരണ വ്യാപാരികള്‍ ക്രമാതീതമായി സ്വര്‍ണം വാങ്ങി കൂട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്ന പ്രീമിയം നല്‍കി സ്വര്‍ണം വാങ്ങികൂട്ടാന്‍ വ്യാപാരികള്‍ തയ്യാറാകുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ സ്വര്‍ണത്തിന്റെ പ്രീമിയം നിരക്ക് രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു്.

സ്വര്‍ണ ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണം വരുമെന്ന ആശങ്കയാണ് സ്വര്‍ണം വാങ്ങികൂട്ടാന്‍ സ്വര്‍ണാഭരണ വ്യാപാരികളെ പ്രേരിപ്പിക്കുന്നതെന്നാണ്് വിദഗ്ധരുടെ നിഗമനം. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം രാജ്യത്ത് ശരാശരി 1000 ടണ്‍ സ്വര്‍ണത്തിന്റെ ഇടപാടാണ് നടക്കുന്നത്. അതേസമയം ഇന്ത്യയിലെ മൊത്തം സ്വര്‍ണ ആവശ്യകതയുടെ മൂന്നില്‍ ഒന്ന് കളളപ്പണം ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

chandrika: