X

ലഭിച്ചത് നിര്‍ണ്ണായക വിവരങ്ങള്‍; സ്വര്‍ണക്കടത്തു കേസില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ കൊച്ചിയില്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള അനില്‍ നമ്പ്യാരുടെ ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെയാണ് അനില്‍ നമ്പ്യാര്‍ കൊച്ചിയിലെ ഓഫിസില്‍ മൊഴി നല്‍കാന്‍ ഹാജരായത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.

നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണം കടത്തിയത് പിടികൂടിയ ദിവസം അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സ്വപ്ന ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. സ്വര്‍ണം കടത്തിയതിന്റെ കുറ്റം സരിത്ത് ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണം എന്നായിരുന്നു അനില്‍ നമ്പ്യാര്‍ തന്നോടു പറഞ്ഞത് എന്നാണ് സ്വപ്നയുടെ മൊഴി. സ്വപ്നയുമായും അനില്‍ നമ്പ്യാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

അതേസമയം, സ്വര്‍ണക്കടത്തുമായി അനില്‍ നമ്പ്യാരെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള തെളിവുകളൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല എന്നാണ് വിവരം. നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തുന്ന വിവരം അനിലിന് നേരത്തെ അറിയുമായിരുന്നോ, ഇക്കാര്യത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതില്‍ എന്തെങ്കിലും തെളിവു ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ അനിലിനെ കസ്റ്റംസ് പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്. അല്ലാത്തപക്ഷം സാക്ഷിയാക്കുന്നതിനായിരിക്കും കൂടുതല്‍ സാധ്യത എന്നാണ് വിലയിരുത്തല്‍.

നേരത്തെ അനില്‍ നമ്പ്യാര്‍ക്ക് വിദേശത്ത് ഒരു ചെക്കുകേസുമായി ബന്ധപ്പെട്ട് യാത്രാ വിലക്കുണ്ടായിരുന്നു. ഇത് സ്വപ്നയുടെ സ്വാധീനം ഉപയോഗിച്ച് നീക്കം ചെയ്തതായി മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വര്‍ണക്കടത്തില്‍ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

chandrika: