X

എക്‌സിറ്റ് ഫലങ്ങള്‍ തള്ളി ബി.ജെ.പി എം.പി രംഗത്ത്; ഭരണം കോണ്‍ഗ്രസ്സിനാവുമെന്ന് സഞ്ജയ് കാക്ടെ; നാളെ ഫലമറിയാം

ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി ബി.ജെ.പി രാജ്യസഭാംഗം സഞ്ജയ് കാക്ടെ രംഗത്ത്. ഗുജറാത്തില്‍ ഭരണം തുടരാന്‍ ബി.ജെ.പിക്ക് സീറ്റുകള്‍ ലഭിക്കില്ലെന്ന് കാക്ടെ പറഞ്ഞു. നാളെയാണ് ഹിമാചലിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്.

സഞ്ജയ് കാക്ടെ തന്നെ നിയോഗിച്ച ആറംഗ സംഘത്തിന്റെ സര്‍വ്വേക്കനുസരിച്ചാണ് പരാമര്‍ശമെന്നതാണ് വസ്തുത. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ ഭരണം കൈയാളുന്നത് ബി.ജെ.പിയാണ്. അവിടെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും കാക്ടെ പറഞ്ഞു. ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. പാര്‍ട്ടിക്കെതിരായ വികാരത്തിന് ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വികാരം കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ നടത്താന്‍ മാത്രമേ പാര്‍ട്ടിക്ക് കഴിഞ്ഞുള്ളൂ. പോയവര്‍ഷങ്ങളിലെ വികസനം പ്രചാരണ വിഷയമാക്കാന്‍ കഴിഞ്ഞില്ലെന്നും സഞ്ജയ് കാക്ടെ പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. ശക്തമായ മത്സരം നടന്ന ഇരുസംസ്ഥാനങ്ങളിലും അഭിപ്രായസര്‍വ്വേകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും വിജയം കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ഗാന്ധിക്ക് നിര്‍ണ്ണായകമാകും.

അതേസമയം, ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ് നടക്കും. രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും. റീപോളിങിനു കാരണം കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം സാങ്കേതിക കാരണങ്ങളാലാണെന്നാണു വിലയിരുത്തല്‍. ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിങ്. വിസ്‌നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങി പത്ത് പോളിങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

chandrika: