X

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കേടുവന്ന വോട്ടിംങ് യന്ത്രങ്ങള്‍ മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യത്യസ്ഥമായ നിലപാടുമായി ഗുജറാത്ത് ഹൈക്കോടതി. പഴയ ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങള്‍ മാറ്റി നല്‍കണമെന്ന ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പഴയ ഇലക്ട്രോണിക് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും കുത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. ജസ്റ്റിസുമാരായ അഖില്‍ ഖുറേഷി, ഏ.വൈ.കോഗ്‌ജെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

തകരാറിലായ എല്ലാ വോട്ടിംങ് മെഷീനുകളും മാറ്റി നില്‍കിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ നല്‍കേണ്ടത് കമ്മീഷനാണെന്നും കോടതി വ്യക്തമാക്കി. ഡിസംബര്‍ ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് ഡിസംബര്‍ 18-നാണ്.

ഉത്തര്‍പ്രദേശിലെ മീററ്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം വോട്ടു ചെയ്യുന്ന യന്ത്രം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കു മാത്രം വോട്ട് രേഖപ്പെടുത്തുന്ന കാര്യം ഒരു ബി.എസ്.പി പ്രവര്‍ത്തകനാണ് കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം വൈകിയ സാഹചര്യവും ഉണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് യു.പിയില്‍ ഇന്നലെ ആരംഭിച്ചത്. മീററ്റിലെ 89ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിയുടെ താമര ചിഹ്നത്തില്‍ മാത്രം വോട്ട് പതിയുന്ന യന്ത്രം കണ്ടെത്തുകയായിരുന്നു. ബി.എസ്.പി പ്രവര്‍ത്തകന്‍ തസ്‌ലീം അഹമ്മദ് ബി.എസ്.പിയുടെ ചിഹ്നത്തില്‍ വിരലമര്‍ത്തുമ്പോള്‍ ബി.ജെ.പി ചിഹ്നത്തിനു നേരെയും നോട്ടക്കു നേരെയുമുള്ള എല്‍.ഇ.ഡി ലൈറ്റ് തെളിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

chandrika: