X

ഗുജറാത്ത് രണ്ടാംഘട്ട വിധിഎഴുത്ത് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

അഹമ്മദാബാദ്: ഗൂജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിശബ്ധപ്രചാരണത്തില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയും കോണ്‍ഗ്രസ്സും. ആരോപണപ്രത്യാരോപണങ്ങളില്‍ കലങ്ങി മറിഞ്ഞ് അവസാനഘട്ടത്തിലെത്തെമ്പോള്‍ പോരാട്ടത്തിന് ചൂടേറുന്നു. 14 ജില്ലകളിലായി 93 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക.

തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ആവേശകരമായ അവസാനമുണ്ടായപ്പോള്‍ ബി.ജെ.പിയെ കൈവിടരുതെന്ന് ജനങ്ങളോട് വികാര നിര്‍ഭരമായിട്ടാണ് മോദി അപേക്ഷിച്ചത്. രാഹുലാകട്ടെ പതിവ് പോലെ ഗുജറാത്ത് വികസനത്തിലും ബി.ജെ.പിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുമാണ് വോട്ടപേക്ഷിച്ചത്. ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ചാണ് ഇതുവരെ ജനങ്ങള്‍ക്കൊപ്പം നിന്നത്. ഒന്നും ഒന്നും രണ്ടല്ല പതിനൊന്നാണെന്ന് നമ്മള്‍ തെളിയിക്കും എന്നാണ് മോദി പ്രസംഗിച്ചത്.

റാഫേല്‍ വിമാന ഇടപാടും അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളും വാര്‍ത്തയായതോടെയാണ് മോദി അഴിമതിയെക്കുറിച്ച് മിണ്ടാതായതെന്നാണ് രാഹുല്‍ ആരോപിച്ചത്. ഗുജറാത്തില്‍ ഭരണം നേടാനാവുമെന്ന് കോണ്‍ഗ്രസ്സിന് ഉറച്ച വിശ്വാസമുണ്ട്. ആദ്യഘട്ട വോട്ടെടുപ്പോടെ തന്നെ ബിജെപി പിന്നാക്കം പോയിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ കാണിച്ച് സ്‌നേഹം നിസ്സീമമാണെന്നുമാണ് രാഹുല്‍ പറഞ്ഞത്.

അതേ സമയം നിശബ്ധപ്രചാരണത്തിന്റെ മണിക്കൂറുകളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുപാര്‍ട്ടികളും . മധ്യഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമുള്ള മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. ബി ജെ പിക്കും കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുള്ള മേഖലകളാണ് അധികവും. അഹമ്മാദബാദ് പോലുള്ള ബി ജെപിയുടെ ശക്തി കേന്ദ്രങ്ങളുമുണ്ട്. ജില്ലയിലെ 17 ല്‍ 15 ഉം ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണ്.പക്ഷേ ഇവിടെയുള്‍പ്പെടെ ഇത്തവണ മത്സരം ശക്തം.

രാഹുലും മോദിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഗുജറാത്തില്‍ നിന്ന് മടങ്ങിയെങ്കിലും ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം നിശ്ബദ പ്രചാരണത്തില്‍ സജീവമാകും . 93 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 69 വനിതകള്‍ ഉള്‍പ്പെടെ 851 സ്ഥാനാര്‍ത്ഥികള്‍ . തെരെഞ്ഞെടുപ്പിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 25558 പോളിംഗ് ബൂത്തുകളാണ് ആകെയുള്ളത്. ആദ്യഘട്ടത്തില്‍ വോട്ടിംഗ് മെഷീനുകളില്‍ പ്രശ്‌നങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാംഘട്ടത്തില്‍ പരാതികള്‍ കുറക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.

chandrika: